സീതാലക്ഷ്മിയായിരുന്നു ഫോണിൽ…..
” …. മാധവാ …. ഇപ്പോൾ അവിടെ ഉള്ളവരെ നീ വീട്ടിൽ താമസിപ്പിക്കണം …. മറിച്ചോന്നും പറയേണ്ടാ ….. “. സീതാലക്ഷ്മിയുടെ സ്പഷ്ടമായ ശബ്ദം ഫോണിന്റെ സ്പീക്കറിൽ നിന്നെന്ന പോലെ മുഴങ്ങി.
” …… അമ്മേ ….. അമ്മേയെന്താ പറയുന്നേ …. അവർ.. അവർ അമ്മയെ ….”. മാധവൻ വികാരഭരിതനായി വാക്കുകൾക്കായി ഉഴറി.
” …… മോനേ …. അവരല്ലല്ലോ …. അവരെന്ത് പിഴച്ചു. ….. ജീവിതം എന്നൊക്കെ പറയുന്നത് ചിലപ്പോൾ ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത സമസ്യയാണ് …. നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളു …. ഇപ്പോൾ മോൻ അമ്മ പറയുന്നത് കേൾക്ക് ..”.
” ….. അമ്മേ ….. എന്നാലും ……”.
” …… കഷ്ട്ടപ്പെടുന്നവർക്കാണ് മോനെ നമ്മൾ എന്തെങ്കിലും ചെയേണ്ടത് എന്ന് മരിച്ച് പോയ വിജയാനങ്കിൾ പറയുമായിരുന്നു ….. ഇപ്പോൾ കേസും കാര്യവുമായി അവർക്ക് വാടക വീട് വിട്ട് ഇറങ്ങേണ്ടി വന്നു …. കിടക്കാൻ ഒരു സ്ഥലം പോലുമില്ല …. നമ്മൾ പ്രത്യക്ഷത്തിൽ കാരണക്കാരല്ലെങ്കിലും, നമ്മൾ കൊടുത്ത കേസ്സ് ഒരു കാരണമല്ലേ അവർക്ക് വാടക വീട് നഷ്ടപ്പെടാൻ കാരണം ….. ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ല മാധവാ …. പ്രായമെത്തിയ ഒരു പെൺകുട്ടി ആ അമ്മയുടെ ഒപ്പമുണ്ട് ….. അതിനെയും കൊണ്ട് എങ്ങിനെ തെരുവിലേക്കിറങ്ങും ….. ഇതേ അവസ്ഥ നമുക്കും ഉണ്ടായതല്ലേ …. അന്ന് രക്ഷകനെ പോലെ നമ്മുടെ കൂടെ വിജയനങ്കിൾ ഉണ്ടായിരുന്നു …. നമുക്ക് കിട്ടിയ ഉപകാരം ഇന്ന് മറ്റൊരാൾക്ക് ചെയ്യുന്നു എന്ന് മാത്രം …. “.
സീതാലക്ഷ്മി ഒരുപാട് സമയമെടുത്ത് മകനെ ഉപദേശിച്ചു.
മാധവൻ ആഞ്ഞു നിശ്വസിച്ചു. അമ്മ പറയുന്നത് നൂറ് ശതമാനം ശരിയാണെന്ന് തോന്നിയെങ്കിലും മനസ്സിലെ പക അവനിൽ നീറി കത്തിക്കൊണ്ടിരുന്നു.
“….. എന്നാലും എന്റെ മനസ്സിലെ പക … അതങ്ങ് വല്ലാതെ അങ്ങ് നീറി നിൽക്കുകയാണമ്മേ …”.