മഴ [സിമോണ]

Posted by

പാദ്യമ്പുറത്തുനിന്ന് താഴേക്ക് കത്തിവീണ ചുള്ളിക്കമ്പിന്റെ കനലിൽ കാൽവെള്ളയമർത്തി ഏങ്ങലടക്കി…

ഇരുപത്തിയാറ് മാസങ്ങൾ…
അത്രയുമാവുന്നു.. അവനെ അവസാനമായി കണ്ടിട്ട്.. ആ സ്വരം കേട്ടിട്ട്..
അവന്റെ ഗന്ധം നുകർന്ന് ആ നെഞ്ചിൽ തല ചായ്ച്ചിട്ട്..

“…………………വല്യമ്മായിക്ക് സുഖമല്ലേ.. എന്നോട് ഇപ്പോഴും ദേഷ്യമാണോ??
പാവം..
നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് അവർ.. വിഷമിപ്പിക്കണ്ട അവരെ..
എല്ലാ പിണക്കങ്ങളും ഞാൻ വരുമ്പോൾ പറഞ്ഞു തീർക്കാം..

കാത്തിരിക്കണം…
നിനക്ക് വേണ്ടിയല്ല..
എനിക്ക് വേണ്ടി…
എനിക്കായി കാത്തിരിക്കാൻ ആകെ നീയേ ഉള്ളു… എനിക്ക്..
എനിക്കാകെ നീ മാത്രമേ ഉള്ളു..

ഒരുപാടിഷ്ടത്തോടെ
നിന്റെ മാത്രം……………”

കണ്ണുനീർ തുള്ളികൾ കനലിലേക്ക് വീണ് സീൽക്കാരത്തോടെ ഇല്ലാതായി..
പുറത്ത് മഴയുടെ കലമ്പൽ ഇരുളിനോട് ചേർന്ന് നേർത്തുകൊണ്ടിരുന്നു..
“വെള്ളം എടുത്തുവെച്ചോടി മോളേ??”
വല്യമ്മായി തളത്തിൽ നിന്ന് അടുക്കളയിലേക്ക് കടന്നപ്പോൾ പെട്ടെന്ന് തല തിരിച്ച് കണ്ണീർ തുടച്ചു..

“രാവിലെ തൊടങ്യാ…
നിനക്ക് പ്രാന്താ…
ഇപ്പൊ നാല് മാസായില്ലേ കത്തും കമ്പീമൊക്കെ വരവ് നിന്നിട്ട്?
ഇനിം അവനേം ഓർത്ത് പൂങ്കണ്ണീരും ഒളിപ്പിച്ചു നിന്നിട്ടെന്തിനാ കൊച്ചേ??

ദേ.. അമ്മായി പറയുന്ന കേൾക്ക്..
ഓരോ ദിവസം ചെല്ലുംതോറും അമ്മായീടെ സ്കെയിൽ താഴോട്ടാ..
എനിക്കെന്തെലും വരുന്നേലും മുന്നേ നിന്നെ ഏതേലും നല്ലൊരാണിനെ പിടിച്ചേൽപ്പിച്ചില്ലേൽ ചത്ത് കുഴീൽ പോയാലും അമ്മയ്ക്കൊരു സ്വസ്ഥത കിട്ടില്ല…

അമ്മായീടെ കാലം കഴിഞ്ഞാലും ഈ വീടും ചുറ്റോറം ഉള്ള പറമ്പും ഒക്കെ എന്റെ മോൾക്കുള്ളതാ.. അതമ്മ എഴുതിവെച്ചിട്ടും ഉണ്ട്…
ആരും എന്റെ മോളോട് ഒരു വക്കാണത്തിനും വരില്ല…
എന്നാലും അതുപോര…

പെണ്ണിന് ചീത്തപ്പേര് കേൾക്കാതെ ജീവിക്കണേൽ പേരിനെങ്കിലും ഒരാൺതുണ വേണം കുട്ടീ..

Leave a Reply

Your email address will not be published. Required fields are marked *