“പോയി മുഖം കഴുകിയിട്ടു വാ.”
ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അവർ സന്ധ്യയോട് കൂടിയാണ് അവന്റെ വീട്ടിൽ എത്തിയത്.
ശ്രീഹരി വീട്ട് മുറ്റത്ത് ബൈക്ക് നിർത്തുമ്പോൾ വാസുദേവൻ അവിടെ പുറംപണിക്കാരോട് സംസാരിച്ച് നിൽക്കുകയായിരുന്നു.
ശ്രീഹരിയെ കണ്ടതും വാസുദേവൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
“അംബികേ.. അവർ വന്നു.”
ജീനയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ശ്രീഹരി അച്ഛനെ വിളിച്ച് അവളുടെ വീട്ടിൽ ഉണ്ടായ അവസ്ഥ പറഞ്ഞിരുന്നു. ജീനയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ മാത്രമാണ് വാസുദേവൻ അവന് മറുപടി നൽകിയത്.
വാസുദേവന്റെ വിളി കേട്ട് വീടിന് വെളിയിലേക്ക് വന്ന അംബിക ജീനയെ കണ്ട് പറഞ്ഞു.
“മോളെന്താ മുറ്റത്തു തന്നെ നിൽക്കുന്നെ, അകത്തേക്ക് കയറി വാ.”
വാസുദേവൻ പറഞ്ഞു.
“നിങ്ങളെ കാണാഞ്ഞ് ടെൻഷൻ അടിച്ചിരിക്കയായിരുന്നു അവൾ.”
ജീനയെയും കൂട്ടി വീടിനുള്ളിലേക്ക് കയറുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.
“ഇവളും കൂടെ ഉള്ളതുകൊണ്ട് പതുക്കെയാ ബൈക്ക് ഓടിച്ചത്. അതാ ഇത്ര ലേറ്റ് ആയത്.”
“എങ്കിൽ ഇവൾ എന്നും നിന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്, ബൈക്കിൽ കയറുമ്പോൾ ഉള്ള നിന്റെ സ്പീഡിലുള്ള പോക്കൊന്നു കുറയുമല്ലോ.”
ഒരു ചിരിയോടെ അവൻ ചോദിച്ചു.
“വിദ്യ വന്നില്ലേ?”
“അവൾ രാവിലെ ഇങ്ങെത്തി. എപ്പോൾ കുളിക്കുവാണെന്ന് തോന്നുന്നു.
പറഞ്ഞു തീർന്നപ്പോഴേക്കും കുളിയും കഴിഞ്ഞു തല തോർത്തികൊണ്ട് അവിടേക്ക് വന്ന വിദ്യ ചോദിച്ചു.
“അപ്പോൾ ഇതാണല്ലേ ജീന.. ഏട്ടൻ പറഞ്ഞു കേട്ടിട്ടേ ഉള്ളു, ആളെ നേരിട്ട് കാണുന്നത് ഇപ്പോഴാ.”
ജീന വിദ്യയെ നോക്കി ചിരിച്ചു.
വിദ്യ എപ്പോൾ എം.ബി.ബി.എസ്. ഒന്നാം വർഷ വിദ്യാർത്ഥി ആണ്. ഓണത്തിന് ലീവ് എടുത്ത് വീട്ടിലേക്ക് വന്നതാണവൾ. ജീനയും വിദ്യയും ഒരേ പ്രായക്കാരാണ്.
ജീന വിദ്യയെ ശ്രദ്ധിച്ചു.