“ആർടാ പുളി പറിക്കണത്???”
ഒച്ചയിട്ട് കൊണ്ട് ഞാനൊന്ന് ചാടി. ഓരോരുത്തന്മാർ ഞാൻ വാ തുറക്കും മുന്നേ ഓടിത്തുടങ്ങിയിരുന്നു. പക്ഷെ എനിക്കവന്മാരെ വേണ്ടായിരുന്നു. എനിക്കിവളെ മതി. എന്നെ ഒരു നിമിഷ നേരത്തേക്ക് വിലയില്ലാതാക്കിയവളെ. അവൾ തിരിഞ്ഞ് ഒരടി വച്ചപ്പോളേക്കും ഞാനൊടിച്ചെന്ന് അവളുടെ കൈക്ക് പിടിച്ചു. തീരെ ബലമില്ലാത്ത അവളുടെ മെലിഞ്ഞ കൈ എന്റെ കൈക്കുള്ളിൽ പിടിച്ചു വെക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. അവൾ കുതറിയെങ്കിലും ഞാൻ വിട്ടില്ല. അപ്പോൾ മരത്തിന് മുകളിൽ നിന്നും ഒരു കുല പുളി നിലത്തു വീണ് ചിതറി. ഞാൻ നോക്കുമ്പോൾ നിക്കറിട്ട ഒരു കറുത്ത ചെക്കൻ മരത്തിന്റെ മുകളിലുണ്ട്.
“ഇങ്ങോട്ടേറങ്ങി വാടാ…”
ഞാൻ താഴെ നിന്നും ഒച്ചയിട്ടു. വലിയ പൊക്കമില്ലാത്ത മരമായത് കൊണ്ട് അവൻ മുകളിൽ നിന്നും നിലത്തേക്ക് ചാടി. ചാടിയ പാടെ നിലത്തു വീണു കിടന്ന കുറച്ചു പുളിയും പെറുക്കി അവൻ ഒറ്റയോട്ടം. അവൻ ഒടുന്നതും നോക്കി അവൾ എന്റെ കയ്യിൽ തെരു തെരെ അടിക്കാനും അവളുടെ കൈ വലിക്കാനും തുടങ്ങി. ഞാനുണ്ടോ വിടുന്നു. ഒടുക്കം അവൾ കുതറിച്ച നിർത്തി അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. എനിക്ക് യാതൊരു അലിവും തോന്നിയില്ല.
“നീയേതാടി കൊച്ചേ? ആരോട് ചോദിച്ചിട്ടാ എന്റെ മരത്തേൽ കേറിയത്? ആരോട് ചോദിച്ചിട്ടാ എന്റെ പറമ്പിൽ കാല് കുത്തിയത്?”
“മേ… മേ…”
അവൾ ആട് കരയുന്നത് പോലൊരു ശബ്ദമുണ്ടാക്കി. അവളുടെ കുഞ്ഞു പിങ്ക് ചുണ്ടുകൾ വിറച്ചു. ഇതെന്തു പണ്ടാരം? ആടിന് ജനിച്ച കുഞ്ഞോ? ഞാൻ ഉള്ളിൽ ചോദിച്ചതിന് അവളുടെ മറുപടി എന്റെ കയ്യിലൊരു കടിയായിരുന്നു. അവളുടെ മുന്നിലെ ദന്തനിരകൾ എന്റെ കയ്യിൽ ആഴ്ന്നിറങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞു. പെട്ടെന്ന് കിട്ടിയ വേദനയിൽ ഞാനവളുടെ മുടിക്കുത്തിന് പിടിച്ചു വലിച്ചു.
“മാ…. ചോഡ്…. ആ… ചെട്ടാ…”
അവൾ അലറിക്കരഞ്ഞു. അവിടത്തെ ഒച്ചപ്പാടും ബഹളവും കേട്ട് അകത്ത് ഉറങ്ങാൻ കിടന്ന അമ്മയെണീറ്റ് ഓടി വന്നു. വന്ന പാടെ ‘ടാ ടാ’ എന്നും വിളിച്ച് എന്റെ മോന്താക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് എന്റെ കൈ വിടീച്ചു. കൈ വിട്ട പാടെ ആ പെണ്ണ് വിതുമ്പിക്കരഞ്ഞു കൊണ്ട് പാവാടയും കൂട്ടിപ്പിടിച്ചു പുറത്തേക്കോടി. ഞാൻ കവിളും തടവി നിന്നു.
“എന്താ കണ്ണാ ഈ കാണിക്കണത്?” അമ്മ എന്റെ മുന്നിൽ നിന്ന് കിതച്ചു.
“അമ്മയെന്തിനാ എന്നെ തല്ലിയെ? ആ പിള്ളേര് മരത്തിക്കേറി പുളി പറിച്ചിട്ടല്ലേ ഞാൻ ഒച്ചയിട്ടത്? ആ പെണ്ണാന്നെങ്കിൽ എന്റെ കയ്യും കടിച്ചു പറിച്ചു. ദാ നോക്കിയേ…” ഞാൻ കടി കൊണ്ട കൈ കാണിച്ചു കൊടുത്തു.
“ആ… കടികൊണ്ടെങ്കിലെ, കണക്കായിപ്പോയി.”