ഡിറ്റക്ടീവ് അരുൺ 3 [Yaser]

Posted by

കടയിൽ ചെന്ന് എന്ത് ചോദിച്ചു തുടങ്ങുമെന്നാലോചിച്ച് അവന് ഒരുത്തരവും കിട്ടിയില്ല. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ച് അവൻ കടയിലേക്ക് നടന്നു.

“ചേട്ടാ ഒരു സിസർ(സിഗററ്റ്).” കടയിലെത്തിയ ശേഷം അങ്ങനെ ചോദിക്കാനാണ് ഗോകുലിന് തോന്നിയത്.

“അയ്യോ സിസർ കഴിഞ്ഞല്ലോ ഫിൽട്ടറും ഗോൾഡും വിൽസുമേയുള്ളു. അത് വേണോ.?” ഗോകുൽ ചോദിച്ച സാധനം അവിടെയില്ലാത്തതിന്റെ വിഷമത്തോടെയായിരുന്നു കടക്കാരന്റെ മറുപടി.

“എങ്കിൽ ഒരു ഫിൽട്ടർ തരൂ.” സംഭാഷണം തുടരൽ തന്റെ ആവശ്യമായത് കൊണ്ട് ഗോകുൽ പറഞ്ഞു. ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ബെഞ്ചിലിരിക്കുന്നവരുടെ ശ്രദ്ധ തന്റെ നേർക്കാണെന്നവന് മനസ്സിലായി.

കടക്കാരൻ ഒരു പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ഗോകുലിന് നൽകി. ഗോകുൽ ഫിൽട്ടർ ചുണ്ടുകൾക്കിടയിലേക്ക് വെച്ചു. അവിടെ ചരടിൽ തൂക്കിയിട്ടിരുന്ന ലൈറ്റർ ഉപയോഗിച്ച് ഫിൽട്ടറിന് തീ പിടിപ്പിച്ചു.

“നിങ്ങളെ ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ എവിടെയാ താമസം. ” ഗോകുൽ പുകയൂതി വിടുന്നത് ശ്രദ്ധിച്ചു കൊണ്ട് കടക്കാരൻ ചോദിച്ചു.

“താമസം ടൗണിലാണ്. ഈ വഴിയിലിപ്പോ രണ്ടാമത്തെ തവണയാണ്. ടൗണിലൊക്കെ വാടക വളരെ കൂടുതലല്ലേ.? അപ്പോൾ ചെറിയ വാടകക്ക് വീട് തിരഞ്ഞിറങ്ങിയതാണ്.”

“ഇവിടെ അടുത്തൊരു വീടുണ്ട്. നോക്കണോ.?”

“നന്ദി. ഇപ്പോൾ വേണ്ട. വേറൊരെണ്ണം ശരിയായിട്ടുണ്ട്. അല്ല ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ.” സ്വരം അൽപം കൂടി താഴ്തിയാണ് ഗോകുൽ ചോദിച്ചത്. ഗോകുൽ ഒരു പുക ഊതി വിട്ടു.

“ചോദിക്ക് എനിക്ക് അറിയാവുന്ന കാര്യമാണെങ്കിൽ മറുപടി പറയാം.”

“അല്ല ചേട്ടാ, ഇവിടെ അടുത്തുള്ള ഒരു പെങ്കൊച്ചിനെ കാണാനില്ലെന്ന് കേട്ടല്ലോ.? ഞാൻ വാടകക്ക് എടുത്ത വീടിനടുത്തുള്ള ഒരാൾ വേറൊരാളോട് പറയുന്നത് ഞാൻ കേട്ടതാണ്. എന്താ സംഭവം.” ഗോകുൽ പോക്കറ്റിൽ നിന്നും ഫോണെടുത്ത് വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് കൊണ്ട് ചോദിച്ചു.

“ആരാടോ തന്നോടീ വേണ്ടാതീനം പറഞ്ഞത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത് സത്യം തന്നെയാണ്. ദാ… ആ കാണുന്ന വീട്ടിലെ കൂട്ടിയെ ആണ് കാണാതായത്. ഞങ്ങക്കൊക്കെ അറിയാവുന്ന കൊച്ചാണ് അവളങ്ങനെ ഒളിച്ചോടുകയാന്നുമില്ല.” പ്രേമചന്ദ്രന്റെ വീടിനു നേർക്ക് വിരൽ ചൂണ്ടി ക്കൊണ്ട് അയാൾ പറഞ്ഞു. ആദ്യം അയാളൽപം ശബ്ദമുയർത്തിയെങ്കിലും പിന്നെ തണുത്തു.

“അയ്യോ ചേട്ടാ ചൂടാവല്ലെ. എനിക്ക് പരിചയമില്ലാത്തവർ പരസ്പരം പറയുന്നത് കേട്ടതാണ്. സംശയം തീർക്കാനായാണ് നിങ്ങളോട് ചോദിച്ചത്.”

“അവർ തമ്മിലെന്താ പറഞ്ഞതെന്ന് താൻ കേട്ടോ.”

“കഴിഞ്ഞ തിങ്കളാഴ്ച ആ കുട്ടി വീട്ടിൽ നിന്നും കോളേജിലേക്ക് പോകാനിറങ്ങിയെന്നും കുറച്ചപ്പുറത്ത് കാത്ത് നിന്നിരുന്ന കാമുകന്റെ കൂടെയാണ് പോയതെന്നുമാണവർ പറഞ്ഞത്. അത് കേട്ടിട്ട് അവരിലൊരാൾ പോലീസുകാരനാണെന്നാണ് എനിക്ക് തോന്നിയത്.” ഗോകുൽ കടക്കാരന് സംശയം തോന്നിക്കാത്ത രീതിയിൽ ഒരു നുണ തട്ടിക്കൂട്ടിയെടുത്തു.

“നിങ്ങളിത് പറയുമ്പോൾ ഞാനോർക്കുന്നു. സാധാരണയായി രശ്മി കുറച്ച് കൂട്ടുകാരോടൊപ്പമാണ് കോളേജിൽ പോവാറുളളത്. എന്നാൽ അവസാനം കണ്ട ദിവസം അവൾ തനിച്ചായിരുന്നു.എന്താ മോളേ തനിച്ച് പോവുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു വിഷാദം കലർന്ന ചിരിയായിരുന്നു. മറുപടി. കുറച്ചപ്പുറത്തൊരു ബൈക്ക് നിർത്തിയിരുന്നു. ആ കുട്ടി പോയി അൽപം കഴിഞ്ഞതിനു ശേഷമാണ് അയാൾ ബൈക്കുമായി പോയത്.” ആലോചനയോടെ കടക്കാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *