പിന്നെ ഉണ്ടായിരുന്ന ഒരാശ്വാസം സമയവും സൗകര്യവും കിട്ടുമ്പോളൊക്കെ വീട്ടിലേക്ക് ഓടിയെത്താറുണ്ടായിരുന്ന ശ്രീജയായിരുന്നു. കാണാൻ അത്ര ഭംഗിയൊന്നുമില്ലെങ്കിലും ആളുകളെ സോപ്പിടുന്നതിൽ അവളെ കഴിഞ്ഞേ വേറാരുമുള്ളൂ… തന്നോട് വല്ലപ്പോഴുമൊരു ഭംഗിവാക്ക് പറയാൻ പോലും പിശുക്ക് കാട്ടിയിരുന്ന മൂധേവിത്തള്ളയെ പോലും എത്ര പെട്ടെന്നായിരുന്നു അവൾ കയ്യിലെടുത്തത്….!!
“രണ്ടാളും കൂടെപോയാൽ ഊണിന്റെ കാര്യം ആരാ നോക്ക്വ ദിവ്യെ…? ശ്രീജക്കും ടൗണിൽ പോയിട്ട് എന്തോ ഒരുകൂട്ടം കാര്യമുണ്ടെന്നല്ലേ പറഞ്ഞേ? ഞങ്ങള് തൊഴുത് വരുമ്പോളേക്കും നീ ഊണിനുള്ള കാര്യങ്ങൾ നോക്ക്…”
മണ്ണാങ്കട്ട.. ഞാൻ കൂടെച്ചെല്ലാതിരിക്കാൻ തള്ള എപ്പോഴും ഓരോരോ ഒഴിവ്കഴിവ് കണ്ടുപിടിച്ചോളും. ഞാൻ കൂടെ ചെന്നാൽ ശ്രീജേടെ സുഖപ്പീര് കേൾക്കുന്നതും അവളോട് തിരിച്ച് എന്നെപ്പറ്റി ഒരു കൊട്ട പരദൂഷണം പറയാനുള്ള അവസരവും ഇല്ലാതാവും.. അതെന്നെ കാര്യം. കസവ് സാരിയിൽ ആനക്കുണ്ടിയുമുരുട്ടി ബെൻസിലേക്ക് കയറുന്ന തള്ളേടെ പിന്നാമ്പുറം നോക്കിയൊരു തള്ളവെച്ച്കൊടുത്താലൊന്നു തോന്നും.. കാറിന്റെ പിന്നിലെ ഡോർ തുറക്കവേ മുഖം വീർപ്പിച്ചു നിൽക്കുന്ന എന്നെ നോക്കി ശ്രീജയൊന്ന് കണ്ണിറുക്കി കാണിക്കും. ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലാവണമെങ്കിൽ അവൾ തിരിച്ചെത്തുന്നതു വരെ കാത്തിരിക്കണം. തള്ളയെ മയക്കി എനിക്കുമവൾക്കുമായി ആവശ്യമുള്ളതോ ആവശ്യമില്ലാത്തതോ ആയി എന്തെങ്കിലും അവൾ വാങ്ങിച്ചിരിക്കും… ഫ്രീക്കന്മാരും ഫ്രീകത്തികളുമൊക്കെ ചേർന്ന് തേപ്പുകാരി എന്ന വാക്ക് പിന്നെയും വളരെ വൈകിയാണ് സൃഷ്ടിചെടുത്തത് എന്നത് കാലം ശ്രീജയോട് ചെയ്ത മഹാപരാധങ്ങളിലൊന്നാണെന്ന് എനിക്ക് ഒരു സംശയവുമില്ല.
“ഇതൊക്കെ എങ്ങനെ സാധിക്കുന്നെടീ?”
“ഹി ഹി…അതൊക്കെ ഒരു കലയല്ലേ മോളെ…” അവളൊന്ന് ഞെളിയും… “ചിറകെട്ടി ഒഴുക്ക് തടയപ്പെട്ട ഒരു നദിയാണ് നിന്റെ കെട്ട്യോന്റെ അമ്മ…