നിറമുള്ള നിഴലുകൾ [ഋഷി]

Posted by

ബൈക്കെടുത്തു പറന്നു. ചന്ദ്രേട്ടൻ പൊറകേ കാറിലുണ്ട്.അവന്മാരെയിന്ന്…. ചോര തിളച്ചിരുന്നു. സ്ഥിരം താവളങ്ങളിലൊന്നും അവന്മാരെക്കണ്ടില്ല. നേരെയവളുടെ വീട്ടിലേക്ക് കേറിച്ചെന്നു. ഇവിടാരുമില്ല. കനത്ത സ്വരം. റിട്ടയേർഡ് ചീഫ് എൻജിനീയർ മാധവമേനോൻ. റോഷ്നീടെ തന്ത.

ചോദിച്ചില്ലല്ലോ… അങ്കിളേ. ഞാനീസിയായി മറുപടി പറഞ്ഞു. ഇതു നമ്മടെയിടമാണ്. ഇത്തരം സന്ദർഭങ്ങൾ പുത്തരിയല്ലതാനും.

അങ്കിൾ ഞങ്ങൾക്ക് റോഷ്നിയെ ഒന്നു കാണണം. ഞാൻ ശബ്ദമുയർത്താതെ പറഞ്ഞു. അങ്ങേരടെ തിരുമോന്ത ചുവന്നു. അവളെന്റെ മോളാടാ. അവളാരെക്കാണണം, വേണ്ട ഇതൊക്കെ തീരുമാനിക്കാൻ ഞാനുണ്ട്. ഓരോരോ തെണ്ടികള് വീട്ടീക്കേറി വരും… എറങ്ങിപ്പോടാ.. അങ്ങേരടെ സ്വരമുയർന്നു…

അങ്കിൾ ദയവായി ഞാൻ പറയുന്നത് കേൾക്കണം. റോഷ്നിയെ ഒന്നു കണ്ടാൽ മതി. അവൾക്ക് താല്പര്യമുണ്ടെങ്കിൽ ഞങ്ങളവളെ ബാലുവിന്റെ അടുത്തേക്ക് കൊണ്ടുപോവാം. ഞാൻ ക്ഷോഭിക്കാതെ പറഞ്ഞു. അങ്ങേരടെ ശരീരം വിറയ്ക്കുന്നതു കണ്ടു. ഞാനെന്റെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരുന്നു. സാമാന്യം വലിയ മുറിയാണ്. ഞങ്ങൾ നിൽക്കുന്നത് മൂന്നു സോഫാ പീസുകളുടെ നടുവിലാണ്. ഞങ്ങളുടെ വശത്തൊരു കോഫീ ടേബിൾ. പിന്നിൽ കടന്നുവന്ന വാതിൽ. അപ്പുറം വരാന്ത.

അങ്ങനെ വല്ലവനും വന്നു വിളിച്ചെറക്കുന്ന വീടല്ല കലങ്കത്ത് തറവാട്… പുതിയ കഥാപാത്രത്തിന്റെ രംഗപ്രവേശം. പ്രതീക്ഷിച്ചതാണ്. റോഷ്നീടെ അമ്മാവൻ.. റിട്ടയേർഡ് ഡീവൈഎസ്പി. രാമൻപിള്ള. ഞാനങ്ങേരെ മൊത്തം അവഗണിച്ചു.
റോഷ്നീ..ഉച്ചത്തിൽ വിളിച്ചു. ആരാടാ തൊള്ളയിടണത്? പരുത്ത സ്വരം. സുര… സ്ഥലത്തെ പ്രധാന ഗുണ്ട, ഒറ്റയാൻ..ഒറ്റക്കണ്ണൻ. കത്തി ഉയർന്നുതാണു.

ഒന്നു ചുമലു താഴ്ത്തി നിലയുറപ്പിച്ചു. കുത്തിന്റെ ആയലിൽ ചുവടുതെറ്റിയ സുരയുടെ താടിയെല്ലിൽ മുഷ്ടിയെ പൊതിഞ്ഞ പിച്ചള ആഞ്ഞിടിച്ചു. വെട്ടിയിട്ട തടിപോലെ അവൻ വീണു.

രഘൂ.. ചന്ദ്രേട്ടൻ വിളിച്ചു. ആവശ്യമില്ലായിരുന്നു. സൈക്കിൾച്ചെയിനിന്റെ തിളക്കം ഞാൻ കണ്ടിരുന്നു. കൈത്തണ്ട പൊക്കി ആഞ്ഞുവന്ന ചെയിൻ വരിഞ്ഞു. ഇത്തിരി നൊന്തു. ഒറ്റവലി. അടുത്ത ഗുണ്ട സുലൈമാൻ എന്ന ശരിയായ പേരുള്ള സുലു. മുഷ്ടി ചുരുട്ടി കഴുത്തിന്റെ വശത്തൊരിടി. അവന്റെ ബോധം പോയി.

തന്തിയാനും അമ്മാവനും അന്തംവിട്ടു നിന്നു. രഘൂ.. വാതിൽക്കൽ നിന്നും നേർത്ത സ്വരം. റോഷ്നി. സുന്ദരിയായ പാവം പെൺകുട്ടി.

ഉം.. ഞാൻ തിരിഞ്ഞു. റോഷ്നി.. നീ വാ…സ്വരം കഷ്ട്ടപ്പെട്ടു നിയന്ത്രിച്ചു. ദേഹമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. സോറി രഘൂ… സോറി…. ബാലുവിനോട് എന്റെ സോറി പറയണം… അവൾ തിരിഞ്ഞോടി.

ഇറങ്ങിപ്പോവാൻ പറയാൻ കെഴവന്മാർക്ക് ചാൻസുകൊടുത്തില്ല. നേരെ വണ്ടിയിൽ കയറി സ്ഥലം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *