പുറത്തു പറയാൻ കൊള്ളില്ലാത്ത ചില ഫാമിലി പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ ഉടലെടുക്കുകയും, അതേത്തുടർന്നുണ്ടായ ചില്ലറ പൊട്ടിത്തെറികൾക്കൊടുവിൽ, അയാൾക്ക് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് മനസ്സിലാകുകയും ചെയ്തതോടെ, പതിയെ, ഞാൻ മക്കളെയും കൊണ്ട് നാട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു…
സ്കൂളിലും മറ്റു സുഹൃത്തുക്കളുടെ ഇടയിലും, മക്കളുടെ നില എന്താവുമെന്നോർത്തപ്പോൾ, ഇതുവരെ ഒരു ഡൈവോഴ്സിന് ഞാൻ മുതിർന്നില്ല… അയാൾക്ക് അതിൽ താല്പര്യമുണ്ടെങ്കിലും….
അതുകൊണ്ടുതന്നെ, എന്റെ വീട്ടുകാർക്കും ചുരുക്കം ചില ബന്ധുക്കൾക്കുമല്ലാതെ മറ്റാർക്കും ഈ കാര്യങ്ങളൊന്നും അറിയുകയുമില്ല…
വന്നിട്ടിപ്പോൾ ഒന്നരവര്ഷത്തോളമായി… എന്റെ വീട്ടിലായിരുന്നു താമസം ആദ്യമൊക്കെ…..
അതിനിടയിൽ പത്തു മാസങ്ങൾക്ക് മുൻപാണ്, വളരെ പേരുള്ളൊരു ടെക്സ്റ്റൈൽ മേക്കേഴ്സിന്റെ ഇവിടെ അടുത്തൊരു എക്സ്പോർട്ടിങ് ഓഫീസിൽ എനിക്കൊരു ജോലി ശരിയായത്…
അങ്ങനെ, മക്കളെ ഇവിടെ ഒരു സ്കൂളിൽ ചേർത്ത് ഞാനും കുട്ടികളും ഈ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു…
എന്തുകൊണ്ട് ഒന്നരമാസം മുൻപത്തെ ആ അസോസിയേഷൻ മീറ്റിംഗ് ഞാൻ ആദ്യമേ പറഞ്ഞു എന്നല്ലേ??
എന്തെന്നാൽ….
അങ്ങനെയാണ്, എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചുകൊണ്ട് ഗോവിന്ദേട്ടനെന്ന ഗോവിന്ദനായിഡു ഞങ്ങളുടെ അപ്പാർട്മെന്റിൽ വാച്ച്മാനായി ജോലിക്കു വന്നത്…
വന്ന ദിവസം തന്നെ ഒരു പാക്കറ്റ് മിൽക്ക് പേടയുമായി എല്ലാ മുറികളിലും കയറി നടന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ, എനിക്കയാളോട് പറയത്തക്ക മതിപ്പൊന്നും ഉണ്ടായിരുന്നില്ല…..
മാധവേട്ടൻ പറഞ്ഞതുപോലെ ഒരു അസാമാന്യ വ്യക്തിയായും തോന്നിയില്ല…
കപ്പടാ മീശയും, കലങ്ങിയ കണ്ണുകളും പരുക്കൻ സ്വരവുമായി..
സത്യത്തിൽ അയാളെ കണ്ടപ്പോൾ ഒരല്പം പേടിയാണ് എനിക്കാദ്യം തോന്നിയത്…
അധികം ആരോടും സംസാരിക്കാത്ത, ചോദ്യങ്ങൾക്കുള്ള മറുപടി അളന്നുമുറിച്ച വാക്കുകളിൽ ഒതുക്കിയിരുന്ന അയാൾ… പക്ഷെ ആരോടും ചിരിക്കുകയോ എന്തിനെങ്കിലും ദേഷ്യപ്പെടുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല…
ഞാനെന്നല്ല… ആരും…
അയാളുടെ ഈ മെരുക്കമില്ലായ്മയിൽ ആദ്യമാദ്യം അസോസിയേഷൻ മെമ്പേഴ്സിനെല്ലാം ചെറിയൊരു വേണ്ടായ്ക തോന്നിയിരുന്നെങ്കിലും മെല്ലെ മെല്ലെ അത് വിട്ടുമാറി…..
പതിയെ അയാളെക്കുറിച്ചുള്ള എല്ലാരുടെയും ആശങ്കകൾ വിട്ടൊഴിഞ്ഞു…
നൈറ്റ് വാച്ച്മാൻ എന്നതിനേക്കാൾ ഉപരിയായി, അപ്പാർട്മെന്റിന് ചുറ്റും കാലങ്ങളായി കാടുപിടിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കി ചെടികൾ വച്ച് പിടിപ്പിച്ചതും, പാർക്കിംഗ് ഏരിയക്കപ്പുറത്ത് ഒഴിഞ്ഞു കിടന്നിരുന്ന പറമ്പിലിരുന്ന് രാത്രി കാലങ്ങളിൽ മദ്യപിച്ച് ബഹളം വെക്കാറുള്ള ചില അലമ്പ് പാർട്ടികളെ, പോലീസ് സ്റ്റേഷനിലെ തന്റെ പരിചയക്കാരെ ഏർപ്പെടുത്തി ഭീഷണിപ്പെടുത്തിച്ച് ഒഴിവാക്കിയതും എല്ലാം നായിഡുതന്നെ ആയിരുന്നു…..