മൃഗം 7 [Master]

Posted by

വാസു അയാളെ നോക്കി അല്‍പനേരം നിന്നു. പിന്നെ തിരിഞ്ഞു ദിവ്യയെയും ഒന്ന് നോക്കി. അവള്‍ പോകല്ലേ എന്ന് കണ്ണുകള്‍ കൊണ്ട് അവനോടു യാചിക്കുന്നുണ്ടായിരുന്നു. വാസു അവളുടെ കണ്ണുകളിലേക്ക് അല്‍പസമയം നോക്കി നിന്ന ശേഷം പുറത്തേക്ക് ഇറങ്ങി. പിന്നില്‍ ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അവന്‍ കേട്ടു. കൂരിരുട്ടിലേക്ക് അവന്‍ അനാഥനെപ്പോലെ ഇറങ്ങി. തന്റെ പിന്നില്‍ ആ വീടിന്റെ വാതില്‍ ശക്തമായി അടയുന്നത് അവന്‍ കേട്ടു. എങ്ങോട്ടെന്നില്ലാതെ ഇരുട്ടിലൂടെ വാസു നടന്നു.
തകര്‍ന്ന മനസോടെ ദിവ്യ കട്ടിലിലേക്ക് വീണുകിടന്ന് ഏങ്ങലടിച്ചു. അവളുടെ കണ്ണീര്‍ വീണ് തലയണ കുതിര്‍ന്നു. കരഞ്ഞുകരഞ്ഞ്‌ മനസിലെ ദുഃഖം ഒട്ടൊന്ന് അടങ്ങിയപ്പോള്‍ അവള്‍ എഴുന്നേറ്റ് മുഖം കഴുകി. ഉറക്കം അവളെ പാടെ വിട്ടുപോയിരുന്നു. അച്ഛന്റെ മുറിയില്‍ ലൈറ്റ് അണഞ്ഞത് അവള്‍ കണ്ടു. അവളും ലൈറ്റ് അണച്ച് വന്നു കിടന്നു. പാവം വാസുവേട്ടന്‍! താന്‍ കാരണം ഈ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ഈ രാത്രി ഏട്ടന്‍ എവിടെപ്പോകുമെന്നെങ്കിലും അച്ഛനൊന്ന് ചിന്തിക്കണമായിരുന്നു. എത്ര വേഗമാണ് ഏട്ടനോടുണ്ടായ സ്നേഹം അച്ഛന് നഷ്ടമായത്. എല്ലാം താന്‍ കാരണമാണ്. താന്‍ ഏട്ടനെ മുറിയിലേക്ക് വിളിക്കേണ്ടിയിരുന്നില്ല. പിന്നെ എപ്പോഴെങ്കിലും സൗകര്യം പോലെ പറഞ്ഞാല്‍ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു ഗുണം. സംഭവിച്ചത് മായ്ച്ചു കളയാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ.
എങ്കിലും അവള്‍ക്ക് മനസ്സില്‍ ആശ്വാസം തോന്നി. തന്റെ മനസ്‌ വാസുവേട്ടനെ അറിയിക്കാന്‍ തനിക്ക് സാധിച്ചു. ഏട്ടന്‍ അത് മനസിലാക്കുകയും ചെയ്തു. തന്നെ ഏട്ടന്‍ സ്നേഹിക്കുന്നു എന്ന് ആ നാവില്‍ നിന്നു കേട്ട നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം. താനൊരു മോശം പെണ്‍കുട്ടിയാണ് എന്ന് വേറാരെക്കാളും അധികമായി അറിയാവുന്ന ആളാണ്‌ വാസുവേട്ടന്‍. എന്നിട്ടും തന്നോട് ക്ഷമിക്കുകയും തന്റെ സ്നേഹം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവതി താനാണ്! ജീവിതത്തില്‍ താനല്ലാതെ വേറൊരു പെണ്ണ് ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് ഏട്ടന്‍ പറഞ്ഞ ആ വാക്കുകള്‍ മാത്രം മതി തനിക്കിനി ജീവിക്കാന്‍. തന്റെ മുന്‍പോട്ടുള്ള ജീവിതത്തിന്റെ മൊത്തം ഊര്‍ജ്ജവും ആ വാക്കുകളാണ്. തനിക്കും ഈ ജീവിതത്തില്‍ ഇനി വേറൊരു പുരുഷനില്ല. എന്റെ മനസും ശരീരവും ജീവിതവും ഇനി വാസുവേട്ടന് മാത്രം സ്വന്തം. ഇവിടെ നിന്നും ഇറക്കി വിട്ടെങ്കിലും ഏട്ടന്‍ തോല്‍ക്കില്ല. ഈ ലോകം വെട്ടിപ്പിടിക്കാനുള്ള കരുത്തും തന്റേടവും തന്റെ വാസുവേട്ടനുണ്ട്..ആ വാസുവേട്ടന്റെ പെണ്ണാണ്‌ താന്‍. ഇല്ല..താന്‍ കരയില്ല. ജീവിക്കും..ശക്തയായി താന്‍ ജീവിക്കും.
“എന്റെ ഭഗവാനെ എന്റെ വാസുവേട്ടന് ഒരാപത്തും വരുത്തല്ലേ…” ദിവ്യ മനമുരുകി ദൈവത്തോട് പ്രാര്‍ഥിച്ചു. മെല്ലെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *