മൃഗം 7 [Master]

Posted by

ഞാന്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍ എല്ലാം നോക്കി നടത്തുന്നത്. മൂന്നിടത്തും എനിക്ക് വീടുകള്‍ ഉണ്ടെങ്കിലും എന്റെ കുടുംബം എറണാകുളത്താണ് താമസം. ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസമേ ഞാനെന്റെ കുടുംബത്തിന്റെ കൂടെ കാണാറുള്ളൂ..ഇനി, ഞാന്‍ വിഷയത്തിലേക്ക് വരാം..”
മുന്‍പിലുള്ള ടീപോയില്‍ വച്ചിരുന്ന ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ച ശേഷം പുന്നൂസ് തുടര്‍ന്നു:
“വിഷയം പറയുന്നതിന് മുന്‍പ് എന്റെ ലേശം ചരിത്രം വാസു അറിയുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞ് ഏറെക്കാലം എനിക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടായില്ല. ഞങ്ങള്‍ പല നേര്‍ച്ചകളും ചികിത്സകളും ഒക്കെ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ നിരാശയില്‍ കഴിയുന്ന സമയത്താണ് വളരെ അവിചാരിതമായി ഈ വന്ദ്യനായ അച്ചനെ എനിക്ക് പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹവുമായി ഞാനെന്റെ വിഷമം പങ്കു വച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് ദൈവം ഒരു കുഞ്ഞിനെ നല്‍കും എന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. ഞാനത് അപ്പോള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല എങ്കിലും ഒരു അത്ഭുതം പോലെ എന്റെ ഭാര്യ റോസ്‌ലിന്‍ അടുത്ത മാസം തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അച്ചന്റെ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു…” പുന്നൂസ് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മെല്ലെ തുടച്ചു.
വാസു അയാള്‍ പറയുന്നത് സാകൂതം കേള്‍ക്കുകയായിരുന്നു.
“അന്ന് തന്നെ ഞാന്‍ അച്ചനെ വന്നു കണ്ടു വിവരം അറിയിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് ഏഴാം വര്‍ഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു. ഡോണ എന്ന് അവള്‍ക്ക് ഞങ്ങള്‍ പേരിടുകയും ചെയ്തു. ആണും പെണ്ണുമായി എനിക്കും റോസ്‌ലിനും അവള്‍ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ അവള്‍ക്ക് എല്ലാ സ്നേഹവും നല്‍കിയാണ്‌ ഞങ്ങള്‍ വളര്‍ത്തിയത്. എന്റെ സ്വത്തുക്കളുടെ ഏക അവകാശിയും അവള്‍ മാത്രമാണ്. പക്ഷെ എന്റെ മകള്‍ ഈ സ്വത്തിലും പണത്തിലും ഒന്നും യാതൊരു ഭ്രമവും ഇല്ലാത്ത കുട്ടിയാണ്. ചെറുപ്പം മുതല്‍ തന്നെ വേറിട്ട ചിന്താഗതി വച്ച് പുലര്‍ത്തിയിരുന്ന അവള്‍ക്ക് മറ്റു മനുഷ്യരെ സഹായിക്കാനും, തിന്മകള്‍ക്ക് എതിരെ പ്രതികരിക്കനുമുള്ള ഒരു ത്വര ബാല്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവളെക്കുറിച്ച് പല സ്വപ്നങ്ങളും കണ്ടു എങ്കിലും അവള്‍ക്ക് അവളുടേതായ ധാരണകളും ചിന്തകളും ഉണ്ടെന്നു മനസിലായപ്പോള്‍ അവളെ അവളുടെ ഇഷ്ടത്തിനു വിടാന്‍ ഞാനും ഭാര്യയും തീരുമാനിച്ചു..മോനെ…ഞാനിങ്ങനെ വിശദീകരിച്ചു പറയുന്നതില്‍ നിനക്ക് ബോറ് തോന്നുന്നുണ്ടോ?”
“ഇല്ല..സാറ് പറഞ്ഞോളൂ..” വാസു പുഞ്ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *