ദേവരാഗം 16 [ദേവന്‍]

Posted by

“..അന്നെന്റെ കൈയ്യില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും കുറേ കണ്ണീരും മാത്രമേ സമ്പാദ്യമായി ഉണ്ടായിരുന്നുള്ളൂ… ഒരു പെണ്ണാണെന്ന മര്യാദപോലും തരാതെ എനിക്ക് നേരെ അസഭ്യം പറഞ്ഞ ആ ഷോപ്പിന്റെ ഉടമയുടെ മുന്നില്‍ നിന്ന് എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ദേവേട്ടന്‍ പോന്നത് ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്.. എന്റെ മാനത്തിന് വിലപറഞ്ഞ്‌ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന എന്റെ ചേച്ചിയുടെ ഭര്‍ത്താവിനെ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതിരുന്ന എനിക്ക് ദേവേട്ടന്‍ ഒരു ജോലി തന്നു… അതും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത സാലറിയുമായി… ആരെയും പേടിക്കാതെ അന്തിയുറങ്ങാന്‍ ഇടം തന്നു… അന്നൊക്കെ ഞാന്‍ ദേവേട്ടനെ അറിയാതെ സ്നേഹിച്ചിരുന്നു.. പക്ഷേ ബിസിനസ് ടൂറിനിടയില്‍ ഒരുമിച്ച് ഒരു ഹോട്ടലില്‍ ഉറങ്ങിയപ്പോഴും എന്റെ ചൂട് തേടി വരാതിരുന്നപ്പോള്‍ ഈ മനസ്സില്‍ എനിക്കുള്ള സ്ഥാനം ഞാന്‍ മനസ്സിലാക്കി.. അത് മുത്തിനും മാളുവിനും ഒപ്പമാണെന്ന്… ഞാന്‍ പറയാതെ തന്നെ എന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഒരേട്ടന്റെ സ്ഥാനത്ത് നിന്ന് ദേവേട്ടന്‍ എന്നും സ്നേഹിച്ചിട്ടുണ്ട്.. ഈ നിമിഷം വരെ…” ഇവളെന്തിനാ ഇതൊക്കെ ഇപ്പൊ പറയുന്നതെന്ന്‍ മനസ്സിലാവാതെ എന്റെ ചിന്തകള്‍ കാട് കയറുമ്പോള്‍ അവളൊന്നു നിര്‍ത്തി..

“…അങ്ങനെ ഒന്നും പറഞ്ഞു തരാതെതന്നെ മനസ്സിലാക്കാന്‍ കഴിവുള്ള ദേവേട്ടന്‍ എന്തുകൊണ്ടാ ദേവേട്ടനെ മാത്രം സ്നേഹിച്ച്… ദേവേട്ടന് വേണ്ടി മാത്രം ജീവിക്കുന്ന അനുവിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ പോകുന്നത്… അതോ മനസ്സിലാക്കിയിട്ടും ഇല്ലായെന്ന് നടിക്കുന്നതാണോ..??” ഇന്നലെ അനുപറയാതെ ബാക്കി വച്ചത് പലതും ശ്രീനിധിയ്ക്കറിയാം എന്ന് മനസ്സിലായി.. കുറച്ച് നേരത്തേയ്ക്ക് എനിക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.. എന്റെ മനസ്സ് സ്വര്‍ണ്ണമാനിന്റെ പുറകെ പായാന്‍ തുടങ്ങിയിരുന്നു…

“…നിനക്കും വളച്ചുകെട്ടിയല്ലാതെ പറയാന്‍ അറിയില്ലേ ശ്രീ..?? അവളെപ്പോലെ..??” അവള്‍ മറുപടി പറയാതെ ദൂരേയ്ക്ക് നോക്കി… ഞാനും… പുറത്ത് പുല്‍ത്തകിടിയോടു ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ പന്ത് തട്ടിക്കളിക്കുന്ന ഒരു കുട്ടിപ്പാവാടക്കാരിയിലേയ്ക്കും നിറവയറുമായി അവള്‍ക്കൊപ്പം സായാഹ്ന സവാരിക്കിറങ്ങിയ അവളുടെ അമ്മയിലേയ്ക്കും എന്റെ കണ്ണുകള്‍ നീണ്ടു… പക്ഷേ മനസിനെ കുളിര്‍പ്പിക്കുന്ന ആ കാഴ്ച്ച ഞാന്‍ കാണുന്നുണ്ടെങ്കിലും അത് മനസ്സ് കൊണ്ടായിരുന്നില്ല… ശ്രീനിധിയുടെ വാക്കുകളില്‍ എന്റെ മനസ്സ് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..

ഞങ്ങള്‍ നടന്ന് പാര്‍ക്കിങ്ങില്‍ എത്തി… ആ കുട്ടിപ്പാവടക്കാരി തട്ടിവിട്ട പന്ത് എന്റെ കാല്‍ക്കല്‍ വന്ന് വീണു… യാന്ത്രികമായി അതെടുത്ത് കൊടുക്കുമ്പോഴും ആ കുരുന്നിനെ നോക്കി ചിരിക്കാന്‍ ഞാന്‍ മറന്നു പോയിരുന്നു… അത്രയധികം ശ്രീനിധി പറയാന്‍പോകുന്നത് എന്തായിരിക്കും എന്ന് ഞാന്‍ വ്യാകുലപ്പെട്ടു… മൌനം മുറിച്ചുകൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി..

“…ദേവേട്ടാ… ഇന്നലെ അനു ഓഫീസില്‍ വന്നത് എന്നെന്നേയ്ക്കുമായി ശ്രീമംഗലത്ത് നിന്ന് ഇറങ്ങി അവളുടെ വീടിലേയ്ക്ക് പോകുന്ന വഴിക്കാണ്…??”

Leave a Reply

Your email address will not be published. Required fields are marked *