കാറിന്റെ ഡാഷ് തുറന്ന് അതിൽ നിന്നും ഡയറിമിൽക് എടുത്ത് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ആ എയർ പിടുത്തം ഒന്ന് കളഞ്ഞേക്ക്.”
അവളെ കാണുമ്പോഴൊക്കെ ചോക്ലേറ്റ് കൊടുക്കുന്നത് എന്റെ പതിവാണ്. എന്റെയിൽ നിന്ന് കിട്ടുന്ന ചോക്കലേറ്റ് മുഴുവൻ അവൾ കഴിക്കാറില്ല. അതിൽ അറുപതു ശതമാനം അവൾക്ക് നാൽപ്പത് ശതമാനം എനിക്ക് എന്നതാണ് അവളുടെ കണക്ക്.
എന്റെ കൈയിൽ നിന്നും ചോക്ലേറ്റ് പിടിച്ച് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“ഇത് കാറിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ നിന്നെ കൊണ്ട് തന്നെ ഞാൻ ബാഗ് ചുമപ്പിച്ചേനെ.”
ഞാൻ കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
“യാത്ര എങ്ങനുണ്ടായിരുന്നു?”
“ഉച്ചക്കത്തെ ചൂടിൽ വിയർത്ത് ചത്തുപോയി.. പിന്നെ പിരിയഡ് ആകാൻ പോകുന്നതിന്റെ അസ്വസ്ഥതയും.. ട്രെയിനിൽ വച്ചു ആകുമൊന്ന് പേടിച്ചിരിക്കയായിരുന്നു ഞാൻ.”
അവളുടെ ശ്രദ്ധ ചോക്ലേറ്റിന്റെ കവർ പൊട്ടിക്കുന്നതിലേക്ക് തിരിഞ്ഞു.
“നീ ചോക്ലേറ്റ് കൊണ്ട് വന്നത് കാര്യമായി.. ഏത് കഴിക്കുമ്പോൾ ഇനി പെട്ടെന്ന് ആയിക്കൊള്ളുമല്ലോ.. പിരിയഡ് ആകുന്നതിന് മുൻപുള്ള ഈ ഇറിറ്റേഷൻ സഹിക്കാൻ വയ്യ.”
അവൾ ചോക്ലേറ്റിന്റെ ചെറിയൊരു പീസ് എന്റെ വായിലേക്ക് വച്ചു.
അത് വായിലാക്കിയ ശേഷം ഞാൻ പറഞ്ഞു.
“ബാക്കി മൊത്തം നീ കഴിച്ചോ..”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“റൂൾ ഈസ് റൂൾ.. നാൽപ്പത് ശതമാനം നീ തന്നെ കഴിക്കണം.”
“നിന്റെ ജോലിക്കാര്യം എന്തായി?”
“അതൊക്കെ ശരിയായെടാ.. അടുത്ത മാസം ജോയിൻ ചെയ്യണം.. അവിടെ ജോലി ചെയ്തുകൊണ്ട് വീക്ക് ഏൻഡ് ക്ലാസിനു പോയി ഹയർ സ്റ്റഡീസ് ചെയ്യാനാ തീരുമാനം.”
“ഫുൾ പ്ലാനിംഗ് ആണല്ലോടി.”
“പിന്നല്ലാതെ നിന്നെ പോലെ ഒരു പ്ലാനിഗും ഇല്ലാതെ നടന്നാൽ മതിയോ?”
എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാൻ അവൾ കുറച്ച് നാളായി എന്നോട് പറയുന്നുണ്ട്. അതുകൊണ്ട് എനിക്കിട്ടൊരു കുത്തലായിരുന്നു ആ മറുപടി.
“നീ കളിയാക്കയൊന്നും വേണ്ട. ഒരു ഫ്രണ്ട് എനിക്ക് ബാംഗ്ലൂർ അവന്റെ ഓഫീസിൽ ജോലി ശരിയാക്കാൻ നോക്കുന്നുണ്ട്.”
“അങ്ങനെ നല്ല കാര്യം വല്ലോം നോക്ക്.”
“നിന്നെ ഇന്ത്യ ചുറ്റിക്കാണിക്കാൻ പറ്റിയ പണച്ചാക്കുകളെയൊന്നും ഇതുവരെ കിട്ടിയില്ലെടി?”