“വേണ്ട … തൽക്കാലം ഇത് ഇട്ടോളൂ .. ഇനി ഡ്രസ്സ് എടുക്കുമ്പോൾ ഇത്ര ഇറുകി കിടക്കുന്നത് വേണ്ട .. ന്യൂസ് വായിക്കുമ്പോൾ ഇടുന്ന ബ്ലൗസിന്റെ കൈക്ക് അല്പം ഇറക്കവും വെക്കണം .. കേട്ടല്ലോ .. കൈകൾ എല്ലാം നാട്ടുകാരെ കാണിച്ച് വാർത്ത വായിക്കുന്ന പരിപാടി ഇനി വേണ്ട “
ഞാൻ മറുപടി പറഞ്ഞു.
“എല്ലാ കാര്യങ്ങളും നമുക്ക് പോയി വന്നിട്ട് വിശദമായി സംസാരിക്കാം തൽക്കാലം മാഷ് ബൈക്ക് വിട്ടോ “
ബൈക്കിന് പിന്നിലായി ഇരു കാലുകളും അപ്പുറവും ഇപ്പുറവും ഇട്ടു കൊണ്ട് കയറിയിരുന്ന് എന്റെ തോളിൽ കൈകൾ ഊന്നി ക്യാമറ ബാഗ് ഞങ്ങൾക്ക് ഇടയിലായി വച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു.
പുറപ്പെടും മുൻപേ മുറ്റത്തെ പൂളിൽ പടർന്നു കിടന്നിരുന്ന താമര ഇലകളെ നോക്കി മീനാക്ഷിയോട് ഞാൻ പറഞ്ഞു ,
“എനിക്ക് നിന്നോടും നിനക്ക് എന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ നമ്മളെ അനുഗ്രഹിക്കുവാൻ ഇതിൽ ഒരു ‘നീലത്താമര’ വിരിയും “
“ഇനി വിരിയാതെ ഇരുന്നാൽ … ?”
വാക്കുകൾ മുഴുമിപ്പിക്കാതെ മീനാക്ഷി ഇടയ്ക്കുവെച്ച് നിർത്തി.
“വിരിയാതെ ഇരുന്നാൽ ഇതൊക്കെ വെറും അന്ധ വിശ്വാസം ആണെന്ന് പറഞ്ഞു നമ്മൾ തള്ളിക്കളയും .. അത്രേയുള്ളൂ കാര്യം “
“ഹൊ .. ഇങ്ങനെയൊരു സാധനം “
എന്റെ പുറത്തേക്ക് കൈ ചുരുട്ടി ഇടിച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു
ഒടുവിൽ നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി ഞങ്ങൾ ബൈക്കിൽ പുറപ്പെട്ടു.
അങ്ങനെ രാത്രി ഏകദേശം പത്ത് മണിയോടു കൂടി ഞങൾ തുളു നാട്ടിലെ ഉത്തിമൂട് എന്ന സ്ഥലത്തെത്തി .. മൊബൈലിനു പോലും വ്യക്തമായി റേഞ്ച് ഇല്ലാത്ത മെയിൻ റോഡിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉള്ളിലുള്ള ഒരു പ്രദേശം. വരുന്ന വഴി ഞങ്ങൾ വിളിച്ചതു കൊണ്ട് മീനാക്ഷിയുടെ ഇൻഫോർമർ ആയ ദേവസ്യ ചേട്ടൻ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ കരുതുന്ന പോലെ അത്ര നിസ്സാരമായ കാര്യമല്ല ഇത് … ഇതിന് പിന്നിൽ വൻ റാക്കറ്റ് ആണുള്ളത് .. ഞാനാണ് നിങ്ങൾക്ക് വിവരം തന്നത് എന്ന് അറിഞ്ഞാൽ അവർ എന്നെ കൊന്നു കളയും ”
ഭയത്തോടെ ദേവസ്യ പറഞ്ഞു.
സത്യത്തിൽ അതുവരെ ഇല്ലാതിരുന്ന ഒരു ഉൾഭയം എനിക്കും തുടങ്ങി .. നിസ്സാരമായ കാര്യമല്ല ഇത് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നു , പക്ഷേ മീനാക്ഷിയുടെ മുൻപിൽ എനിക്ക് ധൈര്യം അഭിനയിച്ചു നിന്നേ മതിയാകൂ.
“കൃത്യമായ സ്ഥലവും ഡീറ്റെയിൽസ്സും പറഞ്ഞു തന്നിട്ട് ചേട്ടൻ പൊയ്ക്കോളൂ ബാക്കി ഞങ്ങൾ നോക്കിക്കോളാം “
അയാളോട് ആയി മീനാക്ഷി പറഞ്ഞു.