“ആ.. എനിക്കിത്തിരി നാണം കുറവാ.. ചോദിച്ചെന്ന് ഉത്തരം താടി.”
അവൾ അതിനുള്ള അർത്ഥത്തിൽ മൂളി.
ഡ്രെസ്സുകൾ വാങ്ങിയ കവർ ഇടതു കൈയിൽ ഒതുക്കി വലതുകൈ ശ്രീഹരിയുടെ തോളിൽ അമർത്തി അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു.
“അതേ.. ആർക്കാ ജീൻസ്സും ടോപ്പും വാങ്ങിയത്?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അത് പിന്നെ പറഞ്ഞു തരാം.”
പിന്നെ അവളുടെ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഒന്നും വന്നില്ല. വീടെത്താറായപ്പോഴാണ് അവൻ വഴി അരികിൽ ബീഫ് വിൽക്കുന്നത് കണ്ടത്.
ബൈക്ക് നിർത്തി അവൻ ജീനയോടു ചോദിച്ചു.
“ബീഫ് വാങ്ങിയാൽ ഫ്രൈ ചെയ്തു തരുമോ?”
“ജീൻസും ടോപ്പും വാങ്ങിയത് ആർക്കാണെന്ന് പറയാതെ ഞാൻ ഇനി ഒന്നും ഉണ്ടാക്കി തരില്ല.”
അവൾ വാശി കാണിക്കുന്നത് കണ്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇങ്ങനെ പിണങ്ങാതെ എന്റെ കൊച്ചെ.. അത് ഞാൻ നിനക്ക് തന്നെ വാങ്ങിതാ.”
അവൾ ബൈക്കിൽ നിന്നും ഇറങ്ങി, എന്നിട്ട് വിശ്വാസം വരാത്തപോലെ അവന്റെ മുഖത്തേക്ക് നോക്കി.
“സത്യമാടി.. വാങ്ങേണ്ട എന്നും പറഞ്ഞ് നീ അവിടെ ബഹളം വയ്‌ക്കേണ്ട എന്ന് വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞെ.”
“ഞാനൊന്നും ഇടതില്ല അത്.”
“അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം.. മോളിപ്പോൾ എനിക്ക് ബീഫ് ഫ്രൈ വച്ച് തരുമോ?”
അവൾ ശ്രീഹരിയുടെ നേരെ കൈ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
“പൈസ താ.. ഞാൻ പോയി ബീഫ് വാങ്ങിക്കൊണ്ടു വരട്ടെ.”
അവൻ ഒരു ചെറു പുഞ്ചിരിയോടെ പേഴ്‌സ് എടുത്ത് അവളുടെ കൈയിൽ കൊടുത്തു.
.
.
രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് ടിവിയും കണ്ടിരിക്കുമ്പോഴാണ് ജീന ജോലിയൊക്കെ ഒതുക്കി അവിടേക്കു വന്നത്.
അവന്റെ അടുത്ത് സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“ഇച്ചായന് പഠിക്കാനൊന്നും ഇല്ലേ?”