രഞ്ജൻ താക്കോലും കടലാസും മാറിമാറി വീക്ഷിച്ചു.
“സീ ജിനു, നിങ്ങൾ അവസരത്തിനൊത്ത് ഓരോ നുണകൾ പറയുമ്പോൾ അതിനോട് ചുറ്റിപ്പറ്റിനടക്കുന്ന അന്വേഷണം വേറെ തലത്തിലേക്ക് പോകുകയാണ്.
ഞാനാദ്യമേ പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന്.
സത്യം സത്യമായി പറഞ്ഞാൽ നിങ്ങൾക്ക് ഇന്നിവിടെ വന്നിരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല.”
“സോറി സർ. എന്നെ ഏൽപിച്ച ഈ കുറിപ്പും,കീയും സുധിയെ ഏൽപ്പിക്കണം എന്നെയുണ്ടായിരുന്നോള്ളൂ.”
രഞ്ജന്റെ മുൻപിൽ അവൾ തലകുനിച്ചിരുന്നു
“യൂ നോ വൺതിങ്. ഇറ്റ് വാസ് എ മർഡർ.”
രഞ്ജൻ മേശപ്പുറത്ത് തന്റെ വലതുകൈകൊണ്ട് ശക്തിയായി അടിച്ചു. ശേഷം ഐജിയുടെ മുഖത്തേക്ക് നോക്കി.
“സോറി സർ. സീ ജിനു, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അറിയാഞ്ഞിട്ടല്ല. അത് ചെയ്യാത്തതാണ്. കൊലപാതകക്കേസിൽ കസ്റ്റഡിയിൽ എടുത്തു എന്നറിഞ്ഞാൽ നിങ്ങളുടെ ലൈഫിനെ അതു ബാധിക്കുമെന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് ഇത്രയും ഞാൻ ക്ഷമിച്ചത്. പക്ഷെ തുടരെ തുടരെ നിങ്ങൾ ഓരോ നുണകൾ പറയുമ്പോൾ ആ പരിഗണന ഞാനങ്ങുമറക്കും.”
രഞ്ജൻ പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല സർ, എനിക്ക് ഇത്രേ അറിയൂ. സുധിവന്നാൽ ഇതുകൊടുക്കണം എന്ന് എന്നോട് പറഞ്ഞതുകൊണ്ടാണ് ഇത്രെയും ഞാൻ വെയ്റ്റ് ചെയ്തത്. സുധി സാറിന്റെ അടുത്താണ് എന്നറിഞ്ഞപ്പോഴാണ് ഇത് നേരിട്ട് തരാൻ നിന്നത്.”
നിറമിഴികളോടെ ജിനു അതുപറയുമ്പോൾ രഞ്ജൻ അനസിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തുവെക്കുകയായിരുന്നു.
“അനസ്, കം ബാക്ക്.”
അനസ് ഫോണെടുത്തയുടനെ രഞ്ജൻ പറഞ്ഞു. 15 മിനിറ്റിനുള്ളിൽ അനസ് ഹാഫ്ഡോർ തുറന്ന് അകത്തേക്ക് വന്നു.
‘സർ,”
“ഹാ, അനസ്, 7 ജനുവരി 1993. പിന്നെ ഈ കീ. നീനയുടെ ഹോസ്റ്റൽ റൂമും, കോട്ടയത്തുള്ള അവളുടെ വീടും ഉടൻ പരിശോധിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉടൻ വേണം. കോട്ടയം എസ്പിക്ക് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്. താൻ ഹോസ്റ്റലിലേക്ക് ചെല്ലൂ.”
“സർ, “