അതിനു മറുപടിയായി തൂത്തു കൂട്ടിയിരുന്ന സിഗരറ്റ് കുറ്റികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഇതിന് ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ?
ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
“എവിടെ ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ സമയം കളയാൻ വേറെ വഴിയില്ലല്ലോ…”
“ഇനിമുതൽ ഇവിടെ ഒറ്റയ്ക്ക് അല്ലല്ലോ… അപ്പോൾ ഇതിൻറെ ഉപയോഗം അങ്ങ് കുറച്ചേക്ക്.”
അതിനു മറുപടിയായി ചിരിക്കുന്നതിനിടയിലും അവൻ ചിന്തിച്ചു.
‘വന്ന കയറിയപ്പോഴേക്കും ഇവൾ തനിക്ക് മുകളിൽ അധികാരം സ്ഥാപിച്ചു തുടങ്ങി.’
“നിനക്ക് വിശക്കുന്നില്ലേ.. നമുക്ക് പുറത്ത് ആഹാരം കഴിക്കാൻ പോയാലോ?”
“കുറച്ചു മുൻപാണ് ഞാൻ രാവിലത്തെ കാപ്പി കുടിച്ചത്.. എങ്കിലും നമുക്ക് പോയേക്കാം, എനിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം.”
“എങ്കിൽ നമുക്ക് ആദ്യം ഡ്രെസ്സെടുക്കാൻ പോകാം, ഡ്രസ്സ് എടുത്തു കഴിയുമ്പോഴേക്കും നിനക്ക് വിശപ്പും ആകും.”
ഡ്രസ്സ് എടുക്കാൻ ഷോപ്പിലേക്ക് പോകുന്നതിനിടയിൽ കാറിലിരുന്ന് പുറത്തെ കാഴ്ചകൾ ശ്രദ്ധിക്കുകയായിരുന്നു നീലിമ.
“ഹരിയേട്ടാ സത്യത്തിൽ ഇവിടെ ബൈക്ക് അല്ലേ കൂടുതൽ നല്ലത്?..”
“അതെന്താ അങ്ങനെ ചോദിച്ചത്?”
“ഈ ട്രാഫിക്കിനിടയിൽ ബൈക്കിൽ ആണെങ്കിൽ കുറച്ചുകൂടി വേഗതയിൽ പോകാമായിരുന്നു.”
ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.
“നീലു ഇപ്പോൾ അങ്ങനെ പറയും.. ഇവിടെ ചൂട് തുടങ്ങിയാൽ പുറത്തിറങ്ങി നിൽക്കാൻ പറ്റില്ല അപ്പോഴാ വെയിലത്ത് ബൈക്കിൽ പോകുന്നത്.”
നീലിമ മനസ്സിലോർത്തു.
‘പണ്ട് ബൈക്കിൽ എവിടെ വേണമെങ്കിലും പോകാൻ ഇഷ്ടപ്പെട്ടിരുന്ന ഹരിയേട്ടൻ ഇപ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്നു. ചേട്ടൻറെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്ന പോലെ.’
പെട്ടെന്ന് എന്തോ ആലോചിച്ചിട്ടെന്നവണ്ണം അവൾ ചോദിച്ചു.
“ദേവു ചേച്ചിക്ക് സുഖമാണോ?… നിങ്ങൾ അവിടെ നിന്നും പഠിച്ചിറങ്ങിയ ശേഷം ചേച്ചിയുമായി വലിയ കോൺടാക്ട് ഒന്നുമില്ല.”
“ദേവു…”