അവന്റെ വാക്കുകൾ കേട്ട വിദ്യ അമ്മയിൽ നിന്നും ഒരു ചിരിയോടെ അകന്നു മാറി. അപ്പോഴാണ് ജീനയുടെ നെറ്റിയിലെ ബാൻഡേജ് അവളുടെ ശ്രദ്ധയിൽ പെട്ടത്.
“നിന്റെ നെറ്റിക്ക് എന്ത് പറ്റി?”
ഒരു ചെറു ചിരിയോടെ ജീന പറഞ്ഞു.
“മുന്നാറിൽ വച്ച് കാൽ ചെറുതായൊന്ന് സ്ലിപ് ആയി.. തല കല്ലിൽ ഇടിച്ച് വീണു.”
വിദ്യ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?.. നടുവേദന വല്ലോം?”
“ഏയ്.. അതൊന്നും ഇല്ല.”
പുറത്തേക്ക് ഇറങ്ങിവന്ന വിവേക് പറഞ്ഞു.
“നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞത് മുതൽ ഒരുത്തി പുറത്തേക്ക് എത്തിനോക്കി എത്തിനോക്കി നിൽക്കുവായിരുന്നു.”
അതുകേട്ട വിദ്യ വിവേകിനെ നോക്കി മുഖംകൊണ്ട് ഗോഷ്ഠി കാണിച്ചു.
“കല്യാണത്തിന് ശേഷം അളിയനെ ഇങ്ങോട്ട് കണ്ടതേ ഇല്ലല്ലോ.”
“കല്യാണം പ്രമാണിച്ച് ഇവിടെ വന്ന് നിന്ന് ഓഫീസിലെ കാര്യങ്ങളെല്ലാം കുളമായി കിടക്കുകയായിരുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസം തന്നെ ഓഫീസിലേക്ക് വിട്ടു അവിടന്ന് നേരെ മുന്നാറിലേക്കും.”
“ഞങ്ങൾ ഇടക്കൊരു ദിവസം വീട്ടിൽ വന്നിരുന്നു, അപ്പോൾ ‘അമ്മ പറഞ്ഞു അളിയൻ മൂന്നാർ പോയിരിക്കുകയാണെന്ന്.”
അപ്പോഴാണ് വിവേകിന്റെ അച്ഛൻ പുറത്തേക്ക് ഇറങ്ങി വന്നത്.
“നിങ്ങൾ ഇങ്ങനെ പുറത്തു നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാ.”
അപ്പോഴാണ് അവരെ അകത്തേക്ക് വിളിച്ച് കയറ്റിയില്ല എന്ന് വിദ്യയും വിവേകും ഓർക്കുന്നത്. വിദ്യ ജീനയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു.
ജീന വിദ്യക്കൊപ്പം നിന്നപ്പോൾ ബാക്കി എല്ലാപേരും കസേരകളിലേക്ക് ഇരുന്നു.
ചെറിയൊരു ജാടയോടെ വിദ്യ അമ്മയോടായി പറഞ്ഞു.
“എനിക്ക് പാചകം അറിയില്ലെന്നും പറഞ്ഞ് അമ്മക്ക് എന്നെ ഭയങ്കര പുച്ഛം ആയിരുന്നല്ലോ. ഞാൻ എവിടെ അപ്പം, ഫ്രൈഡ് റൈസ്, ചിക്കൻ കറി, മുട്ടക്കറി ഒക്കെ ഉണ്ടാക്കി. എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോന്ന് ഇവിടുള്ളവരോട് ഒന്ന് ചോദിച്ച് നോക്കിക്കേ.”
അംബികാമ്മ വിവേകിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“മുട്ടക്കറിക്ക് ഇത്തിരി ഉപ്പു കൂടിപ്പോയി എന്നതൊഴിച്ച് ബാക്കി എല്ലാം കൊള്ളാമായിരുന്നു.”
അംബികാമ്മ ഒരു ചിരിയോടെ പറഞ്ഞു.
“ഈ പറഞ്ഞ ഐറ്റംസ് ഒക്കെ കല്യാണത്തിന് കുറച്ച് ദിവസം മുൻപ് ജീനയുടെ പിറകെ നടന്ന് ഉണ്ടാക്കാൻ പഠിച്ചതാണ്.. വേറെ എന്തെങ്കിലും ഒന്ന് ഉണ്ടാക്കാൻ പറഞ്ഞു നോക്കിക്കേ അപ്പോൾ അറിയാം..”
അത്രയും നേരം ജഡായിട്ട് നിന്നിരുന്ന വിദ്യ ദയനീയമായി അമ്മയെ നോക്കി. അവളുടെ മുഖഭാവം കണ്ട് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു.
അവളുടെ മുഖത്തെ ദയനീയ ഭാവം കണ്ട് ജീന അവളുടെ ചെവിയിൽ പറഞ്ഞു.
“നീ കുറച്ച് ദിവസം എന്നോടൊപ്പം വീട്ടിൽ വന്ന് നിൽക്ക്.. നമുക്ക് ഇവരുടെ എല്ലാം വാ അടപ്പിക്കാം.”
“ഞാൻ നിങ്ങൾക്ക് ചായ എടുക്കാം.”
വിവേകിന്റെ ‘അമ്മ അടുക്കളയിലേക്ക് പോകാനായി തുനിഞ്ഞപ്പോൾ വിദ്യ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു.