വന്നവർ വന്നവർ പക്കമേളക്കാരായി…
ആളു കൂടിയപ്പോൾ ഇടിക്കാനവസരം കിട്ടാത്തവർ ഊഴത്തിനായി ക്യൂ നിന്നു…
ബഹളം കേട്ട് ഒടുവിൽ രാജാവുമെത്തി. വിനായകനെ തിരിച്ചറിഞ്ഞ രാജാവ് ആൾക്കാരോട് ഇടി നിർത്താൻ കല്പിച്ചു…
വിനായകന്റെ ബോധം ഇതിനോടകം കൊട്ടാരത്തിനു പുറത്തെത്തിയിരുന്നു…
മുഖത്തു കുറച്ചു വെള്ളം തളിച്ചപ്പോൾ ബോധം തിരിച്ചു കിട്ടി.
പക്ഷേ ഇടി കൊണ്ടു നാശകോശമായ മറ്റുള്ളതൊന്നും പൂർവ്വസ്ഥിതി പ്രാപിച്ചില്ല…
രാജാവ് എല്ലാവരോടുമായി കാര്യങ്ങളൊക്കെ പറഞ്ഞു. എന്നിട്ട് തങ്കമ്മയെ നോക്കി.
എല്ലാ ഗുപ്തരാജാക്കന്മാരെയും പോലെ ശുക്രഗുപ്തനും ജനസംഖ്യാവർദ്ധനവിൽ അത്യധികമായ ശുഷ്കാന്തി കാണിച്ചിരുന്നു. നാല്പതു ഭാര്യമാരിലും മറ്റനേക തരുണികളിലുമായി അനേകം കുമാരീകുമാരന്മാരെ സൃഷ്ടിച്ചു വിട്ടിരുന്നതിനാൽ ആര് ആരൊക്കെയാണെന്ന് രാജാവിനു തന്നെ ഒരെത്തും പിടിയുമില്ലായിരുന്നു. തങ്കമ്മയും ആരിലോ ഉണ്ടാക്കിയ കുമാരി ആകുമെന്നു രാജാവു കരുതി…
സ്വന്തം കൃതി ആണെങ്കിലും ഒരു തവണയെങ്കിലും പാരായണം ചെയ്യാതിരുന്നതിൽ അദ്ദേഹത്തിന് കനത്ത ഇഛാഭംഗവും തോന്നി.
എങ്കിലും രാജാവിന്റെ വാക്ക് വാക്കാണല്ലോ. അപ്പോൾ തന്നെ തങ്കമ്മയെ വിനായകന് കെട്ടിച്ചു കൊടുക്കാൻ രാജാവ് കല്പനയിട്ടു…
” വിനായകാ… അധികം ചടങ്ങൊന്നുമില്ല. ഒരു രക്തഹാരം വിനായകൻ വധുവിനെ അണിയിക്കുന്നു. തിരിച്ചു വധുവും ഒരു രക്തഹാരം വിനായകനേയും അണിയിക്കും. പോരേ…” രാജാവ് ചോദിച്ചു.
ഇഷ്ടം പോലെ രാജകുമാരികളാ. ഇതിനെയെല്ലാം സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ നോക്കിയാൽ ഖജനാവു കുളം തോണ്ടും. അതു കൊണ്ട് ഡാവിൽ ഓസിനൊരു കല്യാണം. ഇതായിരുന്നു രാജാവിന്റെ മനസ്സിൽ…
നാക്കു ചലിപ്പിക്കാൻ പോലും വിനായകൻ അശക്തനായിരുന്നു. പിന്നെങ്ങനെ എതിർക്കാൻ…
രക്തഹാരം കിട്ടാത്തതു കൊണ്ട് കൊട്ടാരം വെളിച്ചപ്പാടിന്റെ ചുവപ്പുകോണാൻ കീറി രക്തഹാരമാക്കി…