തടിയൻ രാജാവിന്റെ ഭാരം മൂലം ഭടന്മാർ നെഞ്ചുരച്ച് ശരവേഗത്തിൽ ഭൂമിയിൽ മൂക്കുംകുത്തി ലാൻഡു ചെയ്തു. ഭടന്മാരുടെ പുറത്തു തന്നെ വീണതു കൊണ്ടു രാജാവിനൊന്നും പറ്റിയില്ല. ഉരുണ്ടുപിരണ്ടെഴുന്നേറ്റ രാജാവ് തിരുക്കുണ്ടികളിലെ പൊടി തട്ടി വിജയശ്രീ ലാളിതനായി ചിരിച്ചു.
” ഇതാ ഞാൻ പറഞ്ഞത് തെങ്ങു കയറാൻ ആളെ കിട്ടില്ലാന്ന്. ഭടന്മാര് ഭൂരിഭാഗവും ആശുപത്രിയിലാ…” മന്ത്രി.
തെങ്ങിൻ ചുവട്ടിൽ വീണു കിടന്ന രണ്ടു ഭടന്മാരെയും സഹഭടന്മാർ എടുത്ത് അപ്പോൾ അവിടെയെത്തിയ ആംബുലൻസിലെടുത്തിട്ടു.
” മിനിമം അഞ്ചു തെങ്ങെങ്കിലും കയറാതെ രാജാവ് അടങ്ങില്ല ” മന്ത്രി പറഞ്ഞു.
തുടർന്ന് നാലു തെങ്ങിൽ കൂടി രാജാവ് വിജയശ്രീലാളിതനായി കയറുകയും എട്ടു ഭടന്മാർ കൂടി ആംബുലൻസിലെത്തുകയും ചെയ്തു.
അതിനുശേഷം രാജാവു കൈയും കാലും കഴുകാൻ പോയി.
മന്ത്രി എന്നോടു മന്ത്രിച്ചു,
” വിവാഹത്തിനു മുമ്പ് ഒരു നാൾ രാജാവ് അയൽരാജ്യത്ത് ആറ്റിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ കുളിസീൻ ഒളിച്ചു കാണുകയായിരുന്നു. നാട്ടുകാരു പിടികൂടി ഒരു തെങ്ങിൽ കെട്ടിയിട്ടു. എന്നിട്ടു പത്രക്കാരെ വിളിക്കാൻ പോയി. എന്തു ചെയ്യും…? “
” എന്തു ചെയ്തു ?”
” രാജാവ് അഞ്ചുതെങ്ങുദേവിയെ അറഞ്ഞു വിളിച്ചു കേണു…. അപ്പോഴതാ ഒരു ശബ്ദം. ഇങ്ങട് കേറിപ്പോര് മോനേന്ന്. രാജൻ പിന്നെ ഒന്നും ആലോചിച്ചില്ല. ഒറ്റ കയറ്റമങ്ങു വച്ചു കൊടുത്തു. മുകളിലെത്തിയപ്പോഴല്ലേ അത്ഭുതം…”
” എന്തത്ഭുതം “
” തെങ്ങിനു മണ്ടയില്ലാ… രാജാവ് അങ്ങനെ ഊരിപ്പോന്നു. അന്നു രാജാവ് നേർന്നതാ ദിവസം അഞ്ചു തെങ്ങു കയറിക്കോളാമെന്ന്…”
അപ്പോഴേക്കും രാജാവ് തിരിച്ചെത്തി.
ഉദ്യാനത്തിലെ പുൽത്തകിടിയിൽ പരിചാരകർ കൊണ്ടു വച്ച കസേരകളിൽ രാജാവിനും മന്ത്രിക്കും ഒപ്പം ഞാനിരുന്നു. മുന്നിൽ കൊണ്ടിട്ട ടീപ്പോയിൽ പരിചാരകർ കുപ്പികൾ നിരത്തി.
” പ്രഭോ ക്ഷമിക്കണം. മണി അഞ്ചല്ലേ ആയുള്ളൂ പ്രഭോ . ഇപ്പഴേ ജലസേചനം…?”
” ഇപ്പഴേ തുടങ്ങണം. ആറു മണി കഴിഞ്ഞാൽ രണ്ടുകാലിൽ നടക്കുന്ന ഒരുത്തനും കൊട്ടാരത്തിൽ കാണരുതെന്നാ നിയമം ” മന്ത്രി പറഞ്ഞു.
രാജാവായാൽ ഇങ്ങനെ വേണം…
” കള്ളു മുതൽ കോണ്യാക് വരെയുണ്ട്. ഏതാ സാഹിത്യകാരന്റെ ബ്രാന്റ് ”
മന്ത്രി ചോദിച്ചു.
” അങ്ങനെയൊന്നുമില്ല മന്ത്രേ. എന്തും കേറ്റും. എങ്കിലും ജവാനാ പതിവ്…”
” എങ്കിൽ ജവാനും ബാക്കാർഡിയും കോണ്യാക്കും ലൈം കോർഡിയലും കരിക്കും ചേർത്തൊരു കോക്ടെയിലായാലോ…”