പിന്തിരിഞ്ഞു നടന്ന അശോകിനോട് എസ് പി അലക്സ് പോൾ പറഞ്ഞു.
“ഷുവർ സർ .. ഐ വിൽ ട്രൈ ദ ബെസ്റ്റ് ”
എസ് പിക്ക് മറുപടി നൽകി റൂമിന് പുറത്തിറങ്ങിയപ്പോൾ തൊട്ടു മുൻപിൽ കണ്ട ഡ്രൈവർ വിജയനോട് അശോക് പറഞ്ഞു ,
“അയാൾക്ക് നമ്മുടെ ഫൈൻഡിങ്സ് പോര എന്ന് .. രണ്ടാഴ്ച നമ്മൾ വണ്ടൻമേട് പോയി മഞ്ഞ് കൊണ്ടത് മിച്ചം , ഇന്നു തന്നെ ഏതോ കഞ്ചാവ് വിൽപ്പനക്കാരന്റെ കൊലപാതക കേസ് അന്വേഷണം തുടങ്ങിക്കോളാൻ .. “
തന്റെ മേൽ ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള ഉള്ള തർക്കത്തിൽ മറുപടി പറയാനാകാതെ വെറുമൊരു ഡ്രൈവറായ വിജയൻ നിന്നു.
തിരികെ ജീപ്പ് ഡ്രൈവ് ചെയ്യുന്നതിനിടെ വിജയൻ ചോദിച്ചു ,
” സാർ .. വീട്ടിലേക്ക് അല്ലേ പോകുന്നത് ?”
“അല്ല .. വണ്ടി നേരെ ജോണിയുടെ സ്റ്റേഷനിലേക്ക് വിട്ടോളൂ .. എസ് പി പുതിയ കേസ് ഏൽപ്പിച്ചിട്ടുണ്ട് അതിന്റെ എഫ്ഐആർ ജോണിയുടെ കയ്യിൽനിന്നും വാങ്ങണം “
വിജയന് മറുപടി നൽകി , അശോക് ഫോണെടുത്ത് ജോണിയുടെ നമ്പർ ഡയൽ ചെയ്തു ,
“ജോണി .. നീ സ്റ്റേഷനിൽ ഉണ്ടോ ?”
“ഇല്ല സാർ .. ഞാനിപ്പോൾ ലേക് പാലസ്സിൽ ഉണ്ട് “
“ഈ സ്റ്റാർ ഹോട്ടലിൽ ഒക്കെ പോയി അടയിരിക്കാൻ തനിക്ക് എവിടെ നിന്നാണ് ഇത്രയും കാശ് .. ഇനി അതിൻറെ സോഴ്സും ഞാൻ തന്നെ അന്വേഷിക്കേണ്ടി വരുമോ ”
പാതി തമാശ ആയി അശോക് ചോദിച്ചു.
“അളിയൻ ഒരുത്തൻ കുവൈറ്റിൽ ഉണ്ട് സർ , നല്ല വീട്ടിലേക്ക് പെങ്ങളെ കെട്ടിച്ചു വിട്ടാൽ ഇങ്ങനെ ചില ഗുണങ്ങൾ ഒക്കെ ഉണ്ട് “
കയ്യിലിരുന്ന വിസ്കി യിൽ നിന്നും അല്പം നുകർന്നു കൊണ്ട് ജോണി മറുപടി കൊടുത്തു.
“ഓ .. അത് ശെരി .. ഞാൻ ദേ വണ്ടൻമേട് അന്വേഷണ റിപ്പോർട്ട് എസ്പിക്ക് കൊടുത്തിട്ട് അയാളുടെ പുച്ഛവും പരിഹാസവും എല്ലാം ഏറ്റുവാങ്ങി വരുന്ന വഴിയാണ് , ആ കഞ്ചാവ് വിൽപ്പനക്കാരന്റെ എഫ്ഐആർ എവിടെ ?”
“അത് സ്റ്റേഷനിൽ ഉണ്ട് സർ “
“ഭാഗ്യം .. താൻ അതും പൊക്കിയെടുത്തു കൊണ്ട് റിസോർട്ടിൽ പോകാഞ്ഞത് “
‘ ഞാൻ റിസോർട്ടിൽ ഇരുന്ന് വെള്ളം അടിക്കുന്നതിന് ഇയാൾക്ക് എന്താണ് ഇത്ര കടി ‘ .. എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ജോണി കൃത്രിമ ശബ്ദത്തിൽ ഒരു ചിരി സമ്മാനിച്ചു.
“കഞ്ചാവ്കാരന്റെ ബോഡി എന്ത് ചെയ്തു ?”
“സർ , അത് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിന് വിട്ടിട്ടുണ്ട് “
“ജോണി .. താൻ ഒരു കാര്യം ചെയ്യൂ നാളെ ഡീറ്റെയിൽ റിപ്പോർട്ടും ആയിട്ട് എന്റെ സ്റ്റേഷനിലേക്ക് പോരെ .. ഇന്ന് ഇനി അന്വേഷണമൊന്നും നടത്താൻ വയ്യ , ഭാര്യയെ കണ്ടിട്ട് രണ്ടാഴ്ചയായി .. ഞാൻ നേരെ വീട്ടിലേക്ക് പോവുകയാണ് “
ജോണിയോട് ബൈ പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശേഷം , ഡ്രൈവർ വിജയനോട് വീട്ടിലേക്ക് വണ്ടി വിട്ടോളാൻ അശോക് നിർദ്ദേശം നൽകി.