അദ്ദേഹം അവരെയും കൂട്ടി മുറിയിലേക്ക് പോയി. അവരെയും കാത്ത് ബന്ധുക്കൾ എല്ലാം അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. ചിറ്റപ്പന്റെ നിർദ്ദേശ പ്രകാരം അവർ രണ്ടുപേരും അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. നിറഞ്ഞ മനസോടെ ‘അമ്മ അവരെ അനുഗ്രഹിച്ചു. പിന്നെ അവർ ഓരോരുത്തരിലും നിന്നായി അനുഗ്രഹം വാങ്ങി.
പിന്നീട് മുഹൂർത്ത സമയത്തിനായുള്ള കാത്തിരുപ്പ് ആയിരുന്നു. ഓരോ മിനിട്ടിലും ഹൃദയമിടുപ്പ് വർധിക്കുന്നതായി ജീനക്ക് തോന്നി. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശുഭ മുഹൂർത്തം. വർധിച്ച ഹൃദയമിടിപ്പോടെ അവൾ ആ നിമിഷത്തിനായി കാത്തിരുന്നു. അവളുടെ ടെൻഷൻ കുറയ്ക്കാനായി വിദ്യ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു.
അവസാനം അവർ കാത്തിരുന്ന ആ നിമിഷം എത്തി. ചിറ്റപ്പന്റെ ശബ്‌ദം അവരുടെ കാതുകളിൽ മുഴങ്ങി.
“അടുത്തത് നമ്മുടെ കുട്ടികളുടെ കല്യാണം ആണ്. പെട്ടെന്ന് ഇറങ്ങ്.”
അത് കേട്ടതും എല്ലാപേരും ശിവഗിരിയിൽ കല്യാണം നടക്കുന്ന ശാരദാമഠത്തിലെക്ക് നടന്നു. വിദ്യയുടെ കൈയും പിടിച്ച് യാന്ത്രികമായി ജീനയും. എല്ലാം ഒരു സ്വപ്നം കാണുന്നത് പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്.
തങ്ങൾക്ക് മുൻപ് കല്യാണം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി വരുന്ന വധു വരന്മാരെ അവളൊന്ന് പാളി നോക്കി. അടുത്തത് തന്റെ ഊഴം. ഒരിക്കലും തന്റെ ജീവിതത്തിൽ ഇല്ലെന്ന് കരുതി അവസാനം ഒരുപാട് സ്വപ്നങ്ങൾ കാണാൻ തന്നെ പ്രാപ്തയാക്കിയ തന്റെ വിവാഹ മുഹൂർത്തം അവസാനം എത്തി ചേർന്നിരിക്കുന്നു.
“ശ്രീഹരി, ജീന.”
അവരുടെ പേരുകൾ അവിടെ മുഴങ്ങി കേട്ടു. ശ്രീഹരിയും ജീനയും ശാരദ ദേവിയുടെ മുന്നിലേക്ക് കയറി നിന്ന്. ജീനയുടെ തൊട്ട് പിന്നിൽ നാത്തൂൻ സ്ഥാനം അലങ്കരിച്ച വിദ്യയും. അവർ ദേവിയെ തൊഴുതു.
പൂജാരി താലിമാല എടുത്ത് ശ്രീഹരിയുടെ കൈയിൽ കൊടുത്തു. അവൻ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. അതിനു ശേഷം ജീനയുടെ കഴുത്തിലേക്ക് ആ താലി മാല കെട്ടി. വിദ്യ ജീനയുടെ മുടി ഉയർത്തി കൊടുത്തു മാല കെട്ടുവാനായി.
അംബികാമ്മ സന്തോഷം തുളുമ്പിയ നിറകണ്ണുകളോടെ ആ കാഴ്ച കണ്ടു. അവർക്ക് നല്ലൊരു ജീവിതം കൊടുക്കണമെന്ന് മനമുരുകി പ്രാർത്ഥിച്ചു.