സാവിത്രി അവിടെയുണ്ടായിരുന്ന കോൺസ്റ്റബിളിന്റെ അടുത്തേക്ക് ചെന്ന് തന്റെ അഡ്രസും ഫോൺ നമ്പറും നൽകി. അയാൾ അതെല്ലാം രേഖപ്പെടുത്തി.ശേഷം അവർ മടങ്ങി.
“സാർ. ഇൻക്വസ്റ്റ് കഴിഞ്ഞു. ഇനിയെന്താ ചെയ്യേണ്ടത്.?” അവിടേക്കെത്തിയ കോൺസ്റ്റബിൾ രാമൻ സ്വാമിനാഥനോട് ചോദിച്ചു.
“ആംമ്പുലൻസ് ഇപ്പോൾ വരും പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവാം.”
“ശരി സാർ.” അയാൾ അവിടെ നിന്ന് പോയി.
“മരിച്ചയാളെ അറിയുന്ന ആരെങ്കിലും ഇവിടെയുണ്ടോ.?” അവിടെ കൂടി നിന്നവരോടിയ സ്വാമിനാഥൻ ചോദിച്ചു.
അവിടെ കൂടിയ ആളുകൾ പരസ്പരം നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. അടുത്തിടെ ആ ലോഡ്ജിൽ താമസമാക്കിയ നന്ദനെ ചിലർ ആദ്യമായി കാണുന്നത് പോലും അന്നായിരുന്നു.
“എനിക്കറിയാം സാറേ.” ആളുകൾ ഒന്നും പറയാത്തത് കൊണ്ട് അരുൺ തന്നെ ആൾകൂട്ടത്തിനിടയിലൂടെ മുന്നിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.
“ഇയാളെ നിങ്ങൾക്കെങ്ങനെയാണ് പരിചയം.?”
“ഇയാൾ എന്റെ ജോലിക്കാരനാണ് സാർ.”
“എന്നിട്ടാണോ നിങ്ങൾ മാറി നിൽകുന്നത്.?” അയാളുടെ വാക്കുകളിൽ ചെറിയൊരു രോഷമുണ്ടായിരുന്നു.
“സോറി സാർ ഞാൻ മാറി നിന്നതല്ല. സാറിന്റെ ശ്രദ്ധയിൽ പെടാത്തതാണ്.” അരുണിന്റെ വിശദീകരണത്തിനൊപ്പം പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചു.
നമ്പർ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. “സാർ ഞാൻ ഈ കോളൊന്ന് അറ്റന്റ് ചെയ്തോട്ടെ.?” അരുൺ അനുവാദത്തിനായി എസ് ഐയെ നോക്കി
അയാൾ സമ്മതഭാവത്തിൽ തല ചലിപ്പിച്ചു.
അരുൺ വേഗം ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ. ആരാണ് സംസാരിക്കുന്നത്.?”
“സാർ ഞാൻ അലിയാണ്.”
“ഓകെ അലി ഞാനങ്ങോട്ട് വിളിക്കാം.”
“സാർ ഇതൊരു കോയിൻ ബോക്സ് ആണ്.”
“നോ പ്രോബ്ലം. അവിടെ തന്നെ നിന്നോളൂ ഞാൻ വിളിക്കാം.” അരുൺ കോൾ കട്ട് ചെയ്തു.
“സംസാരിക്കാമായിരുന്നില്ലേ.?” അരുണിന്റെ സംഭാഷണം കേട്ട് നിന്ന സ്വാമിനാഥൻ ചോദിച്ചു.