അംബികാമ്മയുടെ ആ ഒരു അഭിപ്രായം കേട്ട് കഴിഞ്ഞതോടെ ചിറ്റപ്പന്മാരുടെയും എതിർപ്പ് സാവധാനം ഇല്ലാതായി. അവസാനം ഒരു തീർപ്പ് എന്നപോലെ മൂത്ത ചിറ്റപ്പൻ പറഞ്ഞു.
“നിങ്ങൾക്കെല്ലാപേര്ക്കും ഇതാണ് താല്പര്യം എങ്കിൽ ഞങ്ങൾ ആയിട്ട് എതിർക്കുന്നില്ല.”
അത് കേട്ടതും എല്ലാപേർക്കും സന്തോഷമായി. കുടുംബത്തിൽ ആർക്കും ഒരു എതിർപ്പും ഇല്ലാതെ വിവാഹത്തിന് തീരുമാനം ആയിരിക്കുന്നു.
ഇളയ ചിറ്റപ്പൻ – ജീന എവിടെ? ആ കുട്ടിയെ ഇവിടേക്ക് കണ്ടതേ ഇല്ലല്ലോ.
അംബികാമ്മ – അവൾ അടുക്കളയിൽ ഉണ്ട്. നിങ്ങൾക്ക് ഉള്ള ആഹാരം ഉണ്ടാക്കുവാണ്.”
വിദ്യ – ജീനയുടെ സ്‌പെഷ്യൽ ബീഫ് വരട്ടിയത് നിങ്ങൾ കഴിച്ചിട്ടില്ലല്ലോ. ഇന്ന് കഴിച്ചിട്ട് പോകാം.
മൂത്ത ചിറ്റപ്പൻ – ആ കുട്ടിയെ ഇങ്ങോട്ടൊന്നു വിളിച്ചേ..
വിദ്യ വേഗം അടുക്കളയിലേക്ക് പോയി ജീനയെ കൂട്ടികൊണ്ടു വന്നു. അവൾ അടുക്കളയിൽ പാചകത്തിൽ ആയിരുന്നെങ്കിലും അവിടെ നടക്കുന്ന സംസാരം എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അടുക്കളയിലെ ചൂടിൽ ചെറുതായി വിയർത്ത് നിന്ന ജീനയെ നോക്കികൊണ്ട് മൂത്ത ചിറ്റപ്പൻ പറഞ്ഞു.
“അപ്പോഴേ ഞങ്ങൾ ഈ കല്യാണം ഉറപ്പിച്ച് കേട്ടോ.. ഞങ്ങൾക്ക് പൂർണ സമ്മതം ആണ്.”
ജീനയുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടർന്നു.
ഇളയ ചിറ്റപ്പൻ – അപ്പോൾ പാചകം ഒക്കെ കഴിഞ്ഞോ.
ജീന – അഹ്.. കഴിഞ്ഞു.
ഇളയ ചിറ്റപ്പൻ – എങ്കിൽ നമുക്ക് കഴിക്കാൻ ഇരുന്നാലോ. പോയിട്ട് കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു.
എല്ലാരും ആ ഒരു അഭിപ്രായത്തോട് യോചിച്ചു.
ജീനയും വിദ്യയും ഒഴികെ ബാക്കി എല്ലാപേരും ആഹാരം കഴിക്കാനായി ഇരുന്നു.
ആസ്വദിച്ച് ആഹാരം കഴിക്കുന്നതിനിടയിൽ വാസുകി പറഞ്ഞു.
“വിദ്യ പറഞ്ഞത് ശരി തന്നെയാണ്.. ജീന ഉണ്ടാക്കിയ ബീഫ് വരട്ടിയത് ഒരു സ്പെഷ്യൽ ടേസ്റ്റ് തന്നെയാണ്.”
ചിറ്റപ്പന്മാരും അത് ശരി വെച്ചു.
ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൂത്ത ചിറ്റപ്പൻ ചോദിച്ചു.
“കല്യാണം എന്നത്തേക്ക് നടത്തണമെന്ന് വല്ല തീരുമാനവും എടുത്തിട്ടുണ്ടോ?”
അംബികാമ്മയാണ് അതിനു മറുപടി നൽകിയത്.
“ഒരുപാട് നീട്ടികൊണ്ടു പോകണ്ട എന്നാണ് എനിക്ക്.”
ശ്രീഹരി പറഞ്ഞു.
“കല്യാണം എന്ന് നടത്തണമെന്നുള്ളതൊക്കെ നിങ്ങൾ എല്ലാപേരും തീരുമാനിച്ചോ.. പക്ഷെ ഒരു കാര്യത്തിൽ എനിക്കൊരു തീരുമാനം ഉണ്ട്.”
എല്ലാപേരും അവന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഈ കല്യാണ ആലോചന മുന്നോട്ടു വച്ചപ്പോൾ ഉയർന്ന കേട്ട ഒരു കാര്യവുമാണ് അവളുടെ മതം.