അവൾ ഒരക്ഷരം എതിർത്ത് പറയാതെ കഴിച്ച് തുടങ്ങി.
“നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?”
“എനിക്ക് ഫേസ്ബുക്കിൽ ഒരു പെണ്ണിന്റെ പേരിൽ റിക്യുസ്റ് വന്ന്. ഞാൻ ചുമ്മാ ചാറ്റ് ചെയ്ത് തുടങ്ങിയതാ… കുറച്ചു നാൾ ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അത് രാജീവേട്ടനാണെന്ന് അറിയുന്നത്. എന്തുകൊണ്ടോ എനിക്ക് ചാറ്റിങ് നിർത്താൻ തോന്നിയില്ല. അറിയാതെ ഞങ്ങൾ അങ്ങ് അടുത്ത് പോയി.”
“നീ ഇതെന്താ എന്നോട് പറയാഞ്ഞത്?”
“പറഞ്ഞ് കഴിഞ്ഞാൽ നീ ഈ ബന്ധത്തെ എതിർക്കുമെന്ന് തോന്നി.”
ഞാൻ നിശബ്തനായി ഇരുന്നു.
“ഡാ.. എനിക്കറിയാം നീ എന്നോട് പറയാതെ ഒരു കാര്യവും ചെയ്യാറില്ലെന്ന്. എന്നിട്ടും ഞാൻ ഇത് നിന്നോട് പറയാതിരുന്നത് വലിയൊരു തെറ്റ് തന്നെയാണ്. വെറുമൊരു പരിചയത്തിന്റെ പേരിൽ തുടങ്ങിയ ചാറ്റിങ് ആണ്, അതിത്രത്തോളം എത്തുമെന്ന് ഞാൻ കരുതിയില്ല.”
എന്തൊക്കെയോ അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പൂർണമായും ഒന്നും എന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല.
രാജീവ് ഒറ്റക്കാണ് വീട്ടിലേക്ക് വന്നത്, ഞങ്ങളെക്കാൾ മൂന്നു വയസിനു മൂത്തതാണ്, ഇരു നിറം. എന്തുകൊണ്ടോ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് രാജീവുമായുള്ള ബന്ധം ശരിയാകില്ലെന്ന് തോന്നി. ചിലപ്പോൾ മനസിനുള്ളിൽ ഉണ്ടായിരുന്ന ഒരു ദേഷ്യം കൊണ്ടാകാം. മുഖത്ത് വരുത്തിവച്ച ഒരു ചിരിയോടെ ആണ് ഞാൻ അവനോട് സംസാരിച്ചിരുന്നത്. കല്യാണം എല്ലാം ഉറപ്പിച്ചു എന്ന മട്ടിൽ സംസാരിച്ചിട്ടാണ് രാജീവ് അവിടെ നിന്നും പോയത്.
രാജീവ് പോയി കഴിഞ്ഞ് ഞാൻ കുറച്ച് നേരം ഇരുന്നു ചിന്തിച്ചു. എന്താണെന്ന് അറിയില്ല രാജീവും ദേവികയും തമ്മിൽ ഒരു ചേർച്ച കണ്ടെത്തുവാൻ എന്റെ മനസിനായില്ല.
ഞാൻ അമ്മയെ നോക്കി. ആ മനസ് ആകെ ചിന്താക്കുഴപ്പത്തിൽ ആണെന്ന് മുഖത്ത് നിന്നു തന്നെ വായിച്ചെടുക്കാം.
“അമ്മയ്ക്ക് എന്ത് തോന്നുന്നു?”
ഒരു ദീർഘ നിശ്വാസത്തോടെ ‘അമ്മ പറഞ്ഞു.
“അവൾക്ക് ഇത് മതിയെന്ന് നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യാനാണ്.”
ദേവിക എന്റെ നേരെ ചോദ്യം തൊടുത്തു.
“നിന്റെ അഭിപ്രായം എന്താ?”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. വളരെ പ്രതീക്ഷയോടെയാണ് അവൾ എന്നെ നോക്കിയത്.
“നമുക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടില്ലേ ദേവു.”
അവൾ പെട്ടെന്ന് എന്റടുത്ത് വന്ന് കൈയും പിടിച്ച് അവളുടെ റൂമിലേക്ക് നടന്നു.
എന്നെ അവളുടെ ബെഡിലേക്ക് ഇരുത്തി അരികിലായി ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“ഞാൻ ഒരുപാട് സ്നേഹിച്ച് പോയടാ ചേട്ടനെ.”
“ദേവു.. പറയത്തക്ക ഒരു സാമ്പത്തിക ചുറ്റുപാടുണ്ടോ? നല്ലൊരു ജോലിയുണ്ടോ അവന്.”
“എനിക്കൊരു ജോലി ഉണ്ട്., ചേട്ടനും ചെറിയൊരു ജോലി ഉണ്ട്.. അതുപോരെ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ?”