ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞ് ഒരു ഞായറാഴ്ച രാവിലെ വരാന്തയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.
എടുത്തു നോക്കുമ്പോൾ ദേവികയാണ്. സാധാരണ രാവിലെ അവളുടെ ഫോൺവിളി പതിവില്ലാത്തതാണ്.
ഞങ്ങൾക്ക് ഇടയിൽ രൂപം കൊണ്ടിരുന്ന മഞ്ഞ് മതിൽ ഈ ഒരാഴ്ചക്കുള്ളിൽ ഉരുകി തുടങ്ങിയിരുന്നു.
ഞാൻ ഫോൺ എടുത്തു രണ്ട് മൂന്നു തവണ ഹലോ പറഞ്ഞിട്ടും അങ്ങേ തലക്കൽ നിശബ്തത മാത്രം.
“ദേവു നീ എന്താ ഒന്നും മിണ്ടാത്തത്?”
കുറച്ച് നേരം കൂടി നിശബ്തത തുടർന്ന ശേഷം മറുപടി വന്നു.
“ഞാൻ ദേവിക അല്ല.. മഞ്ജു ആണ്..”
ചെന്നൈയിൽ വച്ച് പരിചയപ്പെട്ട മഞ്ജുവിനെ എനിക്ക് ഓർമ വന്ന്.
“അഹ്, എന്താ മഞ്ജു.”
“ദേവിക ഇന്നലെ രാത്രി സൂയിസൈഡ് ചെയ്യാനായി കൈയിലെ ഞരമ്പ് മുറിച്ചു.”
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.. എന്തിനാ അവൾ ഇപ്പോൾ അങ്ങനെ ചെയ്തത്.
“അവൾക്കിപ്പോൾ എങ്ങനുണ്ട്.”
“പേടിക്കണ്ട.. വലിയ കുഴപ്പം ഒന്നും ഇല്ല., ഇപ്പോൾ ഹോപിറ്റലിൽ നിന്നും റൂമിൽ വന്നു.”
“എന്തിനാ അവൾ അങ്ങനെ ചെയ്തത്?”
“അറിയില്ല.. ഞങ്ങൾ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.”
“ദേവുവിന്റെ കൈയിൽ ഫോൺ കൊടുത്തേ..”
കുറച്ച് നേരത്തെ നിശബ്ദ്ധതക്ക് ശേഷം അവളുടെ ശബ്‌ദം എന്റെ കാതിലെത്തി.
“ഹലോ..”
“നീ എന്തിനാ ദേവു ഇങ്ങനെ ചെയ്തേ?”
അവൾ ദയനീയമായി പറഞ്ഞു.
“എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ നീ.”
എനിക്ക് പിന്നെന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
“ഞാൻ ഇന്ന് ചെന്നൈയിലേക്ക് ബസ് കയറും.”
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട.. നീ ഇങ്ങോട്ട് വരണ്ട.”
“എനിക്ക് നിന്നെ കാണണം ദേവു.”
“ഞാൻ ഇന്ന് തന്നെ ഓഫീസിൽ നാട്ടിലേക്കുള്ള ട്രാൻസ്ഫെറിനുള്ള അപേക്ഷ കൊടുത്തിട്ട് ഒരു മാസത്തെ ലീവ് എടുത്ത് നാട്ടിലേക്ക് വരുകയാണ്. ട്രാൻസ്ഫർ ശരിയായില്ലെങ്കിൽ ഞാൻ ഇനി തിരികെ ചെന്നൈയിലേക്ക് ഇല്ല.. ജോലി വേണ്ടെന്ന് വയ്ക്കും.”
അവൾക്ക് ചെന്നൈയിൽ നില്ക്കാൻ പറ്റാത്ത തരത്തിൽ മനസിനെ വേദനിപ്പിക്കുന്ന എന്തോ ഉണ്ടായെന്ന് എനിക്ക് മനസിലായി.