അങ്ങനെ ഇളയ മകൾ നീതുവും ജനിച്ചു.. ഏഴാം വര്ഷം തിരിച്ചു വന്ന കൊച്ചാപ്പു ഗുരുതരമായ കരൾ രോഗവും ആയാണ് വന്നത്.. നീതു ജനിച്ചു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും കുറേയേറെ കടങ്ങളും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ലീലാമ്മക്കു സമ്മാനിച്ച് കൊച്ചാപ്പു മരിച്ചു പോയി.. അങ്ങനെ മുപ്പതു തികയുന്നതിനു മുൻപ് ലീലാമ്മ വിധവയായി
നൃത്ത വിദ്യാലയത്തിലെ തുച്ഛമായ വരുമാനവും ഒഴിവു സമയങ്ങളിൽ അവിടെയുള്ള ഒരു സഹകരണ സംഘത്തിൽ തുണി തയ്യ്ക്കാൻ പോയും ആണ് ലീലാമ്മ മക്കളെ വളർത്തിയത്. മൂത്തവൻ ഗിരീഷ് എട്ടാം ക്ലാസ് വിജയകരമായി തോറ്റതിന് ശേഷം മണല് വാരാൻ പോയും അൽപ സ്വല്പ കഞ്ചാവ് കടത്തും ഒക്കെയായി അമ്മക്ക് സഹായമായി നിന്നു. ചെറുപ്രായത്തിൽ വിധവയായ ലീലാമ്മയുടെ വിഷമങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹാരം ചെയ്യാൻ നാട്ടിലെ പല പകൽ മാന്യന്മാരും ശ്രമിച്ചു എങ്കിലും തലയിണക്കടിയിൽ വച്ചിരുന്ന അരിവാൾ എടുത്തു കാണിച്ചു ലീലാമ്മ മറുപടി പറഞ്ഞു. പഠിക്കാൻ മിടുക്കരായ പെണ്മക്കളെ നന്നായി പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം എന്നത് മാത്രം ആയിരുന്നു അവളുടെ ചിന്ത.
ഗീതു നന്നായി പഠിച്ചു സ്കോളർഷിപ്പോടെ ജയിച്ചപ്പോ അവളെ നഴ്സിങ്ങിന് ചേർത്തു. അവിടെയും മികച്ച പ്രകടനം കാഴ്ച വച്ച അവൾ പഠിച്ചിറങ്ങി ബോണ്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോഴാണ് സേവിച്ചനെ കണ്ടു മുട്ടി പ്രണയത്തിലാകുന്നത്. അമ്മയുടെ അനുഭവത്തിൽ നിന്നും പാഠം പഠിച്ച ഗീതുവിനെ വളച്ചെടുത്തു കളിച്ചു ഉപേക്ഷിക്കാൻ ഉള്ള ഉദ്ദേശം നടക്കില്ല എന്ന് മനസ്സിലായ സേവിച്ചൻ വീട്ടുകാർ മുഖേന ആലോചന വച്ചു. സേവിച്ചന്റെ മുൻകാല ചെയ്തികൾ അറിയാവുന്ന പാലക്കുഴി വീട്ടുക്കാർ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് കരുതി കല്യാണത്തിന് സമ്മതിച്ചു പെണ്ണ് ചോദിച്ചു ചെന്നു. രണ്ടു പേർക്കും ഇഷ്ടവും സമൂഹത്തിൽ നല്ല നിലയുള്ള പാലക്കുഴി തറവാടും ആയപ്പോ ലീലാമ്മ വേറൊന്നും ആലോചിച്ചില്ല ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ ഗീതുവിനെ സേവിച്ചനു കെട്ടിച്ചു കൊടുത്തു. അധികം വൈകാതെ രണ്ടു പേരും സൗദിക്ക് ജോലി കിട്ടി പോകുകയും ചെയ്തു. .
സഹോദരി നല്ല ഒരു കുടുംബത്തിൽ വിവാഹം കഴിച്ചു പോയ സ്ഥിതിക്ക് അവരുടെ മാനം കൂടി നോക്കേണ്ടതുള്ളതു കൊണ്ട് ഗിരീഷ് തന്റെ കഞ്ചാവ് കച്ചവടവും മണൽ കടത്തും എല്ലാം നിർത്തി ടൗണിൽ ഒരു ചെറിയ കട ഇട്ടു. അതിനു വേണ്ട സാമ്പത്തിക സഹായം ഗീതു തന്റെ ആദ്യ മാസങ്ങളിലെ ശമ്പളം കൊണ്ട് തന്നെ സഹായിച്ചു. നീതു ആ സമയത്തു പ്രീ ഡിഗ്രി പഠിക്കുകയായിരുന്നു. സ്വഭാവം മാറി എങ്കിലും ഗിരീഷിന് പെണ്ണ് കിട്ടാൻ വളരെ ബുദ്ദിമുട്ടായിരുന്നു. സർക്കാർ ജോലി ഉള്ള ചെറുക്കൻമാരെ മാത്രം അന്വേഷിച്ചു നടക്കുന്ന അപ്പന്മാരുടെ മുന്നിൽ എട്ടാം ക്ലാസ് എന്ന ഉന്നത വിദ്യാഭ്യാസവും കുടുംബ മഹിമയും നിറഞ്ഞു നിന്ന ഗിരീഷ് ഒരു എടുക്കാ ചരക്കായിരുന്നു. അവസാനം അതിനും ഗീതുവും സേവിച്ചനും കൂടി സഹായിച്ചു.പാലക്കുഴി തറവാട്ടിലെ കാര്യസ്ഥൻ ആയിരുന്ന ചാക്കോ ചേട്ടൻറെ മൂത്ത മകൾ സ്മിതയെ അവർ ഗിരീഷിന് ആലോചിച്ചു. അഞ്ചു നയാ പൈസ സ്ത്രീധനം ആയി ലഭിക്കില്ല എന്ന് ഉറപ്പായിരുന്നെങ്കിലും പത്താം ക്ലാസ് കഴിഞ്ഞു അവിടെ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലിക്കു പോയിരുന്ന സ്മിത എന്ന പതിനെട്ടുകാരി അങ്ങനെ ഗിരീഷിന്റെ പത്‌നി ആയി മാറി.
തന്റെ സിരകളിൽ ഓടുന്നത് കൊച്ചാപ്പു ആശാന്റെ രക്തം തന്നെ ആണെന്ന് തെളിയിച്ചു കല്യാണത്തിന്റെ കൃത്യം പത്താം മാസം തന്നെ ഗിരീഷ് അപ്പനായി മാറി .. അതിനും ഒരു വര്ഷം മുന്നേ വിവാഹിതരായ സേവിച്ചനും ഗീതുവും അല്പം സുഖിച്ചതിനു ശേഷം മതി എന്ന തീരുമാനത്തിൽ കുട്ടികൾ അല്പം താമസിച്ചു മതി എന്ന തീരുമാനത്തിൽ ആയിരുന്നു..