” അപ്പോ ഉഗ്രൻ തൂലികയാണല്ലോ സാഹിത്യകാരാ. അമ്മ വായിച്ചാൽ സാധാരണ തൂലികയൊക്കെ അഞ്ചു മിനിറ്റു കൊണ്ടു നിലം പൊത്തും. ലണ്ടനിലെ ട്രിനിറ്റി കോളേജുകാർ അമ്മയ്ക്ക് ഫ്ലൂട്ടിന് ഹോണററി ആയിട്ടു പതിമൂന്നാം ഗ്രേഡ് കൊടുത്തിട്ടുള്ളതാ “
ഞാനും റാണിയും അഭിമാനപുളകിതരായി…
അത്താഴം ലളിതമായിരുന്നു…
മുഗൾ മട്ടൺ ബിരിയാണി, ഹൈദ്രബാദി ചിക്കൻ ബിരിയാണി, ഫിഷ് പെറിപെറി, കപ്പപ്പുഴുക്ക്, കരിമീൻ മപ്പാസ്, ചപ്പാത്തി, ചില്ലി ബീഫ്. പിന്നെ ജോണിവാക്കർ റെഡ് ലേബലും…
റാണിയും കുമാരിയും ഡയറ്റിംഗിലാണെന്നു പറഞ്ഞു.
കപ്പയും മീൻ വിഭവങ്ങളും ഓരോ ചപ്പാത്തിയും ചില്ലി ബീഫും ഈരണ്ടു ബിരിയാണിയും വീതമേ അവർ കഴിച്ചുള്ളൂ…
അത്താഴം കഴിഞ്ഞ് മൂന്നാമത്തെ പെഗ് സ്കോച്ചിൽ ഐസ് വീണപ്പോൾ റാണി പറഞ്ഞു,
” കൊട്ടാരത്തിൽ മസ്സാജ് പാർലറുണ്ട്. ദേഹക്ഷീണം മാറ്റാം.”
” സാഹിത്യകാരന്റെ ഭാര്യ ജിഷച്ചേച്ചി പാർലറിലേക്കു പോയിട്ടുണ്ടമ്മേ ” കുമാരി പറഞ്ഞു.
രാജാവിനോടും റാണിയോടുമൊപ്പം ഭക്ഷണം എന്നുള്ളത് എനിക്കു മാത്രമുള്ള പ്രിവിലേജ് ആയിരുന്നു. ഭാര്യ , അമ്മായിയമ്മ, അളിയൻ ഇവർക്ക് മറ്റു അന്തപ്പുരവാസികളോടൊപ്പമായിരുന്നു ആഹാരം.
അപ്പോഴാണ് കൊട്ടാരത്തിൽ വന്നതിനു ശേഷം ഇതുവരെ ജിഷയെയും മറ്റും സന്ധിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കാര്യം ഓർത്തത്. സത്യം പറഞ്ഞാൽ മായക്കാഴ്ചകളിൽ മനസ്സു മയങ്ങിപ്പോയിരുന്നു എന്നു പറയാം.
“സാഹിത്യകാരന് അല്പം മസ്സാജ് വേണമെന്നുണ്ടോ ” റാണി ചോദിച്ചു.
ഞാൻ തലയാട്ടി. വേണമെന്നോ വേണ്ടെന്നോ അർത്ഥമാക്കാം.
റാണി ഒരു തോഴിയെ വിളിച്ച് എന്നെ മസ്സാജ് പാർലറിൽ ആക്കാൻ നിർദ്ദേശം കൊടുത്തു.
” ഞാൻ കുറേക്കഴിഞ്ഞ് വരാം ” റാണി പറഞ്ഞു.
എതിർക്കാതെ തോഴിയോടൊപ്പം നടന്നു. അത്താഴം കഴിഞ്ഞയുടനെ ഒരു മസ്സാജ് ആഗ്രഹിച്ചതല്ല. പക്ഷേ റാണി പോകാൻ പറഞ്ഞാൽ പിന്നെന്ത്. കാര്യം രാജാക്കന്മാരും രാജ്ഞിമാരും നമ്മളുമായി കളിയും ചിരിയും ഒക്കെ നടത്തുമെങ്കിലും അവരെ എതിർത്തു എന്നൊരു തോന്നലുണ്ടായാൽ ഭാവം മാറിയേക്കാം. ചിലപ്പോൾ കഴുത്തിലിരിക്കുന്ന തല കാല്ചുവട്ടിലെത്തും…
ഇവിടെ എല്ലാം അബ്നോർമലാണെന്നു തോന്നി. അത്താഴം കഴിഞ്ഞയുടനെയുള്ള മസ്സാജും അക്കൂട്ടത്തിൽ പെടും. അന്തപ്പുരത്തിൽ ആരും ഉറങ്ങിയിട്ടില്ല. ആക്ടീവാണെല്ലാവരും.