മൃഗം 16 [Master]

Posted by

“അപ്പോള്‍ നീ വാങ്ങിയിട്ടേ പോകൂ..അല്ലെ” ഷാജി പുറത്തിറങ്ങിക്കൊണ്ട് ചോദിച്ചു.
“നിങ്ങളാണ് സ്കൂളില്‍ നിന്നും ദിവ്യയെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയത് അല്ലെ?” വാസു അവന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി.
“ആണെങ്കില്‍ നീ ചെരയ്ക്കുമോടാ പന്നീ”
മറുപടി കേട്ടത് പിന്നില്‍ നിന്നുമായിരുന്നു. വണ്ടിയുടെ ഗ്ലാസില്‍ പതിഞ്ഞ സക്കീറിന്റെ ക്രൂരമായ മുഖം വാസു കണ്ടു. ഒപ്പം തന്റെ നടുവ് ലക്ഷ്യമാക്കി ഉയര്‍ന്നു വരുന്ന അയാളുടെ കാലും. മിന്നലിന്റെ വേഗതയില്‍ വെട്ടിത്തിരിഞ്ഞ വാസു അയാളുടെ ഉയര്‍ന്നു പൊങ്ങിയ കാലിന്റെ തുടയില്‍ ആഞ്ഞു ചവിട്ടി. സക്കീര്‍ ഒരടി മേലേക്ക് പൊങ്ങിയ ശേഷം പാലത്തിന്റെ കൈവരിയില്‍ അടിച്ച് തോട്ടിലേക്ക് മറിഞ്ഞു വീഴുന്നത് ഞെട്ടലോടെ ഷാജിയും കൂട്ടരും കണ്ടു.
“കള്ളപ്പന്നി..എന്റെ വാപ്പയെ നീ…”
ഷാജിയുടെ കാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. വാസു അവന്റെ അടിയില്‍ നിന്നും ഒഴിഞ്ഞ് അവന്റെ മുഖം ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. പക്ഷെ ഷാജിയും ഒഴിഞ്ഞു മാറിക്കഴിഞ്ഞിരുന്നു. ഒന്ന് തിരിഞ്ഞു വന്ന വാസു വാനില്‍ നിന്നും ചാടി ഇറങ്ങുന്ന ഗുണ്ടകളെ കണ്ടു. അപ്പോഴേക്കും ഷാജി കാലുയര്‍ത്തി അവനെ ചവിട്ടി. ഒഴിഞ്ഞുമാറി വാസു പാലത്തിന്റെ കൈവരിയില്‍ ചവിട്ടിക്കൊണ്ട്‌ മറ്റേ കാല്‍ അവന്റെ നെഞ്ചില്‍ പതിപ്പിച്ചു. ഷാജി പിന്നിലേക്ക് ഓടിവന്നവരുടെ മേലേക്ക് വീണു. അവരും അവ്നറെയൊപ്പം താഴെ വീണു.
പെട്ടെന്ന് സൈറന്‍ മുഴക്കിക്കൊണ്ട് ഒരു പോലീസ് വാഹനം അവിടേക്ക് കുതിച്ച് എത്തുന്നത് കണ്ടു വാസു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി. ഷാജിയും കൂട്ടരും വണ്ടിയിലേക്ക് ചാടിക്കയറി മിന്നല്‍ പോലെ പാഞ്ഞു പോയി. പോകുന്ന പോക്കില്‍ ഷാജിയുടെ പക നിറഞ്ഞ നോട്ടം അവന്‍ ശ്രദ്ധിച്ചിരുന്നു. പോലീസ് വാഹനം അവന്റെ മുന്‍പിലെത്തി ബ്രേക്കിട്ടു.
“ആരാടാ ആ വണ്ടിയില്‍ പോയവര്‍”
പോലീസ് വാഹനത്തിന്റെ ഉള്ളിലിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ വാസുവിനോട് ചോദിച്ചു.
“അറിയില്ല സാറേ..” അവന്‍ മനപ്പൂര്‍വ്വം കള്ളം പറഞ്ഞു.
“പേരെന്താടാ നിന്റെ?”
“വാസു”
“അവന്മാര്‍ നീയുമായി എന്തായിരുന്നു പ്രശ്നം?”
“എന്റെ വണ്ടിയില്‍ അവരുടെ വണ്ടി തട്ടി..അതിന്റെ പേരില്‍ ചെറിയ ഒരു ഈശാപോശ..”
“ഉം..സ്ഥലം വിട്..”
“ഉടനെ പോകാം സാറെ..ഒരാളെ കാത്ത് നിന്നതാ” അവന്‍ പറഞ്ഞു.
“വണ്ടി എടുക്കടോ”
പോലീസുകാരന്‍ ഡ്രൈവറെ നോക്കി പറഞ്ഞു. വണ്ടി മുന്‍പോട്ടു നീങ്ങിയപ്പോള്‍ വാസു താഴെ തോട്ടിലേക്ക് നോക്കി. ചെളി പുരണ്ട ശരീരം അഴുക്കു വെള്ളത്തില്‍ കഴുകുന്ന സക്കീറിനെ അവന്‍ കണ്ടു. അവന്‍ ബൈക്കില്‍ കയറി സ്റ്റാര്‍ട്ട്‌ ആക്കി റോഡില്‍ നിന്നും താഴേക്ക് ഓടിച്ചിറക്കി സക്കീറിന്റെ സമീപമെത്തി സ്റ്റാന്റില്‍ വച്ചു. അവനെ കണ്ടപ്പോള്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് സക്കീര്‍ പാഞ്ഞടുത്തു.
“കള്ളപ്പന്നീന്റെ മോനെ..അന്റെ മയ്യത്ത് ഞമ്മളിന്നെടുക്കും..”
അരയില്‍ നിന്നും കത്തി വലിച്ചൂരി അയാള്‍ അട്ടഹസിച്ചു. മട്ടാഞ്ചേരി സക്കീറിനെ അറിയാവുന്ന ചിലര്‍ സംഭവം കണ്ട് ആകാംക്ഷയോടെ അങ്ങോട്ട്‌ നോക്കി. വാസു കരുതിത്തന്നെയാണ്‌ നിന്നത്. കത്തിയുമായി അവന്റെ നേരെ ചാടി വീണ സക്കീറിനെ നിസ്സാരമായി ഒഴിഞ്ഞ വാസു ഇടതുകാല്‍ പൊക്കി അയാളുടെ പിന്നില്‍ ഊക്കോടെ ചവിട്ടി. അയാള്‍ മൂക്കടിച്ചു നിലത്തേക്ക് വീണു. ഒരു കുതിപ്പിന് വാസു ചാടി വീണുകിടന്നിരുന്ന അയാളുടെ വലതുകൈയില്‍ ചവിട്ടി. പിന്നെ കുനിഞ്ഞ് കത്തി കൈക്കലാക്കിയ ശേഷം പിന്നിലേക്ക് മാറി.

Leave a Reply

Your email address will not be published. Required fields are marked *