പക്ഷേ ഇതിപ്പോ അതിരുകൾ ലംഘിക്കുകയാണ് സഹിക്കാവുന്നതിനും അപ്പുറമായി. അവനറിയാതെ ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ. ഏകാന്തതയുടെ വേദനയെക്കാൾ ചിലപ്പോളൊക്കെയുള്ള അവന്റെ കുത്തി കുത്തിയുള്ള ചോദ്യങ്ങൾ അയാളെ വശം കെടുത്തി, പലപ്പോളും മുറിവേൽപ്പിച്ചു.
ഒരിക്കൽ സഹികെട്ടു കൊല്ലാനായി അയാൾ എടുത്ത കത്തിയുടെ മുനയിൽ നിന്നും അവസാന നിമിഷം ആണ് മനസാക്ഷി മരിക്കാതെ രക്ഷപെട്ടതു.
താൻ ദുർബലനാണ്, തനിക്കു തനിയെ അവനെ കൊല്ലാൻ പറ്റില്ല! അയാൾ തിരിച്ചറിഞ്ഞു. ചെറുപ്പം തൊട്ടുള്ള ഭയവും പേടിയും, അച്ഛനും അമ്മയും ആണോ? അതോ അധ്യാപകരിൽ ആരോ? ഓർമ്മയില്ല ആരാണ് ആ തെറ്റുകാർ എന്ന് അവരാണ് അയാളുടെ ഉള്ളിൽ മനസാക്ഷിയെ പ്രതിഷ്ഠിച്ചതു.
അയാളുടെ ഉള്ളിൽ അയാൾ വളർത്തി കൊണ്ട് വരുന്ന എല്ലാം തികഞ്ഞ ഒരു ഉഗ്രപ്രതാപിയുണ്ട് വലിയ ഇഷ്ടമാണ് അയാൾക്ക് അതിനെ, ഈഗോ എന്ന് പേരിട്ടിരിക്കുന്ന അതുമായുള്ള ഏറ്റുമുട്ടലിൽ ഒരിക്കൽ മനസാക്ഷി മരിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷയിൽ ആണ് അയാൾ.
അയാളെ കൊണ്ട് തന്നെ ഇത് എഴുതിക്കേണ്ടതായിരുന്നു കണ്ടില്ലേ, ഞാൻ വിഷയത്തിൽ നിന്നകന്നതു? അല്ലെങ്കിലും എനിക്ക് സാഹിത്യം വഴങ്ങില്ല നിങ്ങൾ ക്ഷമിക്ക്.
ഇനിയെന്തോ…. ഇന്ന് ഒരു വഴക്കു കാണാൻ പറ്റും എന്ന് തോന്നുന്നില്ല. മനസാക്ഷിയെ കാണാനില്ല അയാൾ അതാ സമാധാനമായി ഉറങ്ങാൻ പോകുന്നു ഒരു പക്ഷെ നിങ്ങളെ കണ്ടിട്ടാവും.
“എല്ലാരും ചെയ്യുന്നു പിന്നെ എനിക്കും ചെയ്താലെന്താ..” എന്ന 21-ആം നൂറ്റാണ്ടിന്റെ മുദ്രാവാക്യവും വിളിച്ചു കൊണ്ട് നിങ്ങളെയോ എന്നെയോ കണ്ടിട്ട് അയാൾ അവനെ കൊന്നാലോ എന്ന് കരുതിയാവും.
അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് അയാൾ എണീറ്റത് ആര് വെച്ചു അലാറം? അയാൾ ഈർഷ്യയോടെ ഫോണെടുത്തു. ഓഹ് ഇവന്റ് റിമൈൻഡർ ആണ് മോളുടെ ജന്മദിനം. അവൾക്കു 19 വയസ്സ് തികഞ്ഞിരിക്കുന്നു, കഴിഞ്ഞ പിറന്നാളിന് ലാപ്ടോപ്പ് മേടിച്ചു കൊടുത്തതാണ്. ഇപ്രാവശ്യം ഒരു സ്കൂട്ടി ആണ് അയാൾ പ്ലാൻ ചെയ്തിരിക്കുന്നത്.
എണീറ്റ് ഫ്രഷ് ആയി കുളിച്ചു വന്നപ്പോൾ ഒരു വസന്തം പോലെ അവൾ മീരയും എത്തി. പട്ടുപാവാടയും ജാക്കറ്റും അവൾ ഇപ്പോളും മറന്നിട്ടില്ല, അയാൾക്ക് പട്ടു പാവാടയിൽ അവളെ കാണുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞത്.
അയാളുടെ ജന്മദിനാശംസക്കു പകരമായി അയാളുടെ കഴുത്തിൽ കൈകൾ ചുറ്റി തൂങ്ങി അവൾ താങ്ക്യൂ അച്ചൻകുട്ടാ എന്ന് പറഞ്ഞു അയാളുടെ കവിളിൽ ഉമ്മ വെച്ചു.