“ഓൾ ഓഫ് യു ടേക്ക് യുവർ നോട്‌സ് ആൻഡ് ഫോളോ മീ റ്റു ദി ലാബ്.”
“മൈര് നിന്റെ പെണ്ണുംപിള്ള മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലല്ലോ മച്ചമ്പീ…”
പ്രാക്ടിക്കൽ ലാബിലാണ് അന്നത്തെ ക്ലാസ് എന്ന് മനസ്സിലാക്കി സോണി പിറുപിറുത്തു. തന്റെ പെണ്ണിനെ പ്രാകിയതിന് ജിതിൻ തന്നെക്കേറി തെറി വിളിക്കാഞ്ഞത് ശ്രദ്ധയിൽപെട്ട സോണി ഉള്ളിൽ ചിരിച്ചു കൊണ്ട് ജിതിനേ അവന്റെ ലോകത്ത് തനിച്ചു വിട്ട് അവന്റെ തോളിൽ കയ്യിട്ട് നടന്നു. ജിതിൻ കോകിലയെപ്പറ്റി മനസ്സു തുറന്നപ്പോൾ ആദ്യം കളിതമാശയായി എടുത്തിരുന്നെങ്കിലും നിഴൽ പോലെ കൂടെ നടക്കുന്നവന്റെ ഉള്ള് മനസ്സിലാക്കാൻ സോണിക്ക് അധികം ദിവസം വേണ്ടി വന്നില്ല. ജിതിനുമായുള്ള സോണിയുടെ ബന്ധം ക്ലാസ്സ് മുറിയിലെ കൂട്ടത്തിനിടയിലെ ഒറ്റപ്പെടൽ ഒരു പോലെ അനുഭവിക്കുന്ന രണ്ടു പേർ എന്നത് മാത്രമായിരുന്നില്ല. മൂന്നാം ക്ലാസ്സിൽ വച്ച് ജിതിന്റെ പെൻസിൽ ബോക്സ് ഒളിപ്പിച്ചു വച്ച ക്ലാസ്സിലെ വികൃതി പയ്യനുമായി അടിയുണ്ടാക്കി അവന്റെ നെറ്റിയിൽ പെൻസിൽ കൊണ്ട് കുത്തി കോലാഹലമുണ്ടാക്കി തുടങ്ങിയ സൗഹൃദമാണ്. അന്ന് കിട്ടിയ അടി മുതൽ ഇന്ന് വരെ എന്തും അവർ പങ്കു വച്ചിരുന്നു.
ലാബ്ക്ലാസ്സിൽ വച്ചു ചിട്ടമനുസരിച്ച് രാസലായനികൾ പറഞ്ഞു തരുമ്പോഴും, ,രാസപ്രവർത്തനങ്ങൾ ഊഴമനുസരിച്ചു ചെയ്യിക്കുമ്പോഴും കോകിലയുടെ മേൽ തന്നെയായിരുന്നു അവന്റെ കണ്ണ്. അവളുടെ സാമീപ്യം, അവളുടെ മണം, അവളുടെ മേൽചുണ്ടിന് മേൽ പൊടിഞ്ഞു നിൽക്കുന്ന വിയർപ്പ് കണങ്ങൾ, ഒരു വണ്ടായി പറന്നു ചെന്ന് മുത്തമിടാൻ കഴിഞ്ഞെങ്കിൽ എന്നു പലതവണ കൊതിച്ചിരുന്ന കീഴ്ചുണ്ടിനു കീഴെയുള്ള മറുക്… പ്രണയ പാരവശ്യത്താൽ തന്റെ ശ്വാസം നിലച്ചു പോകുമോയെന്ന് അവൻ ഭയപ്പെട്ടു. ഈ ചൊടിയും വദനവും ഒരു നിമിഷം പോലും കാണാതെ, ഒരു നിമിഷനേരത്തിന്റെ ദർശന ഭാഗ്യം പോലും സിദ്ധിക്കാതെ, കഴിഞ്ഞ കുറേ വർഷങ്ങൾ താൻ തള്ളി നീക്കിയതെങ്ങനെ? കാലത്തിന്റെ കുത്തൊഴുക്കിൽ, സമയത്തിനെതിയരെയുള്ള പ്രയാണത്തിനിടക്ക് അവളെയും അവളുടെ ഓർമ്മകളും തനിക്ക് നഷ്ടപ്പെട്ടത് എന്നാണ്? ഒരിക്കലും പിരിക്കരുതെയെന്ന് പൂജാമുറിയിലെ അമ്പാടിക്കണ്ണനോട് ദിനവും മനസ്സിൽ നിന്നെങ്കിലും പ്രാർത്ഥിക്കാറുള്ളതല്ലേ? എന്നിട്ടും തനിക്കവളെ നഷ്ടപ്പെട്ടതെന്തേ? അവൾ തന്റെ അധ്യാപികയാണ് എന്നതോ, അവർ തമ്മിലുള്ള പ്രായവ്യത്യാസമോ ഒന്നും, ഒരു ന്യായവും ഉൾക്കൊള്ളാൻ അവൻ മനസ്സാ തയ്യാറായിരുന്നില്ല. പക്ഷെ, കയ്യെത്തുന്ന ദൂരത്ത് അവൾ ഉണ്ടായിട്ടും ഒന്ന് വിരലനക്കാൻ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥ, അതവന്റെയുള്ളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യമായി രൂപാന്തരപ്പെട്ടു. എന്നാൽ ഇനിയും എത്ര നാൾ, ഇങ്ങനെ നിസ്സഹായനായി, എത്ര നാൾ കാത്തിരിക്കും? ഇനി വയ്യ. സമയം കുറവാണ്. അത് സന്തോഷിക്കാനോ അതോ ദുഃഖിക്കാനോ, ഏതായാലും ഇന്ന് കൊണ്ട് തീരുമാനണ്ടാക്കണം. അവൻ ചിന്തിച്ചു കൊണ്ട് അടുത്തിരുന്ന പിപ്പറ്റിന്റെ നോബ് ആരും കാണാതെ ഊരിയെടുത്ത് ടവലിൽ പൊതിഞ്ഞ് പോക്കറ്റിലിട്ടു.
മെല്ലെയെങ്കിലും സമയം കടന്നുപോയി. ക്ലാസ്സ് തീർക്കാനുള്ള ബെല്ലടിച്ചപ്പോൾ അതവനുള്ള അപായ മണി മുഴങ്ങുന്നത് പോലെ തോന്നിയവന്. ജിതിൻ നിന്നു വിയർത്തു. കൂടെയുള്ളവരെല്ലാം പുറത്തിറങ്ങി തുടങ്ങിയപ്പോൾ അവൻ പെട്ടെന്ന് മുട്ടുകുത്തി അവിടുള്ള ടേബിളിന്റെ അടിയിലെല്ലാം എന്തിനോ വേണ്ടി തിരയാൻ തുടങ്ങി.