എന്റെ നിലാപക്ഷി 9 [ ne-na ]

Posted by

അവന്റെ അരികിൽ എത്തിയ ജീന തന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് അടിപ്പിച്ചു. എന്നാൽ അവസാന നിമിഷം മുഖം വശത്തേക്ക് നീക്കി അവന്റെ കവിളിൽ ഒരു ഉമ്മ നൽകിയ ശേഷം അവൾ തിരിഞ്ഞോടി.
വാതിലിൽ എത്തി തിരിഞ്ഞു നോക്കി കൊണ്ട് അവൾ പറഞ്ഞു.
“തല്ക്കാലം ഇത് മതി.”
ജീന റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കുസൃതി ഇഷ്ട്ടപെട്ടപോലെ ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി പടർന്നിരുന്നു.

ശ്രീഹരി കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ചിറ്റപ്പന്മാരും വാസുകിയിൻ പരസ്പരം ഒന്ന് നോക്കി. അവരെ തന്നെ ശ്രദ്ധിച്ച് നിന്ന വിദ്യയും അവരിൽ നിന്ന് ഒരു എതിർപ്പ് പ്രതീക്ഷിച്ചിരുന്നു.
വിവേകിന് ലീവ് എടുക്കാൻ കഴിയാത്തതിനാൽ രാവിലെ തന്നെ വിദ്യയെ അവിടെ കൊണ്ട് ആക്കിയിട്ടാണ് പോയത്.
മൂത്ത ചിറ്റപ്പൻ ആണ് ആദ്യം അഭിപ്രായം രേഖപ്പെടുത്തിയത്.
“ജീനയെ ഞങ്ങൾക്കും ഇഷ്ട്ടമാണ്.. കാണാൻ കൊള്ളാം, എല്ലാപേരോടും നല്ലപോലെ പെരുമാറാനറിയാം. അവളുടെ വീടോ ചുറ്റുപാടോ നമുക്ക് നമുക്ക് കുഴപ്പമില്ലെന്ന് വയ്ക്കാം.. പക്ഷെ അവൾ ഒരു ക്രിസ്ത്യാനി പെൺകൊച്ചല്ലേ..”
ഇളയ ചിറ്റപ്പനും ആ അഭിപ്രായത്തെ പിന്താങ്ങി. അവരിൽ നിന്നും ആ ഒരു അഭിപ്രായം ആണ് ഉണ്ടാവുകയെന്ന് അറിയാവുന്നതിനാൽ അംബികാമ്മയ്ക്ക് പ്രതേകിച്ചു ഭാവഭേദങ്ങൾ ഒന്നും ഉണ്ടായില്ല.
അത്രയും നേരം നിശബ്ദത ആയിരുന്ന വാസുകി അപ്പച്ചി പറഞ്ഞു.
“എന്റെ അഭിപ്രായത്തിൽ ആ പെൺകുട്ടിയെ തന്നെ ശ്രീഹരി കെട്ടുന്നതാണ് നല്ലതെന്നാണ്. ഞാൻ ഇവിടെ ഉണ്ടായിരുന്ന ചുരുങ്ങിയ സമയം കൊണ്ട് ജീനയെ നല്ലപോലെ മനസിലാക്കിയിട്ടുണ്ട്. കല്യാണത്തിന് ഇവിടെ ഉണ്ടായിരുന്ന ഓരോ സമയവും ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.”
വാസുകിയുടെ ഈ അഭിപ്രായം കേട്ട് ശ്രീഹരിയും വിദ്യയും ഞെട്ടി. എല്ലാത്തിനും മുട്ടാപ്പോക്കുകൾ പറയുന്ന വാസുകിയിൽ നിന്നും ഇങ്ങനെ ഒരു അനുകൂല അഭിപ്രായം അവർ പ്രതീക്ഷിച്ചിരുന്നില്ല.
വാസുകി തുടർന്നു പറഞ്ഞു.
“വിദ്യയുടെ കല്യാണത്തിന്റെ തലേദിവസം രാത്രി എല്ലാപേരും ഉറങ്ങാൻ പോയപ്പോഴും ഓടി തളർന്ന ആ കൊച്ച് ശ്രീഹരി വരുന്നതും കാത്ത് മുറ്റത്ത് നിൽക്കുകയായിരുന്നു. ഞാൻ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവനെ ഇത്രത്തോളം മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന മറ്റൊരു പെൺകുട്ടിയെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.”
കുറച്ച് നേരം കൂടി അവരുടെ ചർച്ച തുടർന്നു. ചിറ്റപ്പന്മാർക്കും ജീനയെ ഇഷ്ട്ടം തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആ ആലോചന വേണ്ട എന്ന് അവർ തീർത്ത് പറയുന്നില്ല. അവളുടെ മതം മാത്രമായിരുന്നു ചെറിയൊരു തടസം ആയി അവർക്കിടയിൽ നിന്നിരുന്നത്.
എല്ലാരുടെയും അഭിപ്രായങ്ങൾ കേട്ട് കഴിഞ്ഞ ശേഷം അംബികാമ്മ പറഞ്ഞു.
“കുട്ടികൾ രണ്ടും പരസ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷെ നിങ്ങൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ജീന സന്തോഷത്തോടു കൂടി തന്നെ ഇതിൽ നിന്നും പിന്മാറും. അത്രക്ക് നല്ല കുട്ടി ആണ് അവൾ.. എന്നാൽ നിങ്ങൾ ഒരു കാര്യം ആലോചിക്കണം, ശ്രീഹരിയുടെ അച്ഛൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ സന്തോഷത്തോടു കൂടിത്തന്നെ ഈ കല്യാണം നടത്തി കൊടുത്തേനെ. നിങ്ങൾക്കെല്ലാപേര്ക്കും അറിയാവുന്നതല്ലേ അദ്ദേഹത്തെ.”

Leave a Reply

Your email address will not be published. Required fields are marked *