ആഹാരം വിളമ്പിയതിന് നന്ദി സൂചകമായി ഭർത്താവ് നീട്ടിയ പത്ത് രൂപ അവളുടെ മുന്നിൽ വെച്ച് കൈ നീട്ടി വാങ്ങിയപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
രണ്ട് വർഷങ്ങൾക്ക് ശേഷം സപ്ലികൾ തീർത്ത് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയ നിമിഷം സപ്ലയർ ജോലിയോട് വിട പറഞ്ഞു. ഏതോ മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഭർത്താവ് ജോലി മാറിയപ്പോൾ ദേവികയും കുഞ്ഞും അയാൾക്കൊപ്പം ജർമനിക്ക് പോയി. കണ്ണെത്താ ദൂരത്തേക്ക് അവള് അകന്ന് പോയപ്പോൾ ജീവിതം എവിടെ നിന്ന് തുടങ്ങും എന്നറിയാതെ പകച്ചു നിൽക്കുക ആയിരുന്നു ഞാൻ.
ടെക്നോപാർക്കിലെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പിംഗ് ട്രെയിനിയായി ജോലി ശരിയായി , ആലപ്പുഴ നിന്നും തിരുവനന്തപുരത്തേക്ക് മൂന്നു മണിക്കൂറോളം യാത്രയുണ്ട് , കഷ്ടി ഒരു 150 കിലോമീറ്റർ. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം മൂന്നോ നാലോ തവണ മാത്രമേ ഞാൻ തിരുവനന്തപുരത്ത് പോയിട്ടുള്ളൂ. അപ്പോയിമെന്റ് ലെറ്റർ വിശദമായി പരിശോധിച്ച ശേഷം അകത്തേക്ക് പോകുവാൻ സെക്യൂരിറ്റി അനുവാദം തന്നു. സെക്യൂരിറ്റിയുടെ ഒക്കെ നോട്ടം കണ്ടിട്ട് ഞാൻ എന്തോ അവിടെ ബോംബ് വച്ച് തകർക്കാൻ വന്ന ഭാവമാണ്.
“ഈ ട്രെയിനി എന്ന് പറയുമ്പോൾ ഇപ്പോൾ ജോലി സ്ഥിരം അല്ല എന്ന് തന്നെയാണ് അർഥം, മൂന്നു മാസം പ്രൊബേഷൻ പിരീഡ് ആണ് പക്ഷേ തന്റെ കാര്യത്തിൽ അത് ആറു മാസം ആയിരിക്കും .. കുറെ സപ്ലി ഒക്കെ എഴുതി വന്നതല്ലേ , താൻ ഒരു നല്ല എംപ്ലോയീ ആണെന്ന് കമ്പനിക്ക് ഒന്ന് ബോധ്യം വരട്ടെ
അതിനു ശേഷം നമുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം ”
ജോയിനിങ് ലെറ്റർ വായിച്ച് നോക്കിയിട്ട്
എച്ച് ആര്‍ മാനേജർ പറഞ്ഞു.
മനസ്സിൽ എച്ച് ആറിനെ തെറിയും പറഞ്ഞു കൊണ്ട് ടീം ലീഡർ ജിബീഷിനെ മീറ്റ് ചെയ്തു.
സാർ .. എന്നുള്ള എന്റെ അഭിസംബോധന കേട്ടപ്പോഴേ പുള്ളി പറഞ്ഞു ,
“സാറെന്ന് ഒന്നും വിളിക്കണ്ട ഭായ് , ചേട്ടാ എന്ന് വിളിച്ചാൽ മതി ടീമിലുള്ള മറ്റെല്ലാവരും അങ്ങനെയാണ് വിളിക്കുന്നത് താനും അങ്ങനെ വിളിച്ചാൽ മതി “
‘ഹാവൂ .. അത്രയും ആശ്വാസം അല്പം മനുഷ്യപ്പറ്റുള്ള ആളുകളും ഇവിടെ ഉണ്ടല്ലോ ‘
ഞാൻ മനസ്സിൽ പറഞ്ഞു.