എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“കല്യാണം ഒന്നും നോക്കുന്നില്ല?”
“ആലോചനകൾ വരുന്നുണ്ട്. നല്ലത് വല്ലോം ഒത്തുവന്നാൽ നടത്തും.”
ആ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചോ.. അറിയില്ല.
അവൾ പിന്നും എന്നോട് ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. ഇത് പഴയ മിണ്ടാപൂച്ചയായ അഞ്ജലി ഇല്ലെന്നു ഞാൻ നല്ലപോലെ മനസിലാക്കി ആ സമയങ്ങളിൽ.
പെട്ടെന്നാണ് നിനച്ചിരിക്കാതെ മഴ പെയ്തത്.
“മഴ ഉറയ്ക്കുമെന്നാണ് തോന്നുന്നത്. വഴിയിൽ എവിടെയെങ്കിലും നിർത്തണോ?’
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട.. ട്രെയിൻ മിസ് ആകും.”
ആ നിമിഷങ്ങൾ ദൈവം എനിക്ക് കനിഞ്ഞ് നൽകിയതാണെന്ന് തോന്നിപ്പോയി.
ഒരിക്കൽ മനസ് കൊണ്ട് ആഗ്രഹിച്ച പെണ്ണ് കോരിച്ചൊരിയുന്ന മഴയിൽ എന്റെ ബൈക്കിന് പിറകിലായി യാത്ര ചെയ്യുന്നു.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചാണ് അകത്തേക്ക് കയറി പോയത്.
അന്ന് തന്നെ ഈ കാര്യം ഞാൻ ദേവുവിനെ വിളിച്ച് പറഞ്ഞു.
രാത്രി മായയെ വിളിച്ചപ്പോൾ അവൾ ചോദിച്ചു.
“ഇന്ന് ചേട്ടന് ഒരുപാട് സന്തോഷമായി കാണുമല്ലോ.”
ആ സ്വരത്തിൽ ഒരു നൊമ്പരം നിറഞ്ഞിരുന്നതായി എനിക്ക് തോന്നി. അന്നവൾ അധികം സംസാരിക്കാതെ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രമാണ് രാജീവും ദേവികയും ഒരുമിച്ചുണ്ടായിരുന്നത്. അപ്പോഴേക്കും അവൾ ജോലിക്കായി ചെന്നൈയിൽ തിരികെ പോയി. ഇപ്പോൾ അവൾ ചെന്നൈയിലേക്ക് തിരികെ പോയിട്ട് ആറുമാസത്തോളം ആകുന്നു. പഴയ പോലെ വലിയ ഫോൺ വിളിയൊന്നും ഞങ്ങൾ തമ്മിൽ ഇല്ല. എങ്കിലും വിളിക്കുന്ന സമയം ഒരുപാട് വിശേഷങ്ങൾ സംസാരിക്കും. കല്യാണം കഴിഞ്ഞ് കുടുംബ ജീവിധമൊക്കെ ആകുമ്പോൾ ഞാനും അവളും തമ്മിൽ ചെറിയൊരു അകൽച്ച ഉണ്ടാകുമെന്ന് പണ്ടേ ഞാൻ കണക്ക് കൂട്ടിയിരുന്നു.
അവളുടെ അമ്മയെ ഞാൻ ഇടക്കിടക്ക് പോയി കാണാറുണ്ട്. എന്നെ കാണുന്നത് ഒരു സന്തോഷമാണ് അമ്മയ്ക്ക്. ചെറിയ ചെറിയ അവശതകൾ അവരെ അലട്ടി തുടങ്ങിയിരുന്നു.
അന്നൊരു ദിവസം രാത്രി ഞാൻ വരാന്തയിൽ ഇരുന്ന് മഴ ആസ്വദിക്കുകയായിരുന്നു. രാത്രി എട്ടു മണിയോളം ആയി കാണും. ഇടിയും മിന്നലും നിറഞ്ഞ കോരിച്ചൊഴിയുന്ന മഴ.
പെട്ടെന്ന് വന്ന ഒരു മിന്നലിന്റെ വെളിച്ചത്തിൽ ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നതായി തോന്നി. ആദ്യം ഒരു തോന്നലായി കരുതിയെങ്കിലും തൊട്ട് പിന്നാലെ വന്ന മറ്റൊരു മിന്നലിന്റെ വെളിച്ചത്തിൽ ആ രൂപത്തെ ഞാൻ വീണ്ടും അവിടെ കണ്ടു.
“‘അമ്മാ ഒരു കുട ഇങ്ങെടുത്തേ.. വെളിയിൽ ആരോ നിൽപ്പുണ്ട്.”
‘അമ്മ പെട്ടെന്ന് തന്നെ ഒരു കുടയുമായി അവിടേക്ക് വന്ന്. ഞാൻ കുടയും ചൂടി ഗേറ്റിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ ഗേറ്റിനടുത്തേക്ക് ടോർച്ച് അടിച്ച് തന്നു.