പകൽ നാലുമണിക്ക് കൂവുന്ന കോഴി.
മുഖത്തെ കൺഫ്യൂഷൻ കണ്ട മന്ത്രി പറഞ്ഞു,
” അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത കോഴിയാ. നമ്മുടെ പകൽ നാലുമണി അവിടെ രാത്രി നാലാ…”
മന്ത്രി പോയി.
” ഞങ്ങൾ കുളിപ്പിച്ചു തരണോ സാഹിത്യകാരാ ”
തോഴിമാർ ചോദിച്ചു.
” ഇപ്പം വേണ്ട. സമയമില്ല. രാത്രിയിൽ മതി “
തന്നെത്താൻ കുളിച്ചു.
കൃത്യം നാലുമണിയായപ്പോൾ അമേരിക്കൻ കോഴി കൂകുന്നത് കേട്ടു.
തോഴിമാർ എന്നെ കൊട്ടാരഭോജനശാലയിലേക്കു നയിച്ചു.
ഡൈനിംഗ് ടേബിളിന്റെ മുഖ്യസ്ഥാനത്ത് രാജാവ് ഇരിപ്പുണ്ട്. വായിൽ കുത്തിക്കയറ്റിയ നെയ്യപ്പം. കൈ കൊണ്ടു ആംഗ്യം കാണിച്ച് ഇരിക്കാൻ പറഞ്ഞു. അപ്പോഴേക്ക് ഭാര്യ മറ്റു കുടുംബാങ്ങൾ ഇവരെത്തി.
നെസ്കഫേ, നെയ്യപ്പം, അരിയുണ്ട, മുറുക്ക്, പരിപ്പു വട, കട്ലറ്റ്…
രാജാവും മന്ത്രിയും തീറ്റ മത്സരത്തിലാണ്…
ഇടയ്ക്ക് എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
കാപ്പിക്കു ശേഷം രാജാവുമൊത്ത് ഉദ്യാനത്തിലൂടെ കുറേ നേരം ഉലാത്തി. എന്തായാലും നമ്മെ രാജാവിനു ‘ ക്ഷ’ പിടിച്ചു.
നടത്തത്തിനു ശേഷം കൊട്ടാരംവക തെങ്ങിൻതോപ്പിലെത്തി.
രണ്ടു ഭടന്മാർ ‘ സ്ലായ്പ്’ മായി എത്തി.
എന്നെ വിസ്മയിപ്പിച്ച് രാജാവ് സ്ലായിപ്പിട്ട് അടുത്തുള്ള തെങ്ങിലേക്ക് വലിഞ്ഞു കയറി…
മുഖത്തുദിച്ച ചോദ്യഭാവം കണ്ട് മന്ത്രി പറഞ്ഞു,
” തെങ്ങു കയറാൻ ആളെ കിട്ടില്ല. അതുകൊണ്ട് രാജാവു തന്നെ കയറും “
തെങ്ങിൽ കയറുന്ന രാജാവിന്റെ തൊട്ടു പുറകേ അതേ തെങ്ങിൽ രണ്ടു ഭടന്മാരും കയറുന്നു !
” മഹാരാജന് കയറാനേ അറിയൂ. ഇറങ്ങാനറിയില്ല ” മന്ത്രി വീണ്ടും പറഞ്ഞു.
തേങ്ങയിട്ടതിനു ശേഷം രാജാവ് രണ്ടു കയ്യും വിട്ട് താഴേക്കിരുന്നു. കൃത്യം പുറകേ കയറിച്ചെന്ന ഭടന്മാരുടെ മുതുകത്ത്…