“മതി.”
“നീ ഒന്നും കഴിക്കുന്നില്ലെന്നാണല്ലോ ‘അമ്മ പറഞ്ഞത്. കുറച്ചും കൂടി കുടിച്ചാൽ മതി.. ഞാൻ പിന്നെ നിർബന്ധിക്കില്ല”
അവൾ കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി.
“ഡാ..”
ഞാൻ ചെറുതായി മൂളി.
“ഓരോ പ്രവിശ്യവും നീ പറയുന്നത് കേൾക്കാതെ ഞാൻ ഒരു പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നു.. അപ്പോഴെല്ലാം എന്നെയൊന്ന് വഴക്ക് പോലും പറയാതെ നീ എന്റടുത്ത് വന്നിരുന്നു എന്നെ ആശ്വസിപ്പിക്കുന്നു..”
അവൾ അമ്മയെ ഒന്ന് നോക്കി. എന്നിട്ട് എന്നോട് പറഞ്ഞു.
“നിനക്ക് എന്നെ രണ്ട് ചീത്ത പറഞ്ഞിട്ട് കളഞ്ഞിട്ട് പൊയ്ക്കൂടേ.. എനിക്ക് വയ്യട നിന്റെ മുന്നിൽ ഇങ്ങനെ തല കുനിച്ചിരിക്കാൻ.”
ഞാൻ കഞ്ഞി താഴേക്ക് വച്ച ശേഷം അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“പറഞ്ഞാൽ കേൾക്കാതെ വാശിയുടെ പുറത്ത് ഓരോന്ന് കാണിച്ച് കൂട്ടുക എന്നുള്ളത് നിന്റെ സ്വഭാവമാണ്.. എന്നും പറഞ്ഞ് നീ എന്റെ കൂട്ടുകാരി അല്ലാതാകുന്നില്ലല്ലോ.. നിന്റെ ഈ സ്വഭാവത്തിന്റെ പേരിൽ നിന്നെ കളഞ്ഞിട്ട് പോകാനായിരുനെങ്കിൽ പണ്ടേ ആകമായിരുന്നല്ലോ.. ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും.”
എന്റെ കൈയിലേക്ക് പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.
“എന്നും നീ എന്റെ കൂടെ കാണുമോ?”
“നീ എന്നെ നിന്റടുത്ത് നിന്നും പറഞ്ഞ് വിടാത്തിടത്തോളം കാലം ഞാൻ നല്ലൊരു കൂട്ടുകാരനായി നിന്റെ ഒപ്പം തന്നെ കാണും.”
.
.
അന്ന് അർദ്ധ രാത്രി ഞാൻ നല്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്.
നോക്കുമ്പോൾ ദേവു വാട്ട്സ് അപ്പീൽ വീഡിയോ കാൾ ചെയ്യുകയാണ്. കാൾ എടുത്തപ്പോൾ തന്നെ ഞാൻ കണ്ടത് കരയുന്ന മുഖവുമായി ഇരിക്കുന്ന ദേവുവിനെ ആണ്.
“എന്താ ദേവു. എന്ത് പറ്റി..”
“എനിക്കാറില്ലടാ.. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.”
“നീ നല്ലപോലെ കണ്ണടച്ച് കിടന്ന് നോക്ക്, അപ്പോൾ ഉറക്കം വരും.”
“ഉറക്കം വരില്ല.. നിനക്കറിയുമോ ഞാൻ ഈ മൂന്നു ദിവസത്തിനിടയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായിരിക്കും ഉറങ്ങി കാണുക… കണ്ണടച്ച് കിടക്കുമ്പോൾ മരിക്കണമെന്ന ചിന്തയാണ് മനസ്സിൽ വരുന്നത്.”
എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മാത്രമല്ല അവൾ വീണ്ടും മരിക്കാനുള്ള ശ്രമം നടത്തുമോ എന്നുള്ള ഭയവും മനസ്സിൽ കയറി.
കണ്ണീരൊലിക്കുന്ന മുഖത്തോടെ അവൾ ചോദിച്ചു.