.
.
മായയോടൊപ്പം ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങി വരുകയായിരുന്നു ഞാൻ. ഒരുപാട് നാളായി അവൾ എന്നോട് പറയുന്നതായിരുന്നു മണ്ണാറശാല ക്ഷേത്രത്തിൽ കൊണ്ട് പോകണമെന്ന്. ഇന്ന് എന്തായാലും ഞാൻ അത് സാധിച്ചു കൊടുത്തു.
പെട്ടെന്നാണ് ദേവുവിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്.
ഞാൻ ഫോൺ എടുത്തുടൻ അവൾ എന്നോട് പറഞ്ഞു.
“അവസാനം ഞാൻ രാജീവിന്റെ ഭാര്യ അല്ലാതെ ആയിരിക്കുന്നെടാ.. ഇന്ന് എനിക്ക് ഡിവോഴ്സ് അനുവദിച്ചു.”
ഒരു വർഷത്തോളം കോടതിയിൽ കയറി ഇറങ്ങി അവസാനം അവൾ അത് നേടി എടുത്തിരിക്കുന്നു. കോടതിയിൽ പോകാനായി മാത്രം അവൾ എത്ര തവണ ചെന്നൈയിൽ നിന്നും വന്ന് പോയിരിക്കുന്നു. അവൾക്ക് ഒരു വാശി തന്നെ ആയിരുന്നു അയാളിൽ നിന്നും വേർപിരിയാണെമെന്ന്.
അവൾക്ക് ഇനി രാജീവിനൊപ്പം ജീവിക്കാനാകില്ലെന്ന് അറിയിച്ചപ്പോൾ അവളുടെ അമ്മയും ഡിവോഴ്‌സിനോട് അനുകൂലിക്കുകയായിരുന്നു. ഈ ഒരു വർഷത്തിനിടയിൽ എത്രയോ അർദ്ധ രാത്രികളിൽ അവളുടെ ഫോൺ കാളുകൾ എന്നെ തേടിയെത്തി..അന്നെല്ലാം അവളുടെ പൊട്ടിക്കരച്ചിലുകൾക്കും മനസിലെ സങ്കടങ്ങൾക്കും ഞാൻ കേൾവിക്കാരനായി. എനിക്കറിയാമായിരുന്നു അവളുടെ മനസിലെ വിഷമങ്ങൾ പറഞ്ഞ് ഒന്ന് കരയുവാൻ അവളുടെ അമ്മയും ഞാനുമല്ലാതെ അവൾക്ക് വേറെ ആരും ഇല്ലെന്ന്. എന്നാൽ ആകുന്ന വിധം ആ ദിവസങ്ങളിൽ ഞാൻ അവളെ ആശ്വസിപ്പിച്ചു മനസിന് ബലമേകാൻ ശ്രമിച്ചിരുന്നു.
ഫോൺ വച്ച് കഴിഞ്ഞപ്പോൾ മായ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ.
“ദേവുവിന് ഡിവോഴ്സ് കിട്ടി.”
“അപ്പോൾ ഇനി ചേച്ചിക്ക് നല്ലൊരു ചെക്കനെ നോക്കി വേറൊരു കല്യാണം നടത്താമല്ലോ.”
അല്പം നിരാശ എന്റെ സ്വരത്തിൽ നിറഞ്ഞിരുന്നു.
“ഞാനും അമ്മയും വേറെ ഒരു കല്യാണത്തിനെ കുറിച്ച് അവളോട് ഒരുപാട് സംസാരിച്ചതാണ്.. അവൾക്ക് ഇനിയൊരു കല്യാണമേ വേണ്ട എന്നും പറഞ്ഞ് നിൽക്കെയാണ്.”
“അതൊക്കെ ചേച്ചി ഇപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ പറയുന്നതാണ്. അതൊക്കെ പതുക്കെ മാറിക്കൊള്ളും.”
അപ്പോഴേക്കും ഞങ്ങൾ കാറിനടുത്ത് എത്തിയിരുന്നു. കാറിനുള്ളിലേക്ക് കയറി ഇരുന്ന മായയെ ഞാൻ ഒന്ന് ശ്രദ്ധിച്ചു.
നീല കളർ പട്ടു സാരി ആണ് അവൾ ഉടുത്തിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. തിങ്ങിനിറഞ്ഞ നീളമുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വെളുത്ത് സുന്ദരമായ മുഖത്തെ നെറ്റിയിൽ ചന്ദനം തൊട്ടിരിക്കുന്നത് അവളുടെ ഐശ്വര്യം ഇരട്ടി ആക്കി.