“ഇത് ഞാൻ നിനക്കായി വാങ്ങിയതാണ്.”
അത് എന്താണ് എന്നുള്ള ആകാംക്ഷയിൽ ജീന കവർ തുറന്ന് നോക്കി, ശ്രീഹരിയുടെ മുഖത്തും അത് എന്താന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു.
കവർ തുറന്ന് നോക്കിയ ജീന കണ്ടത് ഒരു ഫോണിന്റെ ബോക്സ് ആണ്. അവൾ അത് കൈയിലേക്ക് എടുത്തപ്പോൾ ശ്രീഹരി ബോക്സിൽ എഴുതിയിരിക്കുന്നത് വായിച്ച് നോക്കി.
“one plus 7T pro .. ഇതൊരു അൻപതിനായിരം അടുപ്പിച്ച് വില ഉണ്ടല്ലോടി.”
ശ്രീഹരി പറഞ്ഞത് കേട്ട് ജീന കണ്ണ് മിഴിച്ച് പോയി.
“എനിക്കെന്തിനാ ഇത്രയും വില ഉള്ള ഫോൺ.. അല്ലെങ്കിൽ തന്നെ എനിക്ക് ഫോണിന്റെ ആവിശ്യം എന്താ?”
“ഇത് ഞാൻ നിനക്ക് സമ്മാനമായി തന്നതാണ്.. അപ്പോൾ അതിന്റെ വിലയെ കുറിച്ച് നീ ചിന്തിക്കേണ്ട കാര്യമില്ല. മുൻപ് നീ ആരുമില്ലാത്ത എനിക്ക് ഫോണിന്റെ ആവിശ്യം എന്താ എന്ന് ചോദിക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോൾ ഞാൻ പറയും നിനക്ക് ഫോണിന്റെ ആവിശ്യം ഉണ്ടെന്ന്.. കാരണം നിനക്കിപ്പോൾ ഒരു അമ്മ ഉണ്ട്, നാത്തൂൻ ഉണ്ട്, കുറെയേറെ ബന്ധുക്കൾ ഉണ്ട്. അവർക്കെല്ലാം ആഗ്രഹം ഉള്ളപ്പോൾ നിന്നോട് സംസാരിക്കണം.”
വിദ്യ അത് പറഞ്ഞു തീർന്നതും ജീന പെട്ടെന്ന് അവളെ കെട്ടിപിടിച്ചു. സന്തോഷത്തിന്റെ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കവിളിൽ കൂടി അപ്പോൾ ഒഴുകുന്നുണ്ടായിരുന്നു.
.
.
ഒരുപാട് ദിവസങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു ശ്രീഹരിയും ജീനയും ഓഫീസിലേക്ക് പോകുന്നത്. അന്ന് ഓഫീസിലേക്ക് കടന്ന് ചെല്ലുമ്പോൾ ജീനക്ക് പതിവിലേറെ സന്തോഷം ഉണ്ടായിരുന്നു. കാരണം ഇത്രയും നാളും അവിടത്തെ ഒരു സ്റ്റാഫ് എന്ന നിലയിലാണ് ഓഫീസിലേക്ക് വന്ന് കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ അല്ല.. ശ്രീഹരിയുടെ ഭാവി വധു എന്നുള്ള പദവി അവൾ മനസുകൊണ്ട് ആസ്വദിച്ച് തുടങ്ങിയിരുന്നു.
ശ്രീഹരിയും ജീനയും കല്യാണം കഴിക്കാൻ പോകുന്നു എന്നൊരു ന്യൂസ് ഓഫീസിൽ പരന്നിരുന്നെങ്കിലും പതിവ് പോലുള്ള ഒരു ഗോസിപ് ആയിട്ടാണ് അത് എല്ലാപേരും കണക്കാക്കിയിരുന്നത്.
ശ്രീഹരി എവിടെ ഉണ്ടോ അവിടെ എല്ലാം സർവ സ്വാതന്ത്രത്തോടെ നടന്നിരുന്ന ജീനയെ ഓഫീസിലെ സ്റ്റാഫ് എല്ലാം തെല്ലൊരു അസൂയയോടെ തന്നെയായിരുന്നു നോക്കിയിരുന്നത്.
അവളോട് വല്ലാത്തൊരു ആകർഷണം ഉണ്ടായിരുന്ന പലരും ശ്രീഹരിയെ പേടിച്ചു അത് ജീനയോടു പറഞ്ഞിരുന്നില്ല. ആ ഒരു ദേഷ്യം ശ്രീഹരിയും അവളും തന്നിൽ അവിഹിത ബന്ധം ഉണ്ടെന്ന് പരസ്പരം പറഞ്ഞ് തൃപ്തിയടയുകയാണ് ഉണ്ടായത്.
ഓഫീസിൽ എത്തിയ ഉടൻ നേരെ കാബിനിലേക്ക് കയറിയ ശ്രീഹരി നോക്കി തീർക്കാനുള്ള ഫയലുകളിലേക്ക് ശ്രദ്ധ തിരിച്ചു. ജീനയും അവനൊപ്പം തന്നെ ക്യാബിനുള്ളിൽ തന്നെ സ്ഥലം പിടിച്ചിരുന്നു. പെട്ടെന്ന് പെട്ടെന്ന് തന്നെ ഫയലുകൾ ഓടിച്ച് വായിച്ച് ഒപ്പിട്ട് മാറ്റി വയ്ക്കുന്ന ശ്രീഹരിയെത്തന്നെ ടേബിളിൽ തലചേർത്ത് വച്ച് ജീന നോക്കികൊണ്ടിരുന്നു.