മഴ [സിമോണ]

Posted by

അത് ചിന്തിക്കാൻ പോലും പറ്റണില്ല…

നടുത്തളത്തിലേക്ക് നടക്കുമ്പോൾ ഉയർന്നുകൊണ്ടിരുന്ന ഏങ്ങൽ ഇടയ്ക്കിടെ നിയന്ത്രണങ്ങളെ ദുര്ബലമാക്കിക്കൊണ്ടിരുന്നു..

“ഇന്നാ മോളെ ചായ…”
നടുത്തളത്തിലെ കട്ടിളപ്പടിക്കരികെ എത്തിയപ്പോൾ അമ്മായി എനിക്കുള്ള ചായയുംകൊണ്ട് വരുന്നുണ്ടായിരുന്നു.
ചായഗ്ലാസ്സ് നീട്ടുമ്പോൾ, കലങ്ങിയിരിക്കുന്ന കണ്ണുകൾ കണ്ട് അമ്മായി ചുമലുകളിൽ കൈകളമർത്തി..

“ദേ.. ഇനിം കരച്ചിൽ നിർത്തീലെ??
സോറി… ഇനി അമ്മായി കല്യാണക്കാര്യം പറയില്ല.. പോരേ..
ഒന്ന് ചിരിക്കടി… അമ്മായീടെ പൊന്നും കട്ടയല്ലേ…”
താടിയിൽ പിടിച്ച് കൊഞ്ചിച്ചപ്പോൾ അറിയാതെ ഏങ്ങലിനിടയിലും ചിരിപൊട്ടി…

“ഹോ… സമാധാനമായി…
ഈ കാർമേഘം ഒഴിഞ്ഞ മുഖം കാണുമ്പോ അമ്മായിക്ക് തോന്നും കാലനെ അങ്ങ് തട്ടിക്കളഞ്ഞാലോ ന്ന്…
ഒന്നുല്ലെങ്കി എന്റെ കുട്ടീടെ ഈ മുഖം എന്നും കാണാലോ….”
കാല്മടമ്പിൽ മേലോട്ടുയർന്ന് കവിളിൽ ചുണ്ടമർത്തുമ്പോൾ ചുണ്ടിലെ അടക്കിച്ചിരി അല്പംകൂടി ഉയർന്നിരുന്നു..

“നാരായണേട്ടൻ വന്നിട്ടുണ്ട്…
ചായ വേറെ ഉണ്ടോ അമ്മായി.. ഇല്ലെങ്കിൽ ഇത് കൊടുത്തേക്കാം….”
ഗ്ലാസ് വലത്തേകൈയിലേക്ക് മാറ്റിപ്പിടിച്ച് ഞാൻ തിരിയാനൊരുങ്ങി.

“അയ്യയ്യോ…
ഇയാളിതെന്താ ഈ ഏഴരപുലർച്ചക്ക്???
ചായ വേറെ ഉണ്ട് മോളേ.. ഇത് അമ്മേടെ പൊന്നുക്കുട്ടി കുടിച്ചോ…”
കൈപിടിച്ച് ചായഗ്ലാസ്സ് ചുണ്ടിലേക്കടുപ്പിച്ചപ്പോൾ വഴിഞ്ഞൊഴുകിയിരുന്ന വാത്സല്യത്തിൽ പുലർകാലം വീണ്ടും സുന്ദരമായി..

“അമ്മായി അങ്ങോട്ട് ചെല്ലൂ.. ഞാൻ ചായ എടുത്തോണ്ടുവരാം.. ”
അടുക്കളയിലേക്ക് നടക്കുമ്പോൾ ഉമ്മറത്ത് അമ്മായീടെ ചിരികേട്ടു…
തുടർന്ന് നാരായണേട്ടന്റെയും..

“ഇതെന്താ ഈ നേരത്തൊരു ചിരീം കളീം??
ഇനി അതുങ്ങള് രണ്ടാളും ഞാനറിയാണ്ടെ വല്ല സെറ്റപ്പിലോ മറ്റോ ആണോ??
മ്..മ്…..
പ്രേമത്തിനെങ്ങനെ നേരോം കാലോം പ്രായോം ഒന്നുമില്ലല്ലോ..
ആവട്ടെ..”
നാരായണേട്ടനുള്ള ചായ, ചില്ലുഗ്ലാസ്സിലേക്ക് പകർന്ന് പുറത്തേക്ക് നടക്കുമ്പോൾ, രണ്ടാളും തമ്മിൽ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ കുശുകുശുക്കുന്നതു കേൾക്കാനുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *