“ചീ.. നിർത്തെടോ…സുധി അപ്പുവല്ല… എന്റെ അച്ചുവിനെക്കാൾ വലുതല്ല എനിക്കെന്റെ ജീവൻ…കല്യാണം ഉറപ്പിച്ച പെണ്ണിനെ കണ്മുന്നിൽ പിച്ചി ചീന്തിയവനെ സുഖമായി ജീവിക്കാൻ വിട്ട് ചാരിത്ര്യം നഷ്ടപ്പെട്ടെന്നും പറഞ്ഞ് അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്ന നിന്നെപോലുള്ള സ്വാർത്ഥനോട്, നട്ടെല്ലില്ലാത്തവനോട് എനിക്കൊന്നും പറയാനില്ല…നിന്റെ ഭാര്യ ആവാൻ വിധിക്കപ്പെട്ട ആ പെൺകുട്ടിയോട് സഹതാപം തോന്നുന്നു..എന്തിനാടാ നീയൊക്കെ മീശയും വെച്ച് നടക്കുന്നെ…? എന്നിട്ടെന്നെ ഉപദേശിക്കാൻ വന്നേക്കുന്നു…എന്തു ചെയ്യണമെന്ന് എനിക്കറിയാം…” സുധിയുടെ വാക്കുകൾക്കു മുന്നിൽ തല കുനിച്ചു നിൽക്കാനേ അപ്പുവിന് കഴിഞ്ഞുള്ളൂ…
സുധി രാഹുലിനെ അന്വേഷിച്ചിറങ്ങി.. അവന്റെ വീട്ടിൽ ചെന്നപ്പോൾ കിടപ്പിലായ അവന്റെ ചേട്ടൻ അജയിനെ കണ്ടു…നിറഞ്ഞ കണ്ണോടെ അജയ് പറഞ്ഞു..
“കുഞ്ഞു നാളിൽ അവന്റെ വാശികൾക്കെല്ലാം കൂട്ട് നിന്നതിനുള്ള ശിക്ഷ എനിക്ക് കിട്ടി സുധീ…മയക്കു മരുന്ന് ഉപയോഗിക്കുന്നതിന് ശാസിക്കാൻ പോയതിന് എന്നെ അവൻ…”
“എവിടുണ്ട് അവനിപ്പോ?”
“അറിയില്ല… ഒരുപാട് ദ്രോഹങ്ങൾ അവൻ ചെയ്തു കൂട്ടുന്നുണ്ട്…ഈ പാപമൊക്കെ എവിടെ കഴുകി കളയുമോ എന്തോ…”
“തെറ്റ് ചെയ്തവൻ അതിന്റെ ശിക്ഷ അനുഭവിച്ചേ പറ്റൂ അജയ്…” സുധിയുടെ ശബ്ദം ഉറച്ചതായിരുന്നു…ആ കണ്ണുകളിലെ തീക്ഷണത അജയ് കണ്ടു…ഒരുപാട് കഷ്ടപ്പെട്ടാണെങ്കിലും ഒടുക്കം സുധി രാഹുലിനെ കണ്ടെത്തി… മനുഷ്യ രൂപം ധരിച്ച ആ മൃഗത്തെ…
“ഹ..ആരിത്.. എന്റെ പഴയ സഹപാഠിയോ…ഗൾഫിൽ ആണെന്നൊക്കെ കേട്ടല്ലോ..എന്തൊക്കെയുണ്ട് വിശേഷം..?”
“എനിക്ക് വിശേഷം ഒന്നുമില്ല…നിനക്ക് വിശേഷം ഉണ്ടാക്കാൻ വന്നതാ…”
“എനിക്ക് ഇതിൽ കൂടുതൽ എന്ത് വിശേഷം ഉണ്ടാക്കാൻ… ആഗ്രഹിച്ചതൊക്കെ ഞാൻ നേടിയില്ലേ…നിന്റെ അച്ചുവിനെ അടക്കം…അവളോടുള്ള മോഹത്തിനു പുറമെ നിന്നോടുള്ള പക..രണ്ടും കൂടി ഞാനങ്ങു തീർത്തു അന്ന്…അവൾ വേദനിച്ചു നിലവിളിച്ചപ്പോൾ എനിക്ക് ആവേശം കൂടി…എന്തൊക്കെയായാലും അവളൊരു മുതല് തന്നാടാ മോനെ..” അടുത്ത നിമിഷം സുധിയുടെ പ്രഹരത്തിൽ രാഹുൽ താഴേക്ക് പതിച്ചു…
“നിന്നെ ഞാൻ കൊല്ലുന്നില്ല..മരണം നിനക്ക് തരാവുന്ന ചെറിയ ശിക്ഷയാണ്…അത് നീ അർഹിക്കുന്നില്ല..എന്റെ അച്ചു അനുഭവിച്ചതിന്റെ ഇരട്ടി വേദന നീയറിയണം…ഇനി ഒരു പെണ്ണിനോടും നിനക്ക് മോഹം തോന്നില്ല…ആരെയും വെട്ടി മുറിവേൽപ്പിക്കാൻ നിന്റെ കൈകൾ ഉയരില്ല…നീ ജീവിക്കണം…നരകിച്ചു ജീവിക്കണം…”