“ഇച്ചായാ…”
അവൻ അതിനു മറുപടിയായി ഒന്ന് മൂളി.
അവൾ പെട്ടെന്ന് തിരിഞ്ഞതും അവന്റെ ചുണ്ടുകളിൽ ഉമ്മ വച്ചതും പെട്ടെന്നായിരുന്നു. ചുണ്ടുകൾ വേർപെടുത്താതെ അവൾ അവനോട് ചേർന്ന് നിന്ന് ഇറുകെ കെട്ടിപിടിച്ചു.
കടലിനെയും നിലാവിനെയും സാക്ഷി ആക്കി അവരുടെ ആദ്യ അധര ചുംബനം.
.
.
വിദ്യയാണ് ജീനയെ ഒരുക്കി ഇറക്കിയത്. സ്വർണ ബോർഡറോട് കൂടിയ ഒരു നീല കളർ സാരിയും മജന്ത ബ്ലൗസും ആണ് ജീന ധരിച്ചിരുന്നത്. തലമുടിയിൽ ധാരാളം മുല്ലപ്പൂ ചൂടിയിരുന്നു. കൈയിലും കഴുത്തിലും കത്തിലുമായി അമ്മയുടെ നിർബന്ധ പ്രകാരം കുറച്ച് സ്വർണാഭരണങ്ങളും. അതെല്ലാം ട്രഡീഷണൽ മോഡലിൽ ഉള്ളതും ആയിരുന്നു.
ശ്രീഹരി ഒരു വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്.
റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ മൂത്ത ചിറ്റപ്പനോട് വിവേക് പറഞ്ഞു.
“ക്ഷേത്രത്തിൽ തൊഴുത് കഴിഞ്ഞ് ഞങ്ങൾ നേരെ ശിവഗിരിയിലേക്ക് ആയിരിക്കും പോകുന്നത്. അത് കണക്കാക്കി നിങ്ങളും ഇവിടെ നിന്നും ഇറങ്ങിയാൽ മതി.
ചിറ്റപ്പൻ പറഞ്ഞു.
“നിങ്ങൾ തിരക്കൊന്നും പിടിക്കേണ്ട.. 11 മണിക്കാണ് മുഹൂർത്തം. ധാരാളം സമയം ഉണ്ട്. ക്ഷേത്രത്തിൽ നിന്നും 15 മിനിറ്റ് യാത്രയെ ശിവഗിരിയിലേക്ക് ഉള്ളു.”
എല്ലാരോടും യാത്ര പറഞ്ഞ് ശ്രീഹരിയും ജീനയും വിദ്യയും വിവേകും കാറിലേക്ക് കയറി. വിവേക് ആണ് കാർ ഓടിച്ചത്.. ശ്രീഹരിയും ജീനയും പിന്നിൽ ഇരുന്നു.
അമ്മയുടെ നിർബന്ധം ആയിരുന്നു അവർ കല്യാണത്തിന് മുൻപ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ കയറി തൊഴുവണമെന്ന്. അവർ അമ്മയുടെ ആവിശ്യം അംഗീകരിക്കുകയും ചെയ്തു.
കുറച്ച് സമയത്തിനകം തന്നെ അവർ ക്ഷേത്രത്തിനു മുന്നിൽ എത്തി. കുളക്കടവിന് അരികിൽ കാർ പാർക്ക് ചെയ്ത അവർ പടികൾ കയറി ക്ഷേത്രത്തിലേക്ക് നടന്നു.
ക്ഷേത്ര കോവിലിനു അകത്തേക്ക് കയറണമെങ്കിൽ ഉടുപ്പ് ഊരണമായിരുന്നു. ശ്രീഹരിയും വിവേകും ഉടുപ്പൂരി കൈയിൽ പിടിച്ച് അകത്തേക്ക് കയറി. നല്ല തിരക്കുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകോവിലിന് മുന്നിൽ എത്താൻ കഴിഞ്ഞത്. ശ്രീഹരിക്ക് തൊട്ട് മുന്നിൽ നിന്നിരുന്ന ജീന കണ്ണുകൾ അടച്ച് നല്ലൊരു ജീവിതത്തിനായി മനം ഉരുകി പ്രാർത്ഥിച്ചു. ക്ഷേത്രത്തിനു ചുറ്റും നടന്ന് പ്രാർത്ഥിച്ച് പടികൾ ഇറങ്ങി താഴെ വരുമ്പോൾ 9 മണി ആയിരുന്നു.
വലിയൊരു അമ്പലക്കുളമായിരുന്നു അവിടത്തേത്. വിദ്യ ആദ്യമായിട്ടാണ് അവിടെ വന്നത്. അവൾക്ക് ക്ഷേത്രവും അമ്പലക്കുളവുമെല്ലാം വളരെയധികം ഇഷ്ട്ടമായി. അത് അവരോടു പറയുകയും ചെയ്തു.