വാത്സല്ല്യലഹരി [ഋഷി]

Posted by

വാത്സല്ല്യലഹരി

Valsalyalahari | Author : Rishi

 

നാളുകൾക്കു മുമ്പു നടന്ന കഥയാണ്. ഒരു കൊച്ചു സംഭവം, അല്ല കുഞ്ഞു കുഞ്ഞനുഭവങ്ങൾ കോർത്തിണക്കിയ ഒരു മാല. പിന്നീടുള്ള എന്റെ ജീവിതത്തിൽ ഞാനെപ്പോഴുമണിഞ്ഞിരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ നിസ്സാരമെന്നു തോന്നാം.. എന്നാലവയെന്നിൽ ചെലുത്തിയ സ്വാധീനം…

കൗമാരത്തിന്റെ അവസാനത്തെ പടവുകൾ കയറി യൗവനത്തിന്റെ വാതിൽ തുറക്കാൻ കൈനീട്ടുന്ന നേരം. ബോംബെ, ഒമാൻ, സിംഗപ്പൂർ.. ഇവിടങ്ങളിലാണ് അച്ഛനുമമ്മയുമൊപ്പം താമസിച്ചത്. പതിനെട്ടു വയസ്സു തികയുന്ന അന്നാണ് ഞാൻ കരളിന്റെ അസുഖം കാരണം കിടപ്പിലായത്. സിംഗപ്പൂരിലെ ഏറ്റവും മുന്തിയ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും പൂർണ്ണമായും സുഖപ്പെട്ടില്ല. അപ്പോഴാണ് അച്ഛന്റെ സുഹൃത്ത് നമ്പൂതിരി സാറ് ആയുർവേദം നോക്കാൻ പറഞ്ഞത്. സങ്ങതി മലയാളികളായിരുന്നെങ്കിലും ഞങ്ങൾ നാട്ടിലേക്ക് പോയിട്ട് വർഷങ്ങളായിരുന്നു. അപ്പൂപ്പന്മാരും അമ്മൂമ്മമാരും എന്നേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. അവധിക്ക് ഇന്ത്യയിലേക്ക് വന്നാൽത്തന്നെ ബോംബെയിലെ ഞങ്ങടെ ഫ്ലാറ്റിലായിരുന്നു മിക്കവാറും തങ്ങുന്നത്.

ഇത്തിരി തലപുകഞ്ഞാലോചിച്ചപ്പോൾ അച്ഛനൊരു വഴി കണ്ടെത്തി. വിധവയായ മൂത്ത പെങ്ങളും കുടുംബവും നെയ്യാറ്റിൻകരയ്ക്കടുത്ത് ഒരു ഗ്രാമത്തിലാണ് താമസം. പേരപ്പൻ നേരത്തേ മരിച്ചു. വല്ല കോട്ടക്കലോ മറ്റോ കൊണ്ടുചെന്നെന്നെ നടതള്ളുന്നതിനേക്കാളും ബന്ധുക്കളുടെ ഒപ്പമാവുമ്പോൾ സേഫായിരിക്കും. ഏതായാലും അച്ഛനോ അമ്മയ്ക്കോ ദിവസങ്ങളോളം നാട്ടിൽ നിക്കാനും പറ്റില്ല. എന്റെ ഇളയതുങ്ങൾ രണ്ടും സ്കൂളിലാണ്.

തിരുവനന്തപുരത്തെ ആയുർവേദ കോളേജിൽ ചികിത്സ തുടരാമെന്നാണ് അച്ഛൻ കരുതിയത്. എന്നാൽ അപ്പച്ചിയെ വരെ ചികിത്സിച്ചിട്ടുള്ള പ്രസിദ്ധനായ മൂസ്സത് വൈദ്യൻ അടുത്തുള്ളപ്പോൾ അതുമതി എന്നെല്ലാരും പറഞ്ഞു. അച്ഛനും സമ്മതമായിരുന്നു. അങ്ങനെ അച്ഛന്റെ കൂടെ ഞാൻ ഒറ്റശ്ശേഖരമംഗലം എന്ന ഗ്രാമത്തിലെത്തി.

ആദ്യമായി അപ്പച്ചിയെ കണ്ടപ്പോൾ മനസ്സു തണുത്തു. സത്യത്തിൽ വീട്ടിൽ നിന്നും മാറി , അതും പരിചയമില്ലാത്ത ബന്ധുക്കളുടെയൊപ്പം താമസിക്കുന്നതോർത്ത് ചെറിയ ടെൻഷനുണ്ടായിരുന്നു. അലക്കി വെളുപ്പിച്ച മുണ്ടും ബ്ലൗസും ധരിച്ച, നല്ല നിറവും ഉയരവും അതിനൊത്ത തടിയുമുള്ള അപ്പച്ചിയുടെ മുഖം ഭംഗിയുള്ളതായിരുന്നു. കണ്ണുകളിൽ കാരുണ്യം. എന്റെ മുഖത്തു തഴുകുന്ന വിരലുകളിൽ ആ വാത്സല്ല്യം ഞാനറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *