കുറച്ച് നേരം റിങ്ങ് ചെയ്ത ശേഷം ഉറക്കച്ചടവിലുള്ള അനിതയുടെ ശബ്ദം കേട്ടു.
” …. മാധവനോ …. ഇതാ മാധവാ വെളുപ്പാൻ കാലത്ത് …. നിന്റെ ‘അമ്മ വിളിച്ചിരുന്നു …. നീ ലീവെടുത്തിരിക്ക്യാണെന്ന് കേട്ടു …. എന്താ മാധവാ ഞാൻ അന്നേ പറഞ്ഞില്ലേ എന്റെയും നിന്റെയും ജീവിതങ്ങൾ വ്യത്യസ്തമാണെന്ന് …..പിന്നെയെന്താ ഇങ്ങനെ ????? “.
അനിതയുടെ കാര്യമറിയാതെയുള്ള ജല്പനങ്ങൾ മാധവനിൽ ദേഷ്യം ജനിപ്പിച്ചു. എങ്കിലും അവനത് അടക്കി.
” …. സത്യം പറഞ്ഞാൽ ആദ്യ ദിവസ്സങ്ങൾ കുറച്ച് വിഷമമുണ്ടായിരുന്നു …. ഇപ്പോൾ അത് മാറി …. അനിത പേടിക്കണ്ടാ കേട്ടോ …. “.
” …. ഹഹോ …. അത് കേട്ടപ്പോൾ ഒത്തിരി സന്തോഷായി മാധവാ ….”.
അനിത തുറന്ന് പറഞ്ഞു.
” ….. അനിത … എനിക്ക് ഒരു ഹെൽപ്പ് വേണം …..”.
” …. നീ പറ മാധവാ ….”.
മാധവൻ മേരി പറഞ്ഞ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. കാര്യങ്ങൾ എല്ലാം വളരെ ശ്രദ്ധയോടെയും ക്ഷമാപൂർണ്ണമായും അനിത കേട്ടു. വക്കിലായ അനിത ഈ സോളമന്റെ പല കേസുകളും വാദിച്ചിട്ടുണ്ട് എന്ന് മാധവനോട് പറഞ്ഞപ്പോഴാണ് അവനൊരു സമാധാനമുണ്ടായത്. ഈ പറയുന്ന സോളമനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന മറ്റ് കഥകളും അനിത മാധവനോട് പറഞ്ഞു. പരസ്പരം ഒരു തീരുമാനത്തിലെത്താതെ കുറെ നേരം സംസാരം നീണ്ടു പോയി.