ദോശയും ചമ്മന്തിയും കഴിക്കുന്നതിന്റെ ഇടയിൽ അയാൾ മകളോട് പറഞ്ഞു മീരകുട്ടി ഇന്ന് ഈവനിംഗ് നമുക്ക് ഒരിടത്തു പോണം ഒരു സർപ്രൈസ് ഉണ്ട്. കഴിപ്പ് പാതി നിർത്തി അവൾ അയാളോട് കെഞ്ചാൻ തുടങ്ങി.
“പറ അച്ഛാ പറ അച്ഛാ എന്താണെന്നു?”
അയാൾ പറഞ്ഞു
“നോ വേ മീരാ, യു ആർ ഗെറ്റിങ് ലേറ്റ്. കോളേജിൽ പോകാൻ നോക്കൂ.”
“ഓ, ഒരു ജാഡ എന്തായാലും വൈകുന്നേരം അറിയാമല്ലോ”
കൃത്രിമ പരിഭവത്തിന്റെ വീർത്ത മുഖം ഉണ്ടാക്കി കാണിച്ചു അവൾ ഒരു പൂത്തുമ്പി പോലെ പാറി പോയി.
എന്തൊരു തിരക്കാണ് അല്ലേലും പള്ളിക്കൂടത്തിൽ ബസ്സിൽ പോയിട്ടിട്ടില്ലാത്ത ഇവനൊക്കെ ഉണ്ടോ ഇതിന്റെ കഷ്ടപ്പാട് അറിഞ്ഞിട്ടുള്ളു, എസ്ടി കാർക്ക് സീറ്റ് ഇല്ല അത്രേ! മീര ബസ്സിലെ തിരക്കിൽ ഒതുങ്ങി നില്ക്കാൻ പാടുപെട്ടു.
അത്ഭുതം…..! അത്യത്ഭുതം….! അവൾ നിന്നതിന്റെ തൊട്ടു അരികിലെ സീറ്റിലെ ആളെണീറ്റു അവൾ ചാടിക്കയറി ഇരുന്നു. അവൾ സമാധാനത്തോടെ നെടുവീർപ്പിട്ടു കൊണ്ട് പാവാട ശരിയാക്കി ഇരുന്നു.
ഈ ബസ് യാത്രക്ക് ജീൻസും ചുരിദാറും ഒക്കെ തന്നെ നല്ലതു, ഇത് പിന്നെ പിറന്നാളായതു കൊണ്ടാണ് ഇന്ന് അവൾ പാവാടയിലും ബ്ലൗസിലും.
അവളുടെ മടിയിൽ സ്കൂൾ ബാഗുകളുടെ ഒരു കൂമ്പാരം പൊങ്ങി നിൽക്കുന്ന പിള്ളേരുടെ സംഭാവനയാണ്. മുട്ടൊടിയുമല്ലോ? ഓരോന്നും ഓരോ കിന്റലാണ്. അവൾ പിറുപിറുത്തു.
അവളിരുന്ന സീറ്റിന്റെ മുകളിൽ ആണ് സ്ത്രീകൾ എന്ന് എഴുതിയിരുന്നത് അതിന്റെ അർത്ഥം “പിന്നെ പുറകോട്ടു മൊത്തം പുരുഷകേസരികൾക്കുള്ളത്”എന്നാണത്രെ.! പണ്ട് കണ്ടാൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വിദ്യാസമ്പന്നനുമായി ഈ കാര്യത്തിൽ വഴക്കിട്ടത് അവൾ ഓർത്തു.
ചേട്ടാ പേരെഴുതി റിസേർവ് ചെയ്ത സീറ്റുകൾ അതാതു വിഭാഗത്തിനും അല്ലാത്തത് മുഴുവൻ കോമൺ സീറ്റുകളും ആണെന്ന് പറഞ്ഞതിന് അയാളുടെ ഒരു ചാട്ടവും ബഹളവും കാണേണ്ടത് തന്നെ ആയിരുന്നു. എന്ത് ചെയ്യാൻ അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ..!