‘നിന്റെ കുഞ്ഞിനെ ആ വിനായകൻ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഇടയ്ക്ക് കയറി മേടിച്ചു കൂട്ടിയതാണ് ഈ ഒടിഞ്ഞ കാലും ചതഞ്ഞ മൂക്കും ഒന്നു നോക്കിയിട്ട് എങ്കിലും പോടി പുല്ലേ ‘
ദയനീയ ഭാവത്തിൽ മീനാക്ഷിയെ നോക്കി മനസ്സിൽ പറഞ്ഞു.
ഒടിഞ്ഞ കാലും വെച്ച് കൊണ്ട് പതിയെ സ്റ്റെപ്പ് കയറി റൂമിലേക്ക് വന്നു ബെഡിലേക്ക് തളർന്നു വീണപ്പോൾ ഏറെ വിഷമിപ്പിച്ചത് മീനാക്ഷിയുടെ നിസ്സംഗ ഭാവം ആണ്.
റൂമിന്റെ വാതിൽക്കൽ ആളനക്കം കേട്ടു കൊണ്ട് ആ വിനായകൻ പിന്നെയും വന്നതാണോ ദൈവമേ എന്ന് ചിന്തിച്ച് പതിയെ തല ഉയർത്തി നോക്കി , ഭാഗ്യം അത് മാലതി ആന്റി ആയിരുന്നു.
“എനിക്ക് ഹോസ്പിറ്റലിൽ വന്ന് നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷെ മീനാക്ഷിയെ പേടിച്ചിട്ടാണ് ഞാൻ വരാഞ്ഞത് “
ബെഡിൽ എനിക്ക് അരികിലായി ഇരുന്നു കൊണ്ട് ആൻറി പറഞ്ഞു.
“വന്ന് കണ്ടിട്ടും വലിയ കാര്യമൊന്നുമില്ല ആന്റി , ഒടിച്ചു ചളുക്കാൻ ഉള്ളതെല്ലാം ചളുക്കി അവൻ എന്നെ ഒരു വഴിക്കാക്കി ”
ദയനീയ ഭാവത്തിൽ ഞാൻ പറഞ്ഞു.
“ഞങ്ങൾക്കു വേണ്ടി അല്ലേ മോനേ നീ ഈ കിടപ്പ് കിടക്കേണ്ടി വന്നത് .. അതിന്റെ നന്ദി എനിക്ക് എന്നും നിന്നോട് ഉണ്ടാകും , ഈ വയ്യാത്ത കാലും വെച്ച് കൊണ്ട് ഇനി നീ ആഹാരമൊന്നും ഉണ്ടാക്കണ്ട സമയാസമയം ഞാൻ എല്ലാം ഇങ്ങോട്ടു കൊണ്ടു വന്നോളാം ”
മാലതി ആന്റി പറഞ്ഞു.
കാര്യം എന്തുതന്നെയായാലും ആന്റിയുടെ വാക്കുകൾ എനിക്ക് വലിയൊരു അനുഗ്രഹമായി മാറി , ബെഡിൽ ലാപ്ടോപ്പും വെച്ചു കൊണ്ട് പതിവിലും ഉഷാറായി ഞാൻ വർക്ക് ചെയ്തു തുടങ്ങി.
മീനാക്ഷി ഇല്ലാത്ത തക്കം നോക്കി മാലതി ആൻറി ആഹാരം പാകം ചെയ്തു റൂമിലേക്ക് കൊണ്ടു വന്നു തുടങ്ങി. വർക്ക് ചെയ്തു ബോറടിക്കുമ്പോൾ അൽപ നേരം സംസാരിച്ചിരിക്കാൻ അജൂട്ടൻ ഉള്ളതും ഒരു അനുഗ്രഹമായി .. അച്ഛനെ കണ്ട ഓർമ്മ പോലും അവന് ഇല്ലായിരുന്നു. ഒരർത്ഥത്തിൽ ഞാനും അജൂട്ടനും ഒരുപോലെയാണെന്ന് എനിക്ക് തോന്നി. ഒരിക്കൽ ചാനലിലെ അന്തി ചർച്ചയിൽ രാഷ്ട്രീയക്കാരെ കർക്കശയോടെ ചോദ്യം ചോദിച്ചു കൊണ്ട് വെള്ളം കുടിപ്പിക്കുന്ന മീനാക്ഷിയെ കണ്ടു കൊണ്ട് ഞാൻ അവനോട് ചോദിച്ചു ,
“നിന്റെ അമ്മയ്ക്ക് എന്താണ് എല്ലാവരോടും ഇത്ര ദേഷ്യം ..?”