അവൻ ചെറിയൊരു ഭയത്തോടെ ജീനയോടു ശബ്‌ദം താഴ്ത്തി പറഞ്ഞു.
“കുപ്പി..”
അവൾ പുഞ്ചിരിയോടെ കുഴപ്പമില്ലെന്ന് അവനെ കണ്ണിറുക്കി കാണിച്ചു.
അവൾ കുപ്പി എടുത്ത് മാറ്റിയിട്ടുണ്ടെന്ന് അവന് മനസിലായി. അതിന്റെ ആശ്വാസത്തിൽ അവൻ അമ്മയോട് പറഞ്ഞു.
“ഓണത്തിന് ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ, അതാ ഞാൻ അടുത്തൊന്നും അങ്ങോട്ട് വരാഞ്ഞത്… പിന്നെ ഞാൻ അങ്ങോട്ട് വന്നാൽ ജീന ഇവിടെ ഓട്ടക്കാവില്ലേ?”
അതിനുള്ള മറുപടി അച്ഛൻ ആണ് പറഞ്ഞത്.
“നിനക്ക് മോളെയും കൂടെ അങ്ങ് കൊണ്ട് വന്നാൽ മതിയായിരുന്നല്ലോ.”
അതിന് അവന് ഉത്തരമില്ലാത്തതിനാൽ വിഷയം മാറ്റാനായി അവൻ ജീനയോടു പറഞ്ഞു.
“ഇവർക്ക് ചായ എടുക്ക്.”
അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞ ജീന പെട്ടെന്ന് എന്തോ ഓർത്തിട്ട് ശ്രീഹരിയോട് ശബ്‌ദം താഴ്ത്തി പറഞ്ഞു.
“പാല് തീർന്നു.”
‘അമ്മ ചോദിച്ചു.
“എന്താടാ മോള് പറയുന്നേ?”
“പാല് തീർന്നു, ഞാൻ പോയി പാല് വാങ്ങിട്ടു വരാം.”
അത് കേട്ട അച്ഛൻ പറഞ്ഞു.
“ഇനി പാല് വാങ്ങാനൊന്നും പോകണ്ട..കട്ടൻ ഇട്ടാൽ മതി.”
ജീന അടുക്കളയിലേക്ക് പോയപ്പോൾ അമ്മയും അവളോടൊപ്പം അടുക്കളയിലേക്ക് ചെന്നു.
അന്നത്തെ ദിവസം ഉച്ച ഭക്ഷണത്തിനു ശേഷമാണ് അച്ഛനും അമ്മയും തിരിച്ച് പോയത്.
അതുവരെയുള്ള ജീനയുടെ സൗമ്യമായ പെരുമാറ്റവും, അവളുണ്ടാക്കിയ രുചിയേറിയ ആഹാരവും എല്ലാം കൊണ്ട് അവർക്കു അവളെ ഒരുപാട് ഇഷ്ട്ടപെട്ടു. ഒരു ദിവസം അവളെ വീട്ടിലേക്ക് കൊണ്ട് വരണമെന്ന് ശ്രീഹരിയോട് പറഞ്ഞു ഏൽപ്പിച്ച ശേഷമാണ് അവർ അവിടെ നിന്നും പോയത്.
. . . .