ഒരു അപേക്ഷയോടെ ജോണിക്ക് മുമ്പിൽ കൈകൂപ്പി ഞാൻ പറഞ്ഞു.
“എന്തു വേണമെങ്കിലും ചെയ്യാം എന്നോ .. എനിക്ക് വേണ്ടത് നിങ്ങളെ ആണെങ്കിലോ ..?”
ചോര കണ്ണുകളാൽ എന്നെ തന്നെ തുറിച്ചു നോക്കി ജോണി പറഞ്ഞു.
“എൻറെ മകനു വേണ്ടി.. ഞങ്ങൾക്ക് വേണ്ടി ഞാൻ അതിനു തയ്യാറാണ് ”
എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് ഇത്തവണ ഞെട്ടിയത് രമ ആയിരുന്നു.
” ഹേയ് .. ഞാനൊരു തമാശ പറഞ്ഞതാണ് .. എന്തായാലും ഈ ഓഫർ ഞാനിപ്പോൾ സ്വീകരിക്കുന്നില്ല .. അന്വേഷണം പുരോഗമിക്കട്ടെ .. അപ്പോൾ എനിക്ക് കഴിയുന്നത് ഞാൻ ചെയ്യാം ”
ജോണി പറഞ്ഞു.
“ജോണീ .. പ്ലീസ് .. ആര്യ യുടെ മകനിലേക്ക് അന്വേഷണം പോകുവാൻ പാടില്ല .. ഞങ്ങളെ നീ സഹായിക്കണം “
എന്നെ ചേർത്തു പിടിച്ച് രമയും ജോണി യോട് അപേക്ഷിച്ചു.
“രമാ .. ഞാൻ പറഞ്ഞല്ലോ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാം . പക്ഷേ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ നിന്റെ ഭർത്താവാണ് .. നമുക്ക് എന്തായാലും നോക്കാം നിങ്ങൾ വിഷമിക്കാതെ ഇരിക്കു “
ജോണി യാത്ര പറഞ്ഞ് ഇറങ്ങിയ നിമിഷം ഞാനും അവിടെ നിന്ന് ഇറങ്ങി. എത്രയും വേഗം എനിക്ക് എന്റെ മകനെ കാണണം എന്ന വാശിയായിരുന്നു .. മറ്റൊരു സന്ദർഭത്തിൽ ആയിരുന്നുവെങ്കിൽ അവൻറെ കരണക്കുറ്റി അടിച്ചു ഞാൻ പുകച്ചേനെ .. പക്ഷേ ഇവിടെ തെറ്റുകാരിയും കൊലപാതകിയും ഞാനാണ് .. എന്തു വില കൊടുത്തും എനിക്ക് മകനെ രക്ഷിച്ചേ പറ്റൂ.
ഇതേ സമയം എസ്പി ഓഫീസിൽ ,
ഒരു സ്റ്റാൻഡ് ബൈ സല്യൂട്ട് നൽകി കൊണ്ട് തന്റെ മേൽ ഉദ്യോഗസ്ഥനായ എസ്പി അലക്സ് പോളിന്റെ മുൻപിലേക്ക് സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണൻ വണ്ടൻമേട് കൊലപാതക കേസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
“എന്താണ് .. അശോക് , സല്യൂട്ട് ഒക്കെ ആകെ ദയനീയം ആണല്ലോ .. വണ്ടൻമേട് പോയി വന്നതിന്റെ യാത്രാ ക്ഷീണം ഇതുവരെ മാറിയില്ല എന്ന് തോന്നുന്നു “
എസ്പി ചോദിച്ചു.
“വണ്ടൻമേട് നിന്നും നേരെ ഇങ്ങോട്ടാണ് സാർ വരുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ തന്നെ സ്റ്റേ ആയിരുന്നല്ലോ ..”
അറ്റൻഷനായി നിന്നു കൊണ്ടു തന്നെ അശോക് മറുപടി കൊടുത്തു.
“ഓകെ .. എങ്കിൽ വന്ന കാലിൽ നിൽക്കാതെ ദേ ഇങ്ങോട്ട് ഇരുന്നോ “
തൊട്ടു മുൻപിലുള്ള കസേര ചൂണ്ടിക്കാട്ടി എസ് പി പറഞ്ഞു.
തന്റെ മുൻപിലിരുന്ന അശോകിനോട് എസ് പി തുടർന്നു ,
“എന്താണ് വണ്ടൻമേട് അന്വേഷണത്തിൽ നിങ്ങളുടെ ഫൈന്ഡിങ്സ് .. “
“സർ വിശദമായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് “
“ഹേ .. റിപ്പോർട്ട് ഒക്കെ വായിച്ചു പഠിക്കാൻ സമയം എടുക്കും .. താൻ കാര്യം പറയൂ “
“പ്രാരംഭ സംശയം എന്ന നിലയിൽ നമ്മൾ കസ്റ്റഡിയിലെടുത്ത അനൂപ് തന്നെയാണ് പ്രതി എന്നാണ് എന്റെ കണ്ടെത്തൽ .. ഈ അനൂപിന്റെ ഭാര്യയുടെ പിതൃ സഹോദരനാണ് കൊല്ലപ്പെട്ട നെൽസൺ .. സംഭവ ദിവസം വൈകുന്നേരം ഇവർ തമ്മിൽ അടി കൂടുന്നത് കണ്ടവരുണ്ട് , കാശിനു വേണ്ടിയുള്ള തർക്കമാണ് അവിടെ നടന്നത് .. ഈ സംഭവത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നെൽസൺ കൊല്ലപ്പെടുകയായിരുന്നു “