അതുകൊണ്ടു തന്നെ കല്യാണം വർക്കല ശിവഗിരിയിൽ വച്ച് നടത്താനാണ് എന്റെ തീരുമാനം. അവിടിരിക്കുന്ന ആള് പറഞ്ഞിരിക്കുന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണല്ലോ.”
ശ്രീഹരി ഒരു തീരുമാനം എടുത്താൽ അതിൽ ഒരു മാറ്റം കാണില്ലെന്ന് അറിയാവുന്നതിനാൽ ആരും എതിർപ്പ് പറഞ്ഞില്ല. അംബികാമ്മയും വിചാരിച്ചു ശ്രീനാരായണ ഗുരുവിന്റെ മുന്നിൽ വച്ചതന്നെ ആ കല്യാണം നടക്കട്ടെ എന്ന്.
ആഹാരം കഴിച്ച് കുറച്ച് നേരം കൂടി ഇരുന്ന ശേഷം ചിറ്റപ്പന്മാരും വാസുകിയും അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.
അവർ പോയി കഴിഞ്ഞ ശേഷമാണ് ജീനയും വിദ്യയും ആഹാരം കഴിക്കാൻ ഇരുന്നത്.
അവർ ആഹാരം കഴിക്കുന്നത് നോക്കി ശ്രീഹരിയും അടുത്ത് ഇരുപ്പുണ്ടായിരുന്നു.
ഒരു കഷണം ബീഫ് വായിലേക്ക് എടുത്തിട്ട് ചവച്ച് കൊണ്ട് വിദ്യ പറഞ്ഞു.
“ഈ കല്യാണത്തിന് ഫുൾ സപ്പോർട്ട് ചെയ്തതിനു പകരമായി നീ ഞാൻ പറയുന്ന ഒരു കാര്യം അനുസരിച്ചേ പറ്റു.”
ഒരു ചിരിയോടെ ജീന പറഞ്ഞു.
“നീ എന്ത് വേണമെങ്കിലും പറഞ്ഞോ. ഞാൻ അനുസരിച്ച് കൊള്ളാം.”
“ഇതേ ടെസ്റ്റിൽ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നീ എന്നെ പഠിപ്പിക്കണം.”
അത് കേട്ടതും വിദ്യയെ ചോദിപ്പിക്കാനായി ശ്രീഹരി പറഞ്ഞു.
“അതൊന്നും പറ്റില്ല.. ഈ ടേസ്റ്റിൽ ജീന എനിക്ക് മാത്രം ഉണ്ടാക്കി തന്നാൽ മതി. അതിൽ വേറെ ആർക്കും അവകാശം ഇല്ല.”
“അയ്യടാ.. ഇവൾ ചേട്ടന്റെ ഭാവി ഭാര്യ ആണെങ്കിൽ എന്റെ ഭാവി നാത്തൂനും ആണ്, ഇയ്യാളെ പോലെ തന്നെ എനിക്കും അവളിൽ അവകാശം ഉണ്ട്.”
ജീന പെട്ടെന്ന് അതിൽ ഇടപെട്ടു.
“മതി മതി. രണ്ടുക്കൂടി ഇതിന്റെ പേരിൽ അടി ഉണ്ടാക്കിയാൽ ഞാൻ ഇനി ഈ ഒരു ഐറ്റം ഉണ്ടാക്കതെ ഇല്ല.”
അപ്പോഴാണ് ശ്രീഹരി ജീനയുടെ പാത്രത്തിൽ ചോറ് തീരാറായത് ശ്രദ്ധിച്ചത്. അവൻ കുറച്ച് ചോറ് അവളുടെ പ്ലേറ്റിലേക്ക് വിളമ്പി.
“അയ്യോ.. ഇച്ചായാ എനിക്ക് മതി, വയറു നിറഞ്ഞു.”
ഇത് കണ്ടതും വിദ്യ പറഞ്ഞു.
“ജീവിതത്തിൽ ഇതേവരെ എനിക്ക് ഒരു തവി ചോറ് വിളമ്പി തന്നിട്ടില്ല എന്റെ സഹോദരൻ. എന്നിട്ട് കെട്ടാൻ പോകുന്ന പെണ്ണിന് ഒരു ഉളുപ്പുമില്ലാതെ വിളമ്പി കൊടുക്കുന്നു.. എന്താ സ്നേഹം..”
അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.
“അമ്മെ.. ഇവിടെ നടക്കുന്നത് വല്ലോം കാണുന്നുണ്ടോ?”
വിദ്യ തന്നെ കളിയാക്കാൻ കിട്ടിയ ഒരു അവസരവും പാഴാക്കില്ല എന്ന് മനസിലായ ശ്രീഹരി അവളുടെ തലക്ക് ഒരു തട്ടും കൊടുത്ത് അവിടെ നിന്നും എഴുന്നേറ്റ് പോയി. അവൻ പോകുന്നത് കണ്ട് രണ്ടുപേരുടെയും മുഖത്ത് ഒരു ചിരി നിറഞ്ഞിരുന്നു.
ചോറ് കഴിച്ച് തീർന്ന് പത്രമൊക്കെ കഴുകി ജോലി തീർത്ത ജീന ഹാളിൽ ഇരുന്ന് ടിവി കാണുന്ന ശ്രീഹരിയുടെ അരികിലേക്ക് പോയി ഇരുന്നു. അപ്പോഴേക്കും കൈയിൽ ഒരു കവറുമായി വിദ്യയും അവിടേക്ക് വന്നു.
ജീനയുടെ അരികിലായി ഇരുന്ന വിദ്യ കവർ അവൾക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു.