“ഗീവര്‍ഗീസ് അച്ചന്‍ ഞങ്ങളുടെ ജീവിതത്തിലെ വളരെ വേണ്ടപ്പെട്ട ഒരാളാണ്..അദ്ദേഹം നിന്റെ പേര് പറഞ്ഞപ്പോള്‍ ഇച്ചായനോ എനിക്കോ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല..മോനെ..ഇനി ഞങ്ങളുടെ മോള്‍ടെ ജീവന്‍ നീയാണ് സംരക്ഷിക്കേണ്ടത്..നീ അത് ചെയ്യും എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?” അവരുടെ സ്വരം ആര്‍ദ്രമായിരുന്നു.
“അമ്മ..ക്ഷമിക്കണം..ഞാന്‍ അങ്ങനെ വിളിക്കുന്നതില്‍ വിരോധമുണ്ടോ..” വാസു പറയാന്‍ വന്നത് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയിട്ടു ചോദിച്ചു.
റോസ്ലിന്റെ കണ്ണുകളില്‍ പെട്ടെന്ന് നനവ് പടരുന്നതും വല്ലാത്തൊരു ആനന്ദം അവയില്‍ അലയടിക്കുന്നതും വാസു കണ്ടു. അവള്‍ ഇല്ലെന്നു തലയാട്ടിയ ശേഷം മെല്ലെ കണ്ണുകള്‍ തുടച്ചു.
“അമ്മ പേടിക്കണ്ട..ഈ നിമിഷം മുതല്‍ ഞാന്‍ എന്റെ പുതിയ ജോലിയിലാണ്…എന്റെ ജീവന്‍ ഈ ദേഹത്ത് ഉള്ള നിമിഷം വരെ, അമ്മയുടെ മകള്‍ സുരക്ഷിതയായിരിക്കും…ആരില്‍ നിന്നാണോ അമ്മയുടെ മോള്‍ക്ക് ഭീഷണി ഉള്ളത്, ആ ഭീഷണി പൂര്‍ണ്ണമായി ഇല്ലാതായി എന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്ന നാളില്‍ മാത്രമേ ഞാന്‍ ഈ സ്ഥലത്ത് നിന്നും പോകൂ….” വാസു പറഞ്ഞു.
പുന്നൂസ് അഭിമാനത്തോടെ ഭാര്യയെ നോക്കി.
“വാസൂ..ഞങ്ങളുടെ മകള്‍ ഒരു പ്രത്യേക സ്വഭാവക്കാരിയാണ്.. അവള്‍ക്ക് എത്ര ശക്തമായ സെക്യൂരിറ്റി നല്‍കാനും ഞങ്ങള്‍ക്ക് സാധിക്കും..പക്ഷെ അവള്‍ക്ക് അതിഷ്ടമല്ല…തന്നെയുമല്ല ഒരു പെണ്‍കുട്ടിയെ വിശ്വസിച്ച് ഇവരെയൊന്നും ഏല്‍പ്പിക്കാനും ഞങ്ങള്‍ക്ക് മനസില്ല….അതുകൊണ്ടാണ് വിശ്വസിക്കാവുന്നതും കഴിവുള്ളതുമായ ആരെയെങ്കിലും കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചത്..അങ്ങനെ ഒരാളെ കിട്ടാന്‍ പ്രയാസമാണ് എന്നറിയാമായിരുന്നു.. അതുകൊണ്ട് തന്നെ നിന്നെ ദൈവമാണ് ഞങ്ങളുടെ മുന്‍പില്‍ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..” റോസ്‌ലിന്‍ തന്റെ സന്തോഷം മറച്ചു വയ്ക്കാതെ അവനോടു പറഞ്ഞു.
“സര്‍..മകളുടെ ഫോട്ടോ ഉണ്ടോ?” വാസു ചോദിച്ചു.
“ദാ..അതാണ് മകള്‍”
ഭിത്തിയില്‍ വലിയ പോസ്റ്റര്‍ പോലെ ഒട്ടിച്ചിരുന്ന അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി പുന്നൂസ് പറഞ്ഞു. വാസു നോക്കി. ആ മുഖത്തെ സൌന്ദര്യത്തെക്കാള്‍ ഏറെ അവനെ ആകര്‍ഷിച്ചത്, അതില്‍ വിളയാടിയിരുന്ന നിഷ്കളങ്കതയാണ്.
“ശരി എങ്കില്‍ പോകാം സര്‍ എന്റെ താമസ സ്ഥലത്തേക്ക്” അവളുടെ മുഖം ഹൃദിസ്ഥമാക്കിയ ശേഷം വാസു ചോദിച്ചു.