അസംബ്ലിക്കിടെ ഫൈസലിന്റെ പേപ്പർ വായന കേട്ട് അവന് കലി കയറി. എന്നാലും അവൻ തന്നെക്കാൾ നന്നായി ഭാഷ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവന് തോന്നി. ഒരിടി കൂടെ കൊടുത്ത് അവന് എണീക്കാൻ മുട്ടി നിൽക്കുന്ന പരുവമാക്കാമായിരുന്നു എന്നവൻ മനസ്സിലോർത്തു. ക്ലാസ്സിൽ കയറിയിട്ടും ടീച്ചർമാർ മാറി മാറി ക്ലാസ്സെടുത്തു പോയിട്ടും ഫൈസലിന്റെ ഭാഗത്തു നിന്നും നീക്കമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, അവൻ ജിതിനേ മൈൻഡ് പോലും ചെയ്തില്ല. പക്ഷെ അവന്റെ പരിചിതമല്ലാത്ത ഈ പെരുമാറ്റം ജിതിന്റെയുള്ളിൽ സംശയത്തിന്റെ വിത്തു പാകി.
കൃത്യം കെമിസ്ട്രി പീരിയഡ് ആയപ്പോൾ അവൻ ബാഗിൽ കരുതിയിരുന്ന ടിഫിൻ ബോക്സിൽ നിന്നും ഒരു ചുവന്ന പനിനീർ പൂവ് വെളിയിലെടുത്ത് ടീച്ചേഴ്സ് ടേബിളിലെ വേസിൽ കൊണ്ടു വച്ചു. പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും എപ്പോഴും അടക്കം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന പെണ്ണുങ്ങളെയും ചുവന്ന് കലങ്ങിയ കണ്ണുകളോടെ അവനെ നോക്കിക്കൊണ്ടിരുന്ന ഫൈസലിനെയും നിസ്സംഗ ഭാവത്തോടെ പരത്തി നോക്കിക്കൊണ്ട് അവൻ തിരികെ ചെന്ന് ഉപവിഷ്ഠനായി. ബെല്ലടിച്ച് തീർന്നപ്പോൾ തൊട്ട് അക്ഷമയോടെ വാച്ചിൽ നോക്കിയിരിക്കുന്ന ജിതിനേയും ചാരി സോണി പൂജയുമായി കണ്ണേറ് തുടർന്നു. ചോരച്ചുവപ്പിൽ കറുത്ത കരയുള്ള കോട്ടൻ സാരിയുമുടുത്ത് ക്ലാസ്സിലേക്ക് കയറി വന്ന കോകിലയെ കണ്ട് അതവൾ തന്നെയാണോ എന്നുറപ്പിക്കാൻ ജിതിൻ കണ്ണുകൾ ഒന്നിറുക്കി അടച്ചു തുറന്നു നോക്കി. അവന്റെ മനസ്സിലേക്ക് വെളുപ്പിനെ കണ്ട സ്വപ്നം ഓടിയെത്തി. അതേ, അവൾ ഇന്നുടുത്തിരിക്കുന്നത് താൻ സ്വപ്നത്തിൽ കണ്ട അതേ ചേല തന്നെ. അവളിൽ നിന്നും കണ്ണെടുക്കണം എന്നാഗ്രഹമുണ്ടായിരുന്നിട്ടും അവളെന്ന മായാവലയത്തിൽ അകപ്പെട്ടിരുന്ന അവനതിന് സാധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മൂക്കുത്തിക്കല്ലിന് മുൻപെങ്ങും കാണാത്ത ഒരു പ്രത്യേകത തിളക്കം. അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോൾ താൻ താനല്ലാതാകുന്ന ഒരു പ്രത്യേക അവസ്ഥയിൽ ചെന്നെത്തുന്നതായി അവന് തോന്നി. ഒരു നൂറു ജന്മം ജനിച്ച് ജീവിച്ചാലും തന്റെ ലോകത്ത് അവളില്ലെങ്കിൽ മറ്റൊന്നിനും അർത്ഥമില്ലാത്ത പോലെ. തിരുനടയിൽ അർപ്പിച്ച പൂവിൽ കണ്ണുടക്കിയപ്പോൾ അവളുടെ ചൊടികളിൽ ഒരു ചെറു പുഞ്ചിരി വിടർന്നത് കണ്ടത് താൻ മാത്രമാണോ? ഹോ, കൊല്ലുന്ന ചിരിയാണ് ഈ പെണ്ണിന്. അവന്റെയുള്ളിലെ ചുടുമണലാരണ്യത്തിലേക്ക് ഒരു മഞ്ഞുനീർക്കണം വന്നു വീണ പോലെ ഒരു നിമിഷത്തേക്ക് അവളുടെ നോട്ടമുന അവനു മേൽ പതിഞ്ഞു. ഇടനെഞ്ചിനുള്ളിൽ, മിടിക്കുന്ന ഹൃദയത്തിനുള്ളിൽ നിന്നും പുറപ്പെട്ട നൊമ്പരം കലർന്ന കുളിര് അവന്റെ ശരീരമാകെ പടരാൻ അധികസമയം വേണ്ടി വന്നില്ല. പരിചിതമായ, എന്നാൽ പുതുമ മാറാത്ത ഏതോ വികാരത്തിൻ പ്രേരണയാൽ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. അത് മറ്റാരും കാണാതെ ഒളിപ്പിക്കൻ അവൻ ദീർഘനിശ്വാസങ്ങളിൽ അഭയം തേടി.