ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

കോൾ ഡിസ്കണക്ട് ചെയ്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഭിത്തിയിലേക്ക് തല ആഞ്ഞ് ആഞ്ഞ് ഇടിച്ചു കൊണ്ട് ഉറക്കെ നിലവിളിച്ചു ഞാൻ തളർന്നു വീണു. ഏതാനും നിമിഷങ്ങൾക്ക് ശേഷം കണ്ണു തുറന്നപ്പോൾ സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു .. ശരത്തിനെ നേരിട്ട് കണ്ട് ഇന്ന് ആരംഭിച്ച ഈ ബന്ധം ഈ രാത്രിയിൽ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്നെനിക്ക് തോന്നി. അപ്പുറത്തെ മുറിയിൽ അനന്തു ഉറങ്ങി എന്ന് ഉറപ്പു വരുത്തിയിട്ട്‌ മെയിൻ ഡോർ തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി.

ചായിപ്പിന്റെ വാതിൽ പുറത്ത് നിന്നും പൂട്ടിയിരിക്കുകയാണ്‌ .. ശരത്ത് ഇത് വരെ വന്നില്ലേ … ?

‘ഈ ചെറുക്കൻ ഇത് എവിടെ പോയി കിടക്കുകയാണ് … ‘

അപ്പോഴാണ് പാതി തുറന്നു കിടക്കുന്ന ഗേറ്റ് സുമ കാണുന്നത്.

“ഗേറ്റ് ഞാൻ അടച്ച് കുറ്റിയിട്ടതായിരുന്നല്ലോ .. ഇതും തുറന്നിട്ട് ശരത്ത് എങ്ങോട്ടാണ് പോയേക്കുന്നത് ”
സുമ സ്വയം പറഞ്ഞു.

ചെരുപ്പിടാത്ത കാലുകളോടെ സുമ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് ,

‘ഇറച്ചി കോഴികൾ വിൽക്കപ്പെടും’

ഗേറ്റിനു ചേർന്ന് തൂക്കിയിട്ടിരിക്കുന്ന ബോർഡ് കാറ്റിൽ ശക്തമായി ആടി കളിക്കുന്നുണ്ട് .. ബോർഡ് തൂങ്ങി കിടക്കുന്ന ഇരുമ്പ് വളയം കാറ്റിൽ ആടിയുലമ്പോൾ വല്ലാതെ ശബ്ദമുണ്ടാക്കുന്നത് സുമയെ ചെറുതായി ഭയപ്പെടുത്തി. കരി നാഗത്തെ പോലെ വിജനമായ റോഡ് മുന്നിൽ പടർന്നു കിടക്കുകയാണ്. കണ്ണെത്തുന്ന റോഡിന്റെ ഇരു വശങ്ങളിലും ആളനക്കമില്ല , തെല്ലു അകലെയായി കത്തി നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റ് വെളിച്ചം മാത്രം. നൈറ്റി മാത്രം ധരിച്ച് റോഡിലേക്ക് ഇത് വരെ പകൽ സമയത്ത് ഇറങ്ങിയിട്ടില്ല എന്ന കാര്യം സുമ ഓർത്തു. റോഡിന് എതിർ വശത്തായി കാണുന്ന റഷീദയുടെ വീട്ടിൽ , റൂമിൽ മാത്രം വെളിച്ചമുണ്ട്. റഷീദ് ഇതുവരെ ഉറങ്ങിയില്ലേ .. സാധാരണ രാത്രി 9 മണിക്ക് മുമ്പ് ലൈറ്റ് എല്ലാം അടച്ചു കിടക്കുന്നത് ആണല്ലോ , അവളുടെ മകൻ ഷാനവാസ് രാത്രിയിൽ എപ്പോഴെങ്കിലും ആകും വന്ന് കയറുക ആയതിനാൽ ഒരു താക്കോൽ അവന്റെ കൈയിൽ ഉണ്ടാകും. അതുപയോഗിച്ച് ഡോർ തുറന്ന് ഡൈനിങ് ടേബിളിൽ അടച്ചു വച്ചിരിക്കുന്ന ആഹാരവും കഴിച്ച് അവൻ പോയി കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നത് കാലത്ത് 10 മണിക്ക് ആയിരിക്കും. ഇയ്യിടെ ആയി കഞ്ചാവിന്റെ ഉപയോഗവും തുടങ്ങിയിട്ടുണ്ട് അത്രേ.

പകൽ സമയത്തെ കൊച്ചു വാർത്തമാനങ്ങളിൽ സ്വന്തം മകനെ പറ്റി റഷീദ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ചു നിന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *